രാജ്കോട്ട്: ഇന്നാരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വെസ്റ്റ് ഇന്ഡീസിനെതിരേയാണെങ്കിലും ഇന്ത്യയുടെ നോട്ടം ഈ വര്‍ഷം അവസാനം തുടങ്ങുന്ന ഓസ്ട്രേലിയന്‍ പര്യടനമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള പരമ്പരയാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പുള്ള അവസാന ടെസ്റ്റ് പരമ്പര.
ഈ പരമ്പരയില്‍ വേണം ഇന്ത്യക്കു പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾക്കെല്ലാം കൃത്യമായി പരിഹാരം കാണേണ്ടത്. ഓപ്പണിംഗ് മുതലുള്ള പ്രശ്നങ്ങളെല്ലാം ഇന്ത്യക്കുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ട് ഓസ്ട്രേലിയയ്ക്കു പറക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വിന്‍ഡീസ് പരമ്പര കൊണ്ട് ലഭിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 4-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും വിരാട് കോഹ്ലി നയിക്കുന്ന സംഘം ജേസന്‍ ഹോള്‍ഡറുടെ ടീമിനെ വച്ചു നോക്കിയാല്‍ കരുത്തരാണ്. എന്നാല്‍ വിന്‍ഡീസ് ദുര്‍ബലരെന്ന അലംഭാവത്തില്‍ ഇറങ്ങിയാൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും നല്‍കുകയെന്ന് അവരുടെ അടുത്ത കാലത്തെ ഹോം സീരീസുകള്‍ സൂചിപ്പിക്കുന്നു. ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനില പാലിച്ചു. ബംഗ്ലാദേശിനെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര 2-0ന് ജയിക്കുകയും ചെയ്തു. 2014നുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തുന്നത്. സച്ചിന് തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ രണ്ടു മത്സരങ്ങളായിരുന്നു. രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. അതില്‍നിന്നെല്ലാം മാറ്റങ്ങള്‍ വന്ന ടീമാണ് ഇപ്പോള്‍ വിന്‍ഡീസിന്റേത്. ബാറ്റിംഗിലും ബൗളിംഗിലും പുതിയ സ്ഥിരതയുള്ള കളിക്കാരെത്തി.
മുന്‍നിര ബാറ്റിംഗിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കും. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹനെ എന്നിവരും ഇന്നലെ കൂടുതല്‍ സമയം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തി.
ഇന്ത്യ - വിന്‍ഡീസ് ക്രിക്കറ്റ് ചരിത്രം ബാനറിൽ
1948 ലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് ചരിത്രം ആരംഭിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇടംപിടിച്ച നിരവധി കളിക്കാരും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഒരു ബാനര്‍ തയാറാക്കപ്പെട്ടിരിക്കുന്നു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മേധാവി പ്രഫ.എം.സി. വസിഷ്ഠാണ് ഈ ബാനര്‍ തയാറാക്കിയിട്ടുള്ളത്. 1948 ലെ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്, 1971 ല്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ പരമ്പര വിജയം, 1976 ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ത്യയുടെ റണ്‍വേട്ട, 1983 ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാര്‍ക്കെതിരേ നേടിയ ഐതിഹാസികമായ ലോകകപ്പ് ക്രിക്കറ്റ് വിജയം, 1983 ഡിസംബറില്‍ മദ്രാസില്‍ സുനില്‍ ഗാവസ്കര്‍ നേടിയ 30-ാമത്തെ ടെസ്റ്റ് സെഞ്ച്വറി, 1988 ജനുവരിയില്‍ മദ്രാസ് ടെസ്റ്റില്‍ തന്റെ ആദ്യ ടെസ്റ്റില്‍ 16 വിക്കറ്റുകള്‍ നേടിയ നരേന്ദ്ര ഹിര്‍വാനിയുടെ പ്രകടനം- ഇവയെല്ലാം ഈ ബാനറില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ബാനര്‍ കേരളത്തിലെ പ്രധാന കോളേജുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
വിജയം തേടി ഇന്ത്യ
12:15 AM Oct 04, 2018 | Deepika.com