ബാകു/ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനും ചെല്‍സിക്കും എസി മിലാനും ജയം. സെവിയ്യയ്ക്കു തോല്‍വി.
ആഴ്സണല്‍ എതിരില്ലാത്ത മൂന്നു ഗോളിന് എഫ്കെ കാരബാഗിനെ തോല്‍പ്പിച്ചു. നാലാം മിനിറ്റില്‍ ആഴ്സണലിനെ സോക്രട്ടിസ് പാപാസ്റ്റാതോപൗലോസ് മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ രണ്ടു ഗോളു കൂടിയടിച്ച് ആഴ്സണല്‍ ജയം ഉറപ്പിച്ചു. ഇതില്‍ ആഴ്സണല്‍ അക്കാഡമിയില്നിന്നുള്ള താരം എമില്‍ സ്മിത് റോവ് 53-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പീരങ്കിപ്പടയ്ക്കുവേണ്ടി കരിയറിലെ ആദ്യ ഗോള്‍ നേടി. 79-ാം മിനിറ്റില്‍ മത്തെയോ ഗെൻഡൂസി ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു.
ആല്‍വരോ മൊറാട്ടയുടെ ഏക ഗോളില്‍ ചെല്‍സി ഹംഗേറിയന്‍ ക്ലബ് വിഡിയെ 1-0ന് തോല്‍പ്പിച്ചു. 70-ാം മിനിറ്റിലായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോള്‍. ചെല്‍സിക്കുവേണ്ടി ആറു മത്സരങ്ങള്‍ക്കുശേഷമാണ് മൊറാട്ട ഗോള്‍ നേടുന്നത്.
ഒരു ഗോളിനു പിന്നില്‍നിന്ന എസി മിലാന് പാട്രിക് കട് റോണിന്റെ ഇരട്ട ഗോള്‍ മികവില്‍ ഒളിമ്പിയാക്കസിനെ 3-1ന് തോല്‍പ്പിച്ചു. 70, 79 മിനിറ്റുകളിലായിരുന്നു കട്റോണിന്റെ ഗോളുകള്‍. 76-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്നും മിലാനായി വലകുലുക്കി. 14-ാം മിനിറ്റില്‍ മിഗ്വെല്‍ ഗുരേരോയിലൂടെ ഒളിമ്പിയാക്കസ് മുന്നിലെത്തിയിരുന്നു.
മുന്‍ ചാമ്പ്യന്മാരായ സെവിയ്യയെ ക്രാസ്നോഡര്‍ 2-1ന് തോല്‍പ്പിച്ചു. ചാള്‍സ് കബോറെയുടെ (43’) സെല്‍ഫ് ഗോളില്‍ സെവിയ്യ മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മൗറിസിയോ പെരേര (72’), ടോർണികെ ഒാക്രിയാഷ്വിലി (88’) എന്നിവരുടെ ഗോളുകള്‍ ആതിഥേയര്‍ക്ക് വിജയമൊരുക്കി.
ആഴ്സണൽ, ചെൽസി ജയിച്ചു
02:06 AM Oct 06, 2018 | Deepika.com