ആംസ്റ്റർഡാം: ഇവേളയ്ക്കുശേഷം ഫുട്ബോൾ കളത്തിൽ ഓറഞ്ചു പടയുടെ വിപ്ലവ ജയം. റഷ്യൻ ലോകകപ്പിൽ യോഗ്യത ലഭിക്കാതിരുന്ന ഹോളണ്ട് തിരിച്ചുവരവിന്റെ സൂചന നല്കി തകർപ്പൻ ജയമാഘോഷിച്ചു. അതും 2014ലെ ലോകകപ്പ് ഉയർത്തിയ സാക്ഷാൽ ജോവാക്വിം ലോയുടെ ജർമനിയെ തകർത്ത്. യുവേഫ നേഷൻസ് ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ജർമനിയെ 0-3നാണ് ഹോളണ്ട് കെട്ടുകെട്ടിച്ചത്. 2014ലെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തിനുശേഷം മങ്ങിപ്പോയ ഓറഞ്ച് പട ആരാധകർക്ക് പ്രതീക്ഷയ്ക്കു വക നല്കിയായിരുന്നു ഫോം കണ്ടെത്താൻ വിഷമിക്കുന്ന ജർമനിയെ കെട്ടുകെട്ടിച്ചത്. ബാഴ്സലോണ മുൻ താരം കൂമാന്റെ ശിക്ഷണത്തിലാണ് ഹോളണ്ട് ഇപ്പോൾ.
ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജർമനിയെ നയിച്ച പരിശീലകനെന്ന നേട്ടം ജോവാക്വിം ലോ സ്വന്തമാക്കിയ മത്സരത്തിലാണ് മുൻ ലോക ചാന്പ്യന്മാർ നാണം കെട്ടത്. തോൽവിയെത്തുടർന്ന് ലോയ്ക്കെതിരേ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. വിർജിൽ വാൻ ഡെക്ക് (30-ാം മിനിറ്റ്), മെംഫിസ് ഡീപേ (86-ാം മിനിറ്റ്), വൈനാൾഡം (90+3-ാം മിനിറ്റ്) എന്നിവരാണ് ഹോളണ്ടിനുവേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിലാദ്യമായാണ് ജർമനിക്കെതിരേ ഹോളണ്ട് മൂന്നു ഗോളുകൾക്ക് വിജയം നേടുന്നത്.
ഗ്രൂപ്പ് ഒന്നിൽ നാല് പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്തും മൂന്നു പോയിന്റുമായി ഹോളണ്ട് രണ്ടാമതുമാണ്. നേഷൻസ് ലീഗിലെ മറ്റ് ലീഗുകളിലെ വിവിധ ഗ്രൂപ്പുകളിൽ നടന്ന മത്സരങ്ങളിൽ ചെക് റിപ്പബ്ലിക്ക് 2-1ന് സ്ലോവാക്യയെയും നോർവേ 1-0ന് സ്ലൊവേനിയയെയും പരാജയപ്പെടുത്തിയപ്പോൾ റിപ്പബ്ലിക് ഓഫ് അയർലൻഡും ഡെന്മാർക്കും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ഓറഞ്ച് വിപ്ലവം തിരിച്ചെത്തി
12:24 AM Oct 15, 2018 | Deepika.com