റിയാദ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ബ്രസീലിനു ജയം. മിറാൻഡ നേടിയ ലേറ്റ് ഗോളിലൂടെയാണ് ബ്രസീൽ 1-0ന്റെ ജയം നേടിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നെയ്മറിന്റെ കോർണറിൽനിന്ന് ഹെഡറിലൂടെയായിരുന്നു മിറാൻഡയുടെ ഗോൾ. ഫൗളുകൾ കുത്തൊഴുക്കായെത്തിയ പോരാട്ടത്തിൽ ഗോളവസരങ്ങൾ നിരവധി ബ്രസീൽ തുറന്നെടുത്തെങ്കിലും വല കുലുങ്ങാനായുള്ള കാത്തിരിപ്പ് ഇഞ്ചുറി ടൈം വരെ നീണ്ടു.
സൂപ്പർ ക്ലാസിക്കോ ആയി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ജേതാവിനെ നിശ്ചയിക്കേണ്ടിവരുമെന്നു തോന്നിപ്പിച്ചെങ്കിലും മിറാൻഡയുടെ ഗോളിൽ കാനറികൾ ചിറകടിച്ചുയർന്നു. അർജന്റീനയ്ക്കെതിരേ ഗോൾ നേടുന്നത് അത്യധികം സന്തോഷകരവും വികാരപരവുമാണെന്ന് മത്സരശേഷം മിറാൻഡ പറഞ്ഞു.
സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ 35 ഫൗളുകളാണ് ഉണ്ടായത്. അതിൽ 21 എണ്ണവും ബ്രസീൽ താരങ്ങൾക്ക് എതിരേയായിരുന്നു. ഏഴ് മഞ്ഞക്കാർഡുകൾ റഫറി പുറത്തെടുത്തു. അഞ്ചെണ്ണം കണ്ടത് അർജന്റൈൻ താരങ്ങളായിരുന്നു.
28-ാം മിനിറ്റിൽ മിറാൻഡ തൊടുത്ത ഗോൾ ഷോട്ട് നിക്കോളാസ് ഒറ്റമെൻഡി നടത്തിയ ഗോൾ ലൈൻ രക്ഷപ്പെടുത്തലിൽ വിഫലമായി. ഇതിനിടെ പൗളോ ഡൈബാലയുടെ ഫ്രീ കിക്ക് ബ്രസീൽ പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്കും പോയതോടെ ഗോൾ പിറവിക്കായുള്ള കാത്തിരിപ്പ് നീണ്ടു. ആദ്യ പകുതിക്കുശേഷം അർജന്റീന ആക്രമണം ശക്തിപ്പെടുത്തി.
70-ാം മിനിറ്റിൽ ബ്രസീലിനായി കാസമെറീനോ ഗോൾ നേടുമെന്ന് തോന്നിപ്പിച്ചു. ലോകകപ്പിൽ ബെൽജിയത്തിനോട് തോറ്റ് പുറത്തായശേഷം കളിച്ച നാല് മത്സരങ്ങളിലും ഇതോടെ ബ്രസീൽ ജയം സ്വന്തമാക്കി.
ഇഞ്ചുറി ഗോളിൽ കാനറി
08:16 PM Oct 17, 2018 | Deepika.com