തിരുവനന്തപുരം: നീന്തൽക്കുളത്തിൽനിന്നും പൊന്നിൻ ചാകരയുമായി കർണാടക ദേശീയ നീന്തൽ മത്സരത്തിൽ ഓവറോൾ ചാന്പ്യൻമാർ. 10 സ്വർണവും 11 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 227 പോയിന്റോടെയാണ് കർണാടക ചാന്പ്യനായത്. ഒൻപത് സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 23 മെഡലുകളുമായി സ്വിമ്മിംഗ് ഫെഡറേഷൻ ആണ് റണ്ണേഴ്സ് അപ്.
പുരുഷ വിഭാഗത്തിൽ റെയിൽവേസ് 83 പോയിന്റോടെ റണ്ണേഴ്സ് അപ്പായപ്പോൾ വനിതാവിഭാഗത്തിൽ 98 പോയിന്റോടെ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് റണ്ണേഴ്സ അപ്. മീറ്റിലെ മികച്ച പുരുഷ താരമായി കേരളത്തിന്റെ സജൻ പ്രകാശും വനിതാ താരമായി കർണാടകയുടെ സലോനി ദലാലും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയമീറ്റിൽ ആകെ തിരുത്തിയ 20 റിക്കാർഡുകളിൽ 13 എണ്ണം പുരുഷൻമാരും ഏഴെണ്ണം വനിതകളും സ്വന്തമാക്കി.
പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ മധ്യപ്രദേശിന്റെ അദ്വൈത് പാഗ്യേ റിക്കാർഡോടെ മീറ്റിന്റെ അവസാനദിനത്തെ ആദ്യസ്വർണം സ്വന്തമാക്കി. എട്ടു മിനിറ്റ് 12.51 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ കടപുഴകിയത് 2011ൽ റാഞ്ചിയിൽ സൗരഭ് സാങ് വാക്കർ സ്ഥാപിച്ച എട്ട് മിനിറ്റ് 12.57 സെക്കൻഡ് എന്ന സമയം. ദില്ലിയുടെ കുശാഗ്ര റാവത്ത് (8:16:59) വെള്ളിയും സ്വിമ്മിംഗ് ഫെഡറേഷന്റെ ആര്യൻ മഖീജ (8:22.30) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 400 മീറ്ററർ ഫ്രീ സ്റ്റൈലിൽ ഹരിയാനയുടെ ശിവാനി ഘട്ടാരിയ സ്വർണം നേടി. ആദ്യലാപ്പുകളിൽ ശിവാനിക്കൊപ്പം പൊരുതിയ ഖുഷി ദിനേശിനെ അവസാനലാപ്പിൽ ഏറെ പിന്നിലാക്കിയാണ് ശിവാനി( 4:30.78) സ്വർണം നേടിയത്.
സജനും സലോനിയും താരങ്ങൾ
12:10 AM Sep 24, 2018 | Deepika.com