തിരുവനന്തപുരം: ആദ്യദിനങ്ങളിൽ ഒപ്പത്തിനൊപ്പമുള്ള കുതിപ്പ് അവസാനദിനം സ്പ്രിന്റ് ചെയ്ത് എറണാകുളം കിരീടം സ്വന്തമാക്കി. ഹാട്രിക് കിരീടമോഹവുമായെത്തിയ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ എറണാകുളം ഓവറോൾ ചാന്പ്യൻമാർ. 21 സ്വർണവും 29 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 448 പോയിന്റുമായാണ് എറണാകുളം കിരീടത്തിൽ മുത്തമിട്ടത്.
നിലവിലെ ചാന്പ്യന്മാരായ പാലക്കാടിന് 18 സ്വർണവും 11 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 407 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു. ആതിഥേയരായ തിരുവനന്തപുരം 26 സ്വർണവും 12 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 369 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.
14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളിൽ 40 പോയിന്റുമായി തൃശൂർ ചാന്പ്യന്മാരായപ്പോൾ 29 പോയിന്റുമായി കോഴിക്കോടാണ് റണ്ണേഴ്സ് അപ്. പതിനാറ് വയസിൽ താഴെയുള്ള വിഭാഗത്തിൽ 56 പോയിന്റുമായി കോട്ടയം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 56 പോയിന്റുമായി കോഴിക്കോടാണ് റണ്ണേഴ്സ് അപ്. 18 വയസിൽ താഴെ പ്രായമുള്ള യൂത്ത് പെണ്‍കുട്ടികളിൽ 97 പോയിന്റ് നേടിയ എറണാകുളമാണ് ഒന്നാമത്. 75 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 20 വയസിൽ താഴെ പ്രായമുള്ള ജൂണിയർ വനിതകളിൽ 163 പോയിന്റോടെ കോട്ടയം കിരീടം നേടിയപ്പോൾ 99 പോയിന്റു നേടിയ പാലക്കാടാണ് റണ്ണേഴ്സ് അപ്.
14 വയസിൽ താഴെയുള്ള ആണ്‍കുട്ടികളിൽ 33 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം ഒന്നാമതെത്തി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലക്കാട് 28 പോയിന്റുമായി രണ്ടാമതെത്തി. യൂത്ത് ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 97.5 പോയിന്റോടെ എറണാകുളം ചാന്പ്യന്മാരായപ്പോൾ 92.5 പോയിന്റുമായി തിരുവനന്തപുരമാണ് രണ്ടാമത്. ജൂണിയർ പുരുഷന്മാരുടെ വിഭാഗത്തിൽ 106.5 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും 98 പോയിന്റുമായി എറണാകുളം രണ്ടാമതുമെത്തി.
പിറന്നത് 27 റിക്കാർഡുകൾ
23 വർഷം മുന്‍പ് അതായത് 1995-ൽ പാലക്കാടിന്റെ അർച്ചന ഗുപ്ത 200 മീറ്ററിൽ സ്ഥാപിച്ച 25.20 സെക്കൻഡ് എന്ന സമയം തൃശൂരിന്റെ ആൻസി സോജൻ 25.19 സെക്കൻഡായി തിരുത്തിയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള റിക്കാർഡ് പുതുക്കിയത്. ഈ മീറ്റിൽ തിരുത്തിയ ഏറ്റവും പഴക്കമേറിയ റിക്കാർഡും ഇതാണ്. പതിനെട്ടു വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ആൻസി മിന്നും പ്രകടനം നടത്തി റിക്കാർഡുമായി തൃശൂരിലേക്ക് വണ്ടി കയറിയത്. മീറ്റിലെ ഏക ഇരട്ടറിക്കാർഡിന് തിരുവനന്തപുരത്തിന്റെ അഭിനവ് സുന്ദരേശൻ ഉടമയായി. 18-ൽ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററിൽ മീറ്റിന്റെ രണ്ടാം ദിനം റിക്കാർഡ് സ്വന്തമാക്കിയ അഭിനവ് ഇന്നലെ 200 മീറ്ററിൽ 21.81 സെക്കൻഡിൽ ഓടിയെത്തി ഇരട്ട റിക്കാർഡിന് അവകാശിയായി. പതിനാറ് വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററിൽ പാലക്കാടിന്റെ അജയ് കെ. വിശ്വനാഥ് (1:57.27) റിക്കാർഡ് നേടി. 20 വയസിൽ താഴെയുള്ള ജൂണിയർ വനിതകളുടെ 3000 മീറ്ററിൽ എറണാകുളത്തിന്റെ അനുമോൾ തന്പിയും റിക്കാർഡ് ബുക്കിൽ പേര് ചേർത്തു. 20 വയസിൽ താഴെ പുരുഷന്മാരുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ ടി.വി. അഖിൽ 27.71 സെക്കൻഡിൽ റിക്കാർഡ് കുറിച്ചു. 10000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ സി.ടി. നിധീഷ് ( 46:50.74) സെക്കൻഡിൽ റിക്കാാർഡിലേക്ക് നടന്നു കയറി. ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ അനൂപ് വത്സൻ 60.72 മീറ്റർ എറിഞ്ഞ് റിക്കാർഡ്സ്ഥാപിച്ചു.
ട്രിപ്പിൾജംപിൽ എറണാകുളത്തിന്റെ സാന്ദ്ര ബാബു 12.74 മീറ്റർ ചാടി റിക്കാർഡിന് അവകാശിയായി. മെഡ്ലേ റിലേയിൽ കോഴിക്കോടിന്റെ അപർണ റോയി, എം. ഏയ്ഞ്ചൽ സിൽവിയ, ട്രീസ മാത്യു, ടി. സൂര്യമോൾ എന്നവരുൾപ്പെട്ട ടീം (2.16.94 സെക്കൻഡ്) റിക്കാർഡ് നേടി. 62-മത് ജൂണിയർ അത്ലറ്റിക്സിൽ 27 റിക്കാർഡുകൾ കുറിക്കപ്പെട്ടു.
തോമസ് വർഗീസ്
കിരീടം എറണാകുളത്തിനു സ്വന്തം
12:24 AM Oct 15, 2018 | Deepika.com