ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്ത്തുമായി മത്സരങ്ങൾ അവസാനിപ്പിച്ചു.
2010 ലെ കന്നി യൂത്ത് ഒളിന്പിക്സിൽ ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ എട്ട് മെഡൽ നേടിയതായിരുന്നു ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ കൊയ്ത്ത്. എന്നാൽ, ഇത്തവണ മൂന്ന് സ്വർണവും ഒന്‍പത് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 13 മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ സ്വർണം സ്വന്തമാക്കുന്നത് ഇത്തവണയാണെന്നതും ശ്രദ്ധേയം. 2014 ൽ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമായിരുന്നു ഇന്ത്യൻ നേട്ടം.
ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾ നേടിയ ഒരു സ്വർണവും രണ്ടു വെള്ളിയും മെഡൽ പട്ടികയിൽ ഇല്ല. ഇന്ത്യൻ താരങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുമുണ്ടായിരുന്നതിനാലാണത്.
ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിൻനുൻഗ, ഷൂട്ടിംഗിൽ മനു ഭാകർ, സൗരഭ് ചൗധരി എന്നിവരാണ് ഇന്ത്യക്കായി വ്യക്തിഗത സ്വർണം നേടിയത്. ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിൽ ലക്ഷ്യ സെൻ സ്വർണം നേടിയിരുന്നു.
ചരിത്ര മെഡൽനേട്ടവുമായി ഇന്ത്യ
11:18 PM Oct 19, 2018 | Deepika.com