ദുബായ്: ഫൈനലിനു മുമ്പൊരു വാം അപ്പിനായി ടീം ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പിലും സൂപ്പര്‍ ഫോറിലുമായി തുടര്‍ച്ചയായി നാലു മത്സരം ജയിച്ച ഇന്ത്യ ഫൈനലെത്തി. ഇനി പാക്കിസ്ഥാന്-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാകും ഫൈനലില്‍ ഇന്ത്യക്ക് നേരിടേണ്ടത്.
ടൂര്‍ണമെന്റില്‍ ഓരോ മത്സരം കഴിയുന്തോറും മികവിലെത്തുന്ന അഫ്ഗാനിസ്ഥാനെതിരേ ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെടാത്ത മധ്യനിരയ്ക്ക് കൂടുതല്‍ അവസരം നല്‍കാനാകും ഇന്ത്യ ശ്രമിക്കുക. ബംഗ്ലാദേശിനോട് മൂന്നു റണ്‍സിനാണ് അഫ്ഗാനിസ്ഥാന് തോറ്റത്. ജയിക്കാന്‍ 250 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന് 50 ഓവറില്‍ ഏഴു വിക്കറ്റിന് 246 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ടൂര്‍ണമെന്റില്‍ ഇതുവരെ അവസരം ലഭിക്കാത്തവരെ ഇന്നിറക്കാനും സാധ്യതകളുണ്ട്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും വിറപ്പിച്ചശേഷമാണ് അഫ്ഗാന് കീഴടങ്ങിയത്.
ഹോങ്കോംഗിനെതിരേ അത്ര ശോഭനമല്ലാത്ത മത്സരത്തോടെ ടൂര്‍ണമെന്റ് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള മത്സരങ്ങളിലെല്ലാം ഏകപക്ഷീയ വിജയമാണ് നേടിയെടുത്തത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (327 റണ്‍സ്), രോഹിത് ശര്‍മയും (269 റണ്‍സ്) കഴിഞ്ഞ നാലു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് മൂന്നാമതായി ബാറ്റിംഗിനിറങ്ങുന്നു അമ്പാടി റായുഡുവിന്റെ (116 റണ്‍സ്) പേരിലാണ്. മഹേന്ദ്ര സിംഗ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് ബാറ്റ് ചെയ്യാന്‍ അധികസമയം ലഭിക്കുന്നില്ല. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ ധോണി നാലാമനായെത്തി 33 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇത് സമ്മര്ദമൊട്ടുമില്ലാത്ത അവസരത്തിലായിരുന്നു.
മധ്യ ഓവറുകളില്‍ അഫ്ഗാന്റെ സ്പിന്‍ ദ്വയം റഷീദ് ഖാനും മുജീബ് ഉര് റഹ്മാനും ഇന്ത്യന്‍ മധ്യനിരയ്ക്ക് സമ്മര്‍ദം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇവര്‍ക്ക് റണ്‍സ് ഒഴുക്ക് നിയന്ത്രിക്കാനുമാകുന്നുണ്ട്. അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറ യോര്‍ക്കര്‍ ബോളുകളുമായി വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും സ്ഥിരതപുലര്ത്തുന്നുണ്ട്.
അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരേ വിജയിക്കാനായാല്‍ അത് അഫ്ഗാനിസ്ഥാന് എന്നും ഓര്‍മിക്കത്തക്ക ഒന്നാകും. അവസാനം വരെ പൊരുതിയ അഫ്ഗാനിസ്ഥാന് പരിചയസമ്പത്തിന്റെ കുറവുകൊണ്ട് മാത്രമാണ് പരാജയം നേരിടേണ്ടിവന്നത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും അവസാനം വരെ പൊരുതിയ ശേഷമാണ് അഫ്ഗാന് കീഴടങ്ങിയത്.
201
ചേസിംഗില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെതിരേ രോഹിത്-ധവാൻ കൂട്ടുകെട്ട് നേടിയ 210 റൺസ്. 2009ല്‍ ന്യൂസിലന്ഡിനെതിരേ ഹാമില്‍ട്ടണില്‍ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും നേടിയ 201 റണ്‍സാണ് പഴങ്കഥയായി.
07
പ്രാവശ്യമാണ് ഒരു ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടുപേരുംസെഞ്ചുറി നേടിയത്. രോഹിതും ധവാനും ആദ്യമായി. ചേസ് ചെയ്ത ഈ മത്സരത്തിനു മുമ്പ് 2002 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേ ഗാംഗുലിയും സെവാഗും സെഞ്ചുറി നേടിയിരുന്നു.
159
പാക്കിസ്ഥാനെതിരേയുള്ള മുമ്പുള്ള ഏറ്റവും വലിയ കൂട്ടുകെട്ട്. 1998ല്‍ ധാക്കയില്‍ വച്ച് സൗരവ് ഗാംഗുലിയും സച്ചിന് തെണ്ടുല്‍ക്കറുമാണ് ഈ കൂട്ടുകെട്ട് സ്ഥാപിച്ചത്. ഏതൊരു വിക്കറ്റിലും പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് രോഹിതും ധവാനും സ്ഥാപിച്ചത്.
13
ഏകദിനത്തില്‍ രോഹിതിന്റെയും ധവാന്റെയും 13-ാമത് സെഞ്ചുറി കൂട്ടുകെട്ട്. 21 സെഞ്ചുറി കൂട്ടുകെട്ടുള്ള തെണ്ടുല്‍ക്കര്‍ക്കും ഗാംഗുലിക്കും പിന്നിലാണിവര്‍. പാക്കിസ്ഥാനെതിരേ ഇതിനു മുമ്പ് ഒമ്പത് വിക്കറ്റിന് ഇന്ത്യ ജയിച്ചിട്ടില്ല.
ഫൈനലിനു മുന്‍പ് പരിശീലനം
12:28 AM Sep 25, 2018 | Deepika.com