തിരുവന്തപുരം: രണ്ടു വയസുള്ളപ്പോൾ ജ്യേഷ്ഠന്റെ കൈയ്യിൽ തൂങ്ങി നീന്തൽക്കുളം കാണാനായി പോയ പിഞ്ചു ബാലൻ. അടുത്ത മാസം അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നു. ഇത് ശ്രീഹരി നടരാജൻ എന്ന കർണാടകക്കാരനായ പതിനേഴുകാരൻ.
ശ്രീഹരി ബാക്ക് സ്ട്രോക്കിൽ മൂന്നു ദേശീയ റിക്കാർഡുകളുടെ ഉടമകൂടിയാണ്. ഇന്നലെ പിരപ്പൻകോട് നീന്തൽക്കുളത്തിൽ പുരുഷൻമാരുടെ 50 മീറ്റർ ബാക്സ്ട്രോക്കിൽ ഹീറ്റ്സിൽ തന്നെ 26.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റിക്കാർഡിന് ഉടമയായ ശ്രീഹരി മണിക്കൂറുകൾക്കുള്ളിൽ ഫൈനലിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച് രാവിലെ കുറിച്ച റിക്കാർഡ് മാറ്റിയെഴുതി സ്വർണനേട്ടം സ്വന്തമാക്കി. 26.18 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ ടച്ച് ചെയ്താണ് ശ്രീഹരിയുടെ റിക്കാർഡിലേക്കുള്ള സുവർണ കുതിപ്പിനു പിരപ്പൻ കോട് സാക്ഷ്യം വഹിച്ചത്.
ഇന്തോനേഷ്യയിൽ ഈ വർഷം നടന്ന ഏഷ്യൻ ഗെയിംസിലാണ് ശ്രീഹരി 50, 100, 200 മീറ്റർ ബാക്ക് സ്ട്രോക്കിൽ മിന്നും പ്രകടനം നടത്തി അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിന്പിക്സിനുള്ള യോഗ്യത നേടിയത്. ഇന്നലെ നടത്തിയ മിന്നും പ്രകടനം ചൈനയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുമുള്ള ബർത്ത് ഉറപ്പിച്ചു.
ഈ മിന്നും പ്രകടനത്തിന് തുടക്കമിടാൻ കാരണം തന്റെ സഹോദരൻ ബാലാജിയാണെന്നു ശ്രീഹരി സാക്ഷ്യപ്പെടുത്തുന്നു. അഞ്ചാം വയസുമുതൽ ശ്രീഹരിയെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നത് കണ്ണൂർ സ്വദേശിയായ ജയരാജാണ്. ദേശീയ റിക്കാർഡ് സ്വന്തം പേരിലാക്കിയിട്ടുള്ള ഈ ബംഗളൂരുകാരന്റെ ലക്ഷ്യം ഒളിന്പിക്സ് മെഡലാണ്. 2020-ൽ ഒളിന്പിക്സിൽ പങ്കെടുക്കുക. 2024-ൽ പാരീസ് ഒളിന്പിക്സിൽ സുവർണനേട്ടം സ്വന്തമാക്കുക. ഇതു പറയുന്പോൾ ശ്രീഹരിയുടെ വാക്കുകൾ കൂടുതൽ ദൃഢമാണ്. ബംഗളൂരു മധുരഗരെ സ്വദേശി ശ്രീഹരി നടരാജൻ 15 വർഷമായി കഠിനപ്രയത്നത്തിലാണ്. അഞ്ചാം വയസിൽ സ്കൂൾ തലത്തിലാണ് ശ്രീഹരി ആദ്യമായി മെഡൽനേട്ടം സ്വന്തമാക്കിയത്.
സ്വന്തം പേരിൽ റിക്കാർഡുള്ള 50, 100, 200 മീറ്റർ ബാക്ക് സ്ട്രോക്ക് ഉൾപ്പെടെ റിലേ അടക്കം 10 ഇനങ്ങളിൽ പിരപ്പൻകോട് നീന്തൽകുളത്തിൽ മത്സരത്തിനിറങ്ങുന്നു. ഒക്ടോബർ അവസാനം അർജന്റീനയിലെ ബുവേനോസ് ആരീസിൽ ആരംഭിക്കുന്ന യൂത്ത് ഒളിന്പിക്സിൽ ശ്രീഹരിയുടെ മത്സരങ്ങൾ നവംബർ ഏഴുമുതൽ 12 വരെയാണ്.
തോമസ് വർഗീസ്
ശ്രീഹരി റിക്കാർഡുകളുടെ കൂടപ്പിറപ്പ്
12:11 AM Sep 21, 2018 | Deepika.com