ബുവേനോസ് ആരീസ്: അടുത്ത മാസം ഇറാക്കിനും ബ്രസീലിനുമെതിരേയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ഫുട്ബോൾ ടീമിൽ ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ, സെർജ്യോ അഗ്വെയ്റോ എന്നിവരില്ല. അതേസമയം, മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരമായ നികോളാസ് ഒട്ടമെന്റി ടീമിൽ ഇടം നേടിയിട്ടുണ്ട്. റൊമേരോ, ടാന്തിയാഫികോ, ലൊ സെൽസോ, ഇകാർഡി, ഡൈബാല എന്നിവരും ടീമിലുണ്ട്. ഒക്ടോബർ 11ന് ഇറാഖുമായും 16ന് ബ്രസീലുമായുമാണ് അർജന്റീനയുടെ മത്സരങ്ങൾ.
ടോട്ടനം ഹോസ്പർ താരമായ ജൂലിയൻ ഫോയ്ത്, ഇറ്റാലിയൻ ക്ലബ് യുഡിനസിന്റെ താരമായ റോഡ്രിഗോ ഡി പോൾ എന്നിവർ ആദ്യമായി ദേശീയ ടീമിലേക്കെത്തി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെത്തിയ ഇരുപതുകാരനായ ഫോയ്ത് ഇതുവരെ ടോട്ടനത്തിനുവേണ്ടി പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയിട്ടില്ല. അതേസമയം ഇറ്റാലിയൻ ലീഗിൽ ആറു മത്സരങ്ങളിൽനിന്നും നാലു ഗോളുകൾ നേടിയ പ്രകടനമാണ് റോഡ്രിഗോയെ അർജന്റൈൻ ടീമിലെത്തിച്ചത്. ഇവർക്കു പുറമേ പ്രീമിയർ ലീഗിൽ മികച്ച കുതിപ്പിലുള്ള വാറ്റ്ഫഡ് മധ്യനിരതാരം റോബർട്ടോ പെരേരയും ടീമിൽ ഇടം നേടിയിട്ടുണ്ട്. 2015നു ശേഷം ആദ്യമായാണ് പെരേര ദേശീയ ടീമിലെത്തുന്നത്.
താത്കാലിക പരിശീലകൻ സ്കൊളാനിയുടെ കീഴിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഇറങ്ങിയ അർജന്റീന ഒന്നിൽ ജയവും മറ്റൊന്നിൽ സമനിലയും സ്വന്തമാക്കി.
മെസി, ഡി മരിയ, അഗ്യൂറോ ഇല്ല
01:07 AM Sep 30, 2018 | Deepika.com