സീചൊ (ചൈന): സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചൈനയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ. ഗോൾകീപ്പർ ഗുർപ്രീതിന്റെ സൂപ്പർ സേവുകളാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്. 21 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 18 തവണ ഏറ്റുമുട്ടിയപ്പോൾ ആറാം സമനില. ഇതുവരെ ചൈനയെ കീഴടക്കാൻ സാധിച്ചില്ലെന്ന ചരിത്രം ഇത്തവണയും തിരുത്തപ്പെട്ടില്ല.
13-ാം മിനിറ്റിൽ ചൈനീസ് ഗോൾമുഖത്ത് ഇന്ത്യ ആദ്യ ഗോൾനീക്കം നടത്തി. 15-ാം മിനിറ്റിൽ ചൈനീസ് താരം തൊടുത്ത മിസൈൽ ഹെഡർ ഗുർപ്രീത് സാഹസികമായി തടുത്തു. 24-ാം മിനിറ്റിൽ വീണ്ടും ഒരിക്കൽകൂടി ഗുർപ്രീത് ഉജ്വല സേവിംഗ് നടത്തി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 56-ാം മിനിറ്റിൽ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്സ് താരം നർസാരിയുടെ പാസിൽ ലീഡുറപ്പിക്കാൻ ലഭിച്ച സുവർണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പായിച്ചു. 63-ാം മിനിറ്റിൽ പ്രതിരോധതാരം നാരായണ് ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ കോണ്സ്റ്റൈന്റൻ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിൻവലിച്ച് നിഖിൽ പൂജാരിക്കും അവസരം നൽകി. 85-ാം മിനിറ്റിൽ കോട്ടാലിന്റെ കയ്യിൽ പന്ത് തട്ടിയതിന് പെനൽറ്റിക്കായി ചൈനീസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി മുഖംതിരിച്ചു. ഇതിനിടെ ചൈനയുടെ ആക്രമണത്തിനു വഴങ്ങാതെ ജിങ്കന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിരോധം നിലയുറപ്പിച്ചു.
ഇഞ്ചുറി ടൈമിൽ ഥാപ്പയെ വലിച്ച് റൗളിന് അവസരം നൽകി. അവസാന മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ ശ്രമം ഫലംകാണാതിരുന്നതോടെ മത്സരം സമനിലയിൽ. മത്സരത്തിനിടെ ടർഫ് കുഴിഞ്ഞ് സുനിൽ ഛേത്രിയുടെ കാൽ കുടുങ്ങി പരിക്കേൽക്കാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു.
ചൈനയെ കുടുക്കി ഇന്ത്യ
11:54 PM Oct 13, 2018 | Deepika.com