കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം കാണികളുടെ മുന്നില്‍ മുന്‍ ചാമ്പ്യന്മാരായ എടികെ ഒരിക്കല്‍ക്കൂടി തോറ്റു. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റ എടികെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിനു കീഴടങ്ങി. 89-ാം മിനിറ്റില്‍ റൗളിന് ബോര്‍ഗസ് നേടിയ ഗോളിലാണ് ജയം. ആദ്യ പകുതിയില്‍ തന്നെ സേന റാല്‍തെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് എടികെയ്ക്ക് തിരിച്ചടിയായി. 32-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നിഖില്‍ കദമിനെ മാരകമായ ഫൗള്‍ ചെയ്തിനായിരുന്നു രണ്ടാം മഞ്ഞകാര്‍ഡ്. ഇത് സീസണിലെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു.
ഒരാള്‍ കുറഞ്ഞിട്ടും എടികെ പോരാട്ടം ശക്തമാക്കി തുടര്‍ന്നു. എതിരാളികളില്‍ ഒരാള്‍ കുറഞ്ഞതിന്റെ ആനുകൂല്യം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിനു വിനിയോഗിക്കാനായില്ല. 76-ാം മിനിറ്റില്‍ എടികെയുടെ മാനുവല്‍ ലാന്‍സറോറ്റെയുടെ ശ്രമം ഗോള്‍കീപ്പര്‍ രഹനേഷ് തട്ടിയകറ്റി. കളി അവസാന മിനിറ്റുകളിലെത്തിയപ്പോള് നോര്‍ത്ത് ഈസ്റ്റ് ആക്രമണം ശക്തമാക്കി ഗോള്‍ നേടി.
പോയിന്റ് നിലയിൽ നോർത്ത് ഈസ്റ്റാണ് മുന്നിൽ.
എടികെയ്ക്കു രണ്ടാം തോല്‍വി
11:24 PM Oct 04, 2018 | Deepika.com