ടുറിൻ: ആരാധകരുടെ കാത്തിരിപ്പിനു വിരാമം, ഇറ്റാലിയൻ സീരി എയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളെത്തി. അതും ഇരട്ട ഗോൾ. ഈ സീസണിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്നാണ് പോർച്ചുഗീസ് താരമായ റൊണാൾഡോ യുവന്റസിലെത്തിയത്.
സീരി എയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റൊണാൾഡോയ്ക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു യുവന്റസിനായുള്ള റൊണാൾഡോയുടെ ഗോളുകളെന്നത് ആരാധകർക്ക് ഇരട്ടിമധുരമായി. പോർച്ചുഗീസ് താരത്തിന്റെ ഇരട്ട ഗോൾ മികവിൽ 2-1ന് സസൗലൊയെ യുവന്റസ് കീഴടക്കി തുടർച്ചയായ മൂന്നാം ജയം നേടി.
50-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. കോർണറിനെത്തുടർന്ന് ലഭിച്ച പന്തിൽ ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോ തൊടുത്ത ഷോട്ട് വലകുലുക്കി. 65-ാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. എംറെ കാനിന്റെ പാസിൽനിന്നായിരുന്നു ഗോൾ. 90+1-ാം മിനിറ്റിൽ ഖൗമ ബാബകർ സസൗലൊയ്ക്കായി ഒരു ഗോൾ മടക്കി. രണ്ട് മിനിറ്റിനുശേഷം ഡഗ്ലസ് കോസ്റ്റ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുവന്റസ് പത്ത് പേരായി ചുരുങ്ങി.
ഡബിളടിച്ച് റൊണാൾഡോ
12:02 AM Sep 17, 2018 | Deepika.com