ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. സന്ദർശകരുടെ 311 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുന്പോൾ ഒന്നാം ഇന്നിംഗസിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റണ്‍സ് എടുത്തിട്ടുണ്ട്. ആറ് വിക്കറ്റ് ശേഷിക്കേ മൂന്ന് റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ ഇപ്പോൾ.
ഓപ്പണർ പൃഥ്വി ഷാ (70 റണ്‍സ്), അജിങ്ക്യ രഹാനെ (75 നോട്ടൗട്ട്), ഋഷഭ് പന്ത് (85 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലാണ് പൃഥ്വി ഷാ അർധസെഞ്ചുറി നേടുന്നത്. ഋഷഭ് പന്ത് തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും.
ഒന്നാം വിക്കറ്റിൽ 61ഉം (പൃഥ്വി ഷാ-കെ.എൽ. രാഹുൽ) നാലാം വിക്കറ്റിൽ 60ഉം (കോഹ്ലി - രഹാനെ) കൂട്ടുകെട്ടുകൾ സ്ഥാപിക്കപ്പെട്ടു. അഞ്ചാം വിക്കറ്റിൽ രഹാനെയും പന്തും ചേർന്ന് അഭേദ്യമായ 146 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 85 റണ്‍സും പന്തിന്റെ സംഭാവനയാണ്.
പന്ത്, കോഹ്ലി റിക്കാർഡിൽ
അർധസെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, എം.എസ്. ധോണിക്കു ശേഷം തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ അർധസെഞ്ചുറി നേടുന്ന രണ്ടാമത് ഇന്ത്യൻ വിക്കറ്റ് കീപ്പറായി. 2008ലും 2009ലും ധോണി തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ അർധസെഞ്ചുറി നേടിയിരുന്നു.
45 റണ്‍സെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റണ്‍സ് നേടുന്ന ഏഷ്യക്കാരനായി. 69 ഇന്നിംഗ്സുകളിൽനിന്ന് 4222 റണ്‍സ് നേടിയാണ് കോഹ്ലി ഏഷ്യക്കാരായ ക്യാപ്റ്റൻമാരിൽ ഒന്നാമനായത്. 99 ഇന്നിംഗസുകളിൽ 4214 റണ്‍സ് നേടിയ പാക്കിസ്ഥാൻ മുൻ നായകൻ മിസ്ബ ഉൾ ഹഖിന്റെ റിക്കാർഡ് ആണ് കോഹ്ലി തിരുത്തിയത്.
ഷായുടെ വെടിക്കെട്ട് ഷോ
ട്വന്റി-20യെ വെല്ലുന്നതരത്തിൽ തകർത്തടിച്ച് അർധസെഞ്ചുറി നേടിയ കൗമാരതാരം പൃഥ്വി ഷായാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. കന്നിടെസ്റ്റിൽ സെഞ്ചുറി നേടി മാൻ ഓഫ് ദ മാച്ച് ആയ ഷായുടെ രണ്ടാം ടെസ്റ്റാണ് ഹൈദരാബാദിൽ നടക്കുന്നത്. നേരിട്ട 39-ാം പന്തിൽ പൃഥ്വി അർധശതകം പൂർത്തിയാക്കി. എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതമായിരുന്നു അത്. ഒന്നാം വിക്കറ്റിൽ രാഹുലിനൊപ്പം പഥ്വി 61 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഇതിൽ രാഹുലിന്റെ സംഭാവന വെറും നാലു റണ്‍സ് മാത്രമായിരുന്നു.
രാഹുൽ പ്രതിസന്ധിയിൽ
തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികവു പുറത്തെടുക്കാനാകാതെപോയ ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 25 പന്തിൽ നാല് റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സന്പാദ്യം. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ രാഹുലിന്റെ ടീമിലെ സ്ഥാനവും തുലാസിലായി. വിൻഡീസ് ക്യാപ്റ്റൻ ജെസണ്‍ ഹോൾഡറിന്റെ പന്തിൽ ബൗൾഡായാണ് രാഹുൽ പുറത്തായത്. അവസരം മുതലാക്കാൻ സാധിക്കാത്ത രാഹുലിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നു.
ഉമേഷിന് ആറ് വിക്കറ്റ് നേട്ടം
കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഉമേഷ് യാദവ് രണ്ടാം ദിനത്തിന്റെ തുടക്കത്തിൽതന്നെ വിൻഡീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. 98 റണ്‍സുമായി ക്രീസിലെത്തിയ ചേസ് 106 റണ്‍സ് നേടി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റണ്‍സുമായി രണ്ടാം ദിനം പുനരാരംഭിക്കാനെത്തിയ വിൻഡീസിന്റെ ശേഷിച്ച വിക്കറ്റുകൾ ഉമേഷ് സ്വന്തമാക്കി. അതോടെ കരിയറിലെ രണ്ടാമത്തെ അഞ്ചോ അതിലധികമോ വിക്കറ്റ് നേട്ടം അദ്ദേഹം ആഘോഷിച്ചു. 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് ഉമേഷ് സ്വന്തമാക്കി. 1999ൽ ന്യൂസിലൻഡിനെതിരേ ജവഗൽ ശ്രീനാഥ് 45 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസർ ഈ നേട്ടം സ്വന്തമാക്കുന്നത്.
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ്: ബ്രാത്വെയ്റ്റ് എൽബിഡബ്ല്യു ബി കുൽദീപ് യാദവ് 14, കീറണ്‍ പവൽ സി ജഡേജ ബി അശ്വിൻ 22, ഹോപ് എൽബിഡബ്ല്യു ബി ഉമേഷ് യാദവ്, ഹെറ്റ്മെയർ എൽബിഡബ്ല്യു ബി കുൽദീപ് യാദവ്, അംബ്രിസ് സി ജഡേജ ബി കുൽദീപ് യാദവ് 18, ചേസ് ബി ഉമേഷ് യാദവ് 106, ഡൗറിച്ച് എൽബിഡബ്ല്യു ബി ഉമേഷ് യാദവ്, ഹോൾഡർ സി പന്ത് ബി ഉമേഷ് യാദവ് 52, ബിഷോ ബി ഉമേഷ് യാദവ്, വാരികാൻ നോട്ടൗട്ട് 8, ഷാനോണ്‍ ഗബ്രിയേൽ സി പന്ത് ബി ഉമേഷ് യാദവ്, എക്സ്ട്രാസ് 11, ആകെ 101.4 ഓവറിൽ 311.
ബൗളിംഗ്: ഉമേഷ് യാദവ് 26.4-3-88-6, ഷാർദുൾ 1.4-0-9-0, അശ്വിൻ 24.2-7-49-1, കുൽദീപ് യാദവ് 29-2-85-3, രവീന്ദ്ര ജഡേജ 20-2-69-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: കെ.എൽ. രാഹുൽ ബി ഹോൾഡർ 4, പൃഥ്വി ഷാ സി ഹെറ്റ്മെയർ ബി വാരികാൻ 70, പൂജാര സി സബ് (ഹാമിൽടണ്) ബി ഗബ്രിയേൽ 10, കോഹ് ലി എൽബിഡബ്ല്യു ബി ഹോൾഡർ 45, രഹാനെ നോട്ടൗട്ട് 75, പന്ത് നോട്ടൗട്ട് 85, എക്സ്ട്രാസ് 19, ആകെ 81 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 308.
ബൗളിംഗ്: ഗബ്രിയേൽ 13-1-73-1, ഹോൾഡർ 14-2-45-2, വാരികാൻ 24-4-76-1, ചേസ് 9-1-22-0, ബുഷോ 19-4-72-0, ബ്രാത്വെയ്റ്റ് 2-0-6-0.
പിടിമുറുക്കി ഇന്ത്യ
11:54 PM Oct 13, 2018 | Deepika.com