തിരുവന്തപുരം: ജൂണിയർ അത്ലറ്റിക് മീറ്റിൽ പോരാട്ടം ഇന്ന് അവസാനിക്കാനിരിക്കെ കിരീടപ്പോരാട്ടം ഒപ്പത്തിനൊപ്പം. എറണാകുളവും പാലക്കാടും കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. മധ്യതിരുവിതാംകൂറും കടന്ന് വടക്കൻകേരളത്തിലേക്ക് കിരീടം കയറുമോ എന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ.
മത്സരം പൂർത്തിയാകാൻ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ 11 സ്വർണവും 20 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 275 പോയിന്റുമായി എറണാകുളമാണ് ഒന്നാമത്. 10 സ്വർണവും അഞ്ചു വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 260 പോയിന്റുമായി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തിരുവനന്തപുരം 17 സ്വർണവും ആറു വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പെടെ 228 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ആദ്യദിനം ഒന്നാം സ്ഥാനത്തെത്തിയ തൃശൂർ ഇന്നലെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 11 സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 191 പോയിന്റാണ് തൃശൂരിന്റെ രണ്ടു ദിനത്തെ സന്പാദ്യം.
റിക്കാർഡ് തിളക്കവുമായി പത്തംഗം
ഇന്നലെ വൈകുന്നേരം പെരുമഴയാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയതെങ്കിൽ രാവിലെ മുതൽ ട്രാക്കിലും ഫീൽഡിലും താരങ്ങളുടെ റിക്കാർഡ് കുറിക്കലായിരുന്നു. 40 ഫൈനലുകൾ നടന്ന ഇന്നലെ പെരുമഴയെ അനുസ്മരിപ്പിക്കുന്ന പോലെ പത്തു റിക്കാർഡുകളാണ് കുറിക്കപ്പെട്ടത്. ഇതിൽ അഞ്ചെണ്ണം വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കിട്ടെടുത്തു. 14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 600 മീറ്ററിൽ എറണാകുളത്തിന്റെ അലീന മരിയ ജോണ്‍ ഒരു മിനിറ്റ് 38.63 സെക്കൻഡിൽ ഓടിയെത്തിയപ്പോൾ കടപുഴകിയത് തിരുവനന്തപുരത്തിന്റെ സുമി മോൾ 2014ൽ സ്ഥാപിച്ച ഒരു മിനിറ്റ് 39.25 സെക്കൻഡ് എന്ന സമയം. 16ൽ താഴെ പെണ്‍കുട്ടികളുടെ ജാവലിൻത്രോയിൽ കണ്ണൂരിന്റെ ഐശ്വര്യാ സുരേഷ് 34.15 മീറ്റർ ജാവലിൻ പായിച്ചപ്പോൾ എറണാകുളത്തിന്റെ പി.എസ്. ജയലക്ഷ്മി 2010ൽ സ്ഥാപിച്ച 31.81 മീറ്റർ പഴങ്കഥയായി.18ൽ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ 11 വർഷം മുന്‍പ് കണ്ണൂരിന്റെ കെ.വി. സജിത (14.70 സെക്കൻഡ്) സ്ഥാപിച്ച റിക്കാർഡ് 13.89 സെക്കൻഡായി തിരുത്തി കോഴിക്കോടിന്റെ അപർണാ റോയി റിക്കാർഡ് സ്വർണത്തിന് അവകാശിയായി. ഡിസ്കസ് ത്രോയിൽ സ്വന്തം പേരിലുള്ള റിക്കാർഡ് തിരുത്തി തൃശൂരിന്റെ പി.എ. അതുല്യ(36.96 മീറ്റർ) സ്വർണം നേടി. 20ൽ താഴെ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ 12 മിനിറ്റ് 28.92 സെക്കൻഡിൽ ഓടിയെത്തിയ കോട്ടയത്തിന്റെ നിബിയാ ജോസഫ് പുതിയ റിക്കാർഡിന് അവകാശിയായി.
തിരുവനന്തപുരത്തിന്റെ ആദിത്യകുമാർ സിംഗ് 6.93 മീറ്റർ ദൂരം ലോംഗ് ജംപിൽ ചാടിയപ്പോൾ 2014ൽ പാലക്കാടിന്റെ എം. ശ്രീശങ്കർ 16 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സ്ഥാപിച്ച 6.68 മീറ്റർ എന്ന ദൂരം തിരുത്തിക്കുറിക്കപ്പെട്ടു. 18 വയസിൽ താഴെയുള്ളവരുടെ 400 മീറ്ററിൽ കോഴിക്കോടിന്റെ കെ.ടി. സായൂജ് 48.76 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ റിക്കാർഡ് ബുക്കിൽ നിന്നും പേര് ഒഴിവായത് കോഴിക്കോടിന്റെ നോഹ നിർമ്മൽ ടോമിന്റെത് (48.99 സെക്കൻഡ്). ഈ വിഭാഗത്തിൽ 1500 മീറ്ററിൽ എറണാകുളത്തിന്റെ ആദർശ് ഗോപി (3:55.02) റിക്കാർഡിലേക്ക് കുതിച്ചപ്പോൾ വഴിമാറിയത് സ്വന്തം പേരിൽ തന്നെ കഴിഞ്ഞ വർഷം സ്ഥാപിച്ച മൂന്നു മിനിറ്റ് 58.05 സെക്കൻഡ് എന്ന സമയം.
10,000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ ഡി.കെ. നിഷാന്ത് 48 മിനിറ്റ് 13.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റിക്കാർഡിന് ഉടമയായപ്പോൾ വഴിമാറിയത് പാലക്കാടിന്റെ എ. അനീഷ് സ്ഥാപിച്ച 48 മിനിറ്റ് 20.00 സെക്കൻഡ് എന്ന സമയം. 20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 1500 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അഭിനവ് സുന്ദരേശൻ കഴിഞ്ഞ വർഷം സ്ഥാപിച്ച മൂന്നു മിനിറ്റ് 59.63 സെക്കൻഡ് എന്നത് മൂന്നു മിനിറ്റ് 53.45 സെക്കൻഡായി കുറച്ചാണ് റിക്കാർഡ് നേട്ടത്തിന് അർഹനായത്.
തോമസ് വർഗീസ്
ഇഞ്ചോടിഞ്ച് പോരാട്ടം
11:54 PM Oct 13, 2018 | Deepika.com