ലണ്ടൻ: ഗോളടിക്കാൻ നിനക്ക് എന്തിനാണ് കണ്ണ്. നിന്നെ ഞങ്ങൾക്ക് ആവശ്യമാണ്- കണ്ണിനു പരിക്കേറ്റ് പരിശീലനത്തിൽനിന്നുപോലും വിട്ടുനിന്ന ബ്രസീൽ താരം റോബർട്ടോ ഫിർമിനോയ്ക്ക് സഹതാരം സാഡിയോ മാനെ നല്കിയ സന്ദേശമിതായിരുന്നു. കാരണം, ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ പാരീ സാൻ ഷെർമയ്നെതിരേ സ്വന്തം തട്ടകത്തിൽ ലിവർപൂൾ ഇറങ്ങുന്പോൾ ഫിർമിനോയെ ക്ലബ്ബിന് അത്രമാത്രം ആവശ്യമായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. സബ്സ്റ്റിറ്റ്യൂഷൻ പട്ടികയിലുൾപ്പെട്ട ഫിർമിനോ 72-ാം മിനിറ്റിൽ കളത്തിലെത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ചെന്പടയ്ക്ക് ജയം സമ്മാനിച്ച ഗോളും നേടി.
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ആവേശ ജയങ്ങള്‍. ലിവര്‍പൂള്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഇന്റര്‍ മിലാന് ടീമുകള്‍ ജയിച്ചു.
ഗ്രൂപ്പ് സിയില്‍ കരുത്തരായ ലിവര്‍പൂളും പാരീ സാന്‍ ഷെര്മയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ജയം ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം നിന്നു. ആന്‍ഫീല്‍ഡില്‍ അഞ്ച് ഗോള്‍ പിറന്ന ആവേശ മത്സരത്തില്‍ 3-2നാണ് ലിവര്‍പൂള്‍ ഫ്രഞ്ച് ക്ലബ്ബിനെ തകര്‍ത്തത്. കൈലിയന്‍ എംബാപ്പെയിലൂടെ സമനില ഗോള്‍ നേടിയ പിഎസ്ജി സമനിലയുമായി കളം വിടുമെന്നു തോന്നിച്ചിടത്താണ് ഫിര്‍മിനോ ജയമൊരുക്കിയത്.
ഫിര്‍മിനോയ്ക്കു പകരം ആദ്യ പതിനൊന്നില്‍ ഇടംപിടിച്ച ഡാനിയല്‍ സ്റ്ററിഡ്ജ് 30-ാം മിനിറ്റില്‍ ഹെഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. ആന്‍ഡ്രൂ റോബര്‍ട്സണിന്റെ പാസിലായിരുന്നു ഗോള്‍. 2012ല്‍ ചെല്‍സിക്കുവേണ്ടി കളിക്കുമ്പോള്‍ നാപ്പോളിക്കെതിരേ ആദ്യ പതിനൊന്നില്‍ ഇറങ്ങിയശേഷം ആദ്യമായാണ് സ്റ്ററിഡ്ജ് ഒരു ചാമ്പ്യന്‍സ് മത്സരത്തില്‍ തുടക്കത്തില്‍ ഇറങ്ങുന്നത്. ആറു മിനിറ്റ് കഴിഞ്ഞ് ലിവര്‍പൂള്‍ ജയിംസ് മില്‍നറുടെ സ്പോട് കിക്കില്‍ ലീഡ് ഉയർത്തി. ജോര്‍ജീഞ്ഞോ വൈനാൽഡിമിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.
ഇടവേളയ്ക്കു പിരിയും മുമ്പേ പിഎസ്ജി തോമസ് മ്യൂണിയേയിലൂടെ ഒരു ഗോള്‍ മടക്കി. കളിയുടെ സമയം ഒരു മണിക്കൂറിലെത്തും മുമ്പ് മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മൂന്നാക്കിയതാണ്. എന്നാല്‍, സ്റ്ററിഡ്ജ് ഗോള്‍കീപ്പര്‍ അല്‍ഫോന്‍സ് അരോലയെ ഫൗള്‍ ചെയ്തുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഗോളനുവദിച്ചില്ല.
മുഴുവന്‍ സമയത്തിന് ഏഴു മിനിറ്റുകൂടിയുള്ളപ്പോള് ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ട് എംബാപ്പെ സമനില നേടി. പോയിന്റ് പങ്കുവച്ച് കളം വിടാമെന്ന പിഎസ്ജിയുടെ മോഹത്തെ തകര്‍ത്തുകൊണ്ട് ഫിര്‍മിനോ 90+1-ാം മിനിറ്റില്‍ വിജയഗോള്‍ നേടി.
ഈ ഗ്രൂപ്പിലെതന്നെ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്-നാപ്പോളി മത്സരം ഗോള്‍രഹിത സമനിലയായി.
ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് മോണക്കോയെ തോല്‍പ്പിച്ചു. എവേ മത്സരത്തില്‍ അത്ലറ്റിക്കോ ഒരു ഗോളിനു പിന്നില്‍ നിന്നശേഷമാണ് വിജയത്തിലെത്തിയത്. ലാ ലിഗയില്‍ ഒരു മത്സരം മാത്രം ജയിച്ച അത്ലറ്റിക്കോയുടെ പ്രതിരോധത്തിലെ പിഴവ് വെളിപ്പെടുത്തുന്നതായിരുന്നു മോണക്കോയുടെ ഗോള്‍.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ജന്മദിന ഗോളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ക്ലബ് ബ്രൂഗിയെ തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച പുലിസിച്ചിന്റെ ഗോള്‍ 85-ാം മിനിറ്റിലായിരുന്നു.
ജയത്തോടെ ചെന്പട
10:47 PM Sep 19, 2018 | Deepika.com