തിരുവനന്തപുരം: പിരപ്പൻകോട് നീന്തൽക്കുളത്തിന് സ്നേഹം റിക്കാർഡുകളോട്. ദേശീയ നീന്തൽ മത്സരത്തിന്റെ രണ്ടാം ദിനവും ഡോ. ബി.ആർ. അംബേദ്കർ സ്വിമ്മിംഗ് പൂളിൽ റിക്കാർഡുകളുടെ ഓളംതള്ളൽ. ഒൻപതു ഫൈനലുകളിൽ അഞ്ചിനങ്ങളിലും റിക്കാർഡ് പിറന്നു. വനിതകളുടെ 400 മീറ്ററിൽ റിക്കാർഡോടെ സ്വർണനേട്ടം സ്വന്തമാക്കിയ റിച്ച മിശ്ര ഇരട്ട റിക്കാർഡിന് അർഹയായി.
ഇന്നലെ നടന്ന ആദ്യ ഫൈനലായ പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ മധ്യപ്രദേശിന്റെ അദ്വൈത് പാഗ്യേ റിക്കാർഡുമായാണ് പൂൾ വിട്ടത്. 15 മിനിറ്റ് 42. 67 സെക്കൻഡിൽ നീന്തിക്കയറിയപ്പോൾ വഴിമാറിയത് റെയിൽവേയ്ക്കുവേണ്ടി സജൻ പ്രകാശ് 2014ൽ കൊൽക്കത്തയിൽ സ്ഥാപിച്ച 15 മിനിറ്റ് 45.83 സെക്കൻഡ് എന്ന സമയം. ഈ ഇനത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത സ്വിമ്മിംഗ് ഫെഡറേഷന്റെ ആര്യൻ മാക്ജിയും റിക്കാർഡ് മറികടന്ന പ്രകടനം നടത്തി. 15 മിനിറ്റ് 43. 06 സെക്കൻഡിൽ നീന്തിയെത്തിയാണ് ആര്യനും മികവാർന്ന പ്രകടനം നടത്തിയത്.
വനിതകളുടെ 400 മീറ്റർ മെഡ്ലേയിൽ നിലവിലെ റിക്കാർഡ് ജേതാവ് റിച്ചാ മിശ്ര ഏകപക്ഷീയമായാണ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യൻ പോലീസിന്റെ ജഴ്സിയിൽ മത്സരത്തിനിറങ്ങിയ റിച്ചയുടെ പോരാട്ടത്തിന് ഒപ്പമെത്താൻ മറ്റുതാരങ്ങൾക്കൊന്നുമായില്ല. 200 മീറ്റർ പിന്നിട്ടപ്പോൾ രണ്ടാമതുള്ള ബംഗാളിന്റെ സഞ്ജയിനി ഘോഷ് 25 മീറ്ററോളം പിന്നിലായിരുന്നു. റിച്ച 2009 ൽ കുറിച്ച റിക്കാർഡ് തകർത്തെറിഞ്ഞാണ് സ്വർണനേട്ടം സ്വന്തമാക്കിയത്. നാലു മിനിറ്റ് 59.17 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിച്ച കേരളം തന്റെ ഭാഗ്യനാടാണെന്നു വീണ്ടും തെളിയിച്ചത്. ഈ ഇനത്തിൽ 2009ൽ റിക്കാർഡ് ഇട്ടതും കേരളത്തിൽവച്ചാണെന്ന പ്രത്യേകതയുമുണ്ട്.
200 മീറ്ററിൽ തേജസായി സേജ്വാൾ
സന്ദീപ് സേജ്വാൾ നീന്തൽക്കുളത്തിന്റെ തേജസാണെന്നു വീണ്ടും തെളിയിച്ചു. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ മിന്നും പ്രകടനം നടത്തിയാണ് ഈ ദില്ലിക്കാരൻ താരമായത്. ആദ്യ 25 മീറ്ററിനുള്ളിൽതന്നെ സ്വർണത്തിലേക്കുള്ള കുതിപ്പിനാണ് സന്ദീപ് നീന്തിത്തുടങ്ങിയത്. സ്വന്തം പേരിലുള്ള റിക്കാർഡ് സന്ദീപ് സേജ്വാൾ തിരുത്തുമോ എന്ന ചോദ്യമായിരുന്നു നീന്തൽ പ്രേമികൾക്കുണ്ടായിരുന്നത്. ഒടുവിൽ രണ്ടു മിനിറ്റ് 15. 76 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ റിക്കാർഡ് തിരുത്താൻ മാത്രം കഴിഞ്ഞില്ല. സ്വർണം സ്വന്തം കീശയിൽ തന്നെ.
ഈ ഇനത്തിൽ വനിതകളിൽ കർണാടകയുടെ സലോനി ദലാൽ സ്വന്തം പേരിലുള്ള റിക്കാർഡ് തിരുത്തിക്കുറിച്ചാണ് സ്വർണം സ്വന്തമാക്കിയത്. രണ്ടു മിനിറ്റ് 41.88 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ പഴങ്കഥയായത് സലോനി റാഞ്ചിയിൽ 2014 ൽ സ്ഥാപിച്ച രണ്ടു മിനിറ്റ് 44.37 സെക്കൻഡ് എന്ന സമയം.
പുരുഷൻമാരുടെ 50 മീറ്റർ ബാക്സ്ട്രോക്കിൽ മിന്നും പ്രകടനം നടത്തിയ കർണാടകത്തിന്റെ ശ്രീഹരി നടരാജൻ റിക്കാർഡ് കുറിച്ചപ്പോൾ വനിതകളുടെ ഈ ഇനത്തിൽ നിലവിലുള്ള റിക്കാർഡിനുടമയായ മാനാ പട്ടേലിനു സ്വർണനേട്ടം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും 2016 ലെ റിക്കാർഡ് പ്രകടനം മറികടക്കാൻ സാധിച്ചില്ല. 30.11 സെക്കൻഡിലാണ് മാനാ ഫിനിഷ് ചെയ്തത്.
29.89 സെക്കൻഡാണ് മാനാതന്നെ 2016 റിക്കാർഡായി കുറിച്ചിട്ടുള്ള സമയം. ഈ ഇനത്തിൽ തമിഴ്നാടിന്റെ നിവ്യാ രാജാ( 31.50 സെക്കൻഡ്) വെള്ളിയും കർണാടകത്തിന്റെ സുവർണാ ഭാസ്ക്കർ( 30.87 സെക്കൻഡ്) വെങ്കലവും നേടി.
പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വിമ്മിംഗ് ഫെഡറേഷന്റെ വീർധവാൽ ഖാഡെ ( 22.80 സെക്കൻഡ് ) സ്വർണവും റെയിൽവേയുടെ ആരോണ് ഡിസൂസ (23.52) വെള്ളിയും സ്വിമ്മിംഗ് ഫെഡറേഷന്റെ നീൽറോയ് (23.55) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 4x100 മെഡ്ലേയിൽ സ്വിമ്മിംഗ് ഫെഡറേഷന്റെ താരങ്ങൾ നാലുമിനിറ്റ് 29.81 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ വഴിമാറിയത് കഴിഞ്ഞ വർഷം കർണാടക സ്ഥാപിച്ച നാലുമിനിറ്റ് 31.70 സെക്കൻഡ് എന്ന സമയം.
പുതിയ സമയം നീന്തിയെടുത്ത്
12:11 AM Sep 21, 2018 | Deepika.com