വലന്‍സിയ: തന്റെ ഇഷ്ടവേദിയായ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ എക്കാലവും തന്റേതായ മികച്ചതെന്തെങ്കിലും പ്രകടിപ്പിക്കാതെ പോകുന്ന ചരിത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കില്ല. എന്നാല്‍ ഇത്തവണ യുവന്റസിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗീസ് താരത്തിന് കണ്ണീരോടെ മത്സരം പൂര്‍ത്തിയാകും മുമ്പേ കളം വിടേണ്ടിവന്നു. പരിക്കല്ല താരത്തെ പുറത്താക്കിയത്. ഫൗളിന്റെ പേരിലാണ് റൊണാള്‍ഡോ പുറത്തുപോകേണ്ടിവന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 154 മത്സരത്തില്‍ ആദ്യമായാണ് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നത്.
പത്തുപേരുമായി ചുരുങ്ങിപ്പോയ യുവന്റസ് 2-0നാണ് ഗ്രൂപ്പ് എച്ചിലെ ആദ്യ എവേ മത്സരത്തില്‍ വലന്‍സിയയെ തകര്‍ത്തത്. രണ്ടു പകുതിയിലുമായി ലഭിച്ച സ്പോട് കിക്ക് വലയിലാക്കി മിര്ലെം പീയാനികാണ് ഇറ്റാലിയന്‍ ക്ലബ്ബിനു വിജയമൊരുക്കിയത്.
കളിയുടെ അവസാന ഇഞ്ചുറി ടൈമില്‍ വലന്‍സിയയ്ക്ക് പെനല്‍റ്റി ലഭിച്ചെങ്കിലും ഡാനിയല്‍ പരേജോയുടെ ശ്രമത്തെ ഗോള്‍കീപ്പര്‍ വോയ്ചെക് സ്ചെന്സ്്നീ തടഞ്ഞു.
റൊണാള്‍ഡോയുടെ കണ്ണീര്
റൊണാള്‍ഡോയുടെ സ്വാധീനം കളത്തിൽ കണ്ടുതുടങ്ങുന്പോഴേക്കുമായിരുന്നു 29-ാം മിനിറ്റിലെ ചുവപ്പ് കാർഡ്. പന്ത് പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിനിടെ വലന്‍സിയ പ്രതിരോധതാരം ജീസണ്‍ മ്യൂറിലോയുടെ മുടിയില്‍ പിടിച്ചുവലിച്ചതിനായിരുന്നു ചുവപ്പ് കാര്‍ഡ്. പോര്‍ച്ചുഗീസ് താരത്തിലേക്കു വന്ന ക്രോസ് മ്യൂറിലോ തടഞ്ഞു. വീണുകിടന്ന എതിര്‍താരത്തോട് എഴുന്നേറ്റുപോകാനുള്ള ആംഗ്യത്തിനിടെ റൊണാള്‍ഡോയുടെ കൈ മ്യൂറിലോയുടെ തലയില്‍ കൊണ്ട് പിടിച്ചുവലിക്കുന്നതുപോലെ തോന്നുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജര്‍മന്‍ റഫറി ഫെലിക്സ് ബ്രിച്ച് നേരിട്ടു ചുവപ്പ് കാര്‍ഡ് നല്കി. ഇതിനായി റഫറി അസിസ്റ്റന്റ് റഫറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ നിരപരാധിത്വം ബോധിപ്പിക്കുന്നതിനായി റൊണാള്‍ഡോ കണ്ണീരോടെയും ഒപ്പം ദേഷ്യത്തോടെയും റഫറിയോട് സംസാരിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. താരം കണ്ണീരോടെയാണ് കളം വിട്ടത്. ഡ്രസിംഗ് റൂമിലേക്കു പോകും വഴി ടണലിനു മുന്നില്‍വച്ചും റൊണാള്‍ഡോ കരഞ്ഞു.
രണ്ടു വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗിലെത്തിയ വലന്‍സിയ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ആദ്യ മിനിറ്റുകളില്‍ മികച്ച പ്രകടനം നടത്തി.
പോഗ്ബയ്ക്ക് ഡബിള്‍
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വിസ് ക്ലബ് യംഗ് ബോയ്സിനെ 3-0ന് തകര്‍ത്തു. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടിയ പോള്‍ പോഗ്ബയാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യമായി കളിച്ച യംഗ് ബോയ്സിനെ തകര്‍ത്തത്. 35, 44 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു പോഗ്ബയുടെ ഗോള്‍. 66-ാം മിനിറ്റില്‍ ആന്റണി മാര്‍ഷല്‍ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി.
ചുവപ്പുകണ്ട് സിആർ 7
12:12 AM Sep 21, 2018 | Deepika.com