ധാക്ക: ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കു മുന്നിൽ കീഴടങ്ങിയ മാലദ്വീപായിരുന്നില്ല ഫൈനലിൽ. ഫൈനൽ വരെ തോൽവി അറിയാതെയെത്തിയ ഇന്ത്യയെ 2-1ന് കീഴടക്കി മാലദ്വീപ് സാഫ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി. മാലദ്വീപിനുവേണ്ടി ഇബ്രാഹിം മഹൂദി (19-ാം മിനിറ്റ്), അലി ഫാസിർ (66-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. 90+2ാം മിനിറ്റിൽ സുമിത് പാസി ഇന്ത്യയുടെ ആശ്വാസ ഗോൾ നേടി. കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തങ്ങളിൽ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു യുവ സംഘത്തിന്റെ പ്രകടനം. ടീമിലെ ഒരാളൊഴികെ മറ്റുള്ളവരെല്ലാം 23 വയസിൽ താഴെയുള്ളവരായിരുന്നു.
മാലദ്വീപിന്റെ രണ്ടാമത്തെ സാഫ് കപ്പ് നേട്ടമാണിത്. പത്ത് വർഷം മുന്പ് ഇന്ത്യയെത്തന്നെ തോൽപ്പിച്ചാണ് മാലദ്വീപ് ആദ്യമായി സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഫുട്ബോൾ ചാന്പ്യന്മാരായത്. 2009നുശേഷം ഫൈനലിലെത്തിയ മാലദ്വീപ് കിരീടത്തോടെ ഈ തിരിച്ചുവരവ് ഗംഭീരമാക്കി.
തുടർച്ചയായി ആക്രമിച്ചു കളിക്കുന്നതിൽ ഇന്ത്യ വരുത്തിയ പിഴവാണ് മാലദ്വീപിനെ വിജയത്തിലെത്തിച്ചത്. കൗണ്ടർ അറ്റാക്കുകളിലൂടെ മാലദ്വീപ് ഗോൾ നേടുകയും ചെയ്തു. മലയാളിതാരം ആഷിഷ് കുരുണിയൻ ഫൈനലിലും മോശമാക്കിയില്ല. മികച്ച നീക്കങ്ങൾ കൊണ്ട് ആഷിഖിനു നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനായി. എന്നാൽ, ഇവയൊന്നും കൃത്യമായി വലയിലാക്കാൻ സ്ട്രൈക്കർമാർക്കായില്ല.
മാലദ്വീപ് ആദ്യ ഗോൾ നേടുന്നതിനു തൊട്ടുമുന്പ് ആഷിഖ് നല്ലൊരു അവസരം ഉണ്ടാക്കിയെടുത്തതാണ്. എന്നാൽ ഇന്ത്യൻ സ്ട്രൈക്കർമാർ പന്തിലേക്കെത്തും മുന്പ് ക്ലിയർ ചെയ്യാൻ മാലദ്വീപ് പ്രതിരോധക്കാർക്കായി. 19-ാം മിനിറ്റിൽ ഇബ്രാഹിം മഹൂദിയിലൂടെ ദ്വീപ് രാജ്യം വല കുലുക്കി. ഈ ടൂർണമെന്റിൽ ഇന്ത്യ ആദ്യമാണ് ഗോൾ നേടും മുന്പ് ഗോൾ വഴങ്ങുന്നത്. ഗോൾ നേടിയതോടെ മാലദ്വീപിന്റെ ആക്രമണങ്ങൾക്കു മൂർച്ചകൂടി. ഈ മുന്നേറ്റം ആഷിഖാണ് തകർത്തത്. തൊട്ടുടുത്ത നിമിഷം ആഷിഖിന്റെ ഒരു ഹെഡർ വലയ്ക്കുമുകളിൽ വിശ്രമിച്ചു. 31-ാം മിനിറ്റിൽ സമനില നേടാൻ ഇന്ത്യക്കു സുവർണാവസരം ലഭിച്ചതാണ്. മലയാളി താരത്തിന്റെ ക്രോസ് വലയിലെത്തിക്കാൻ ഫറുഖ് ചൗധരിക്കായില്ല. അനുരുദ്ധ് ഥാപ്പയും സുബാശിഷ് ബോസും ശ്രമങ്ങൾ നടത്തിയെങ്കിലും മാലദ്വീപ് ഗോളി തട്ടിയകറ്റി. മാലദ്വീപാണെങ്കിൽ കൗണ്ടർ അറ്റാക്കുകളിലൂടെ ഇന്ത്യയെ വിറപ്പിച്ചുകൊണ്ടിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവിർ സിംഗിന്റെ ശ്രമം ക്രോസ്ബാറിനു മുകളിലൂടെ പാഞ്ഞു. മാലദ്വീപ് ഗോളിയുടെ മിന്നുന്ന രക്ഷപ്പെടുത്തലുകളിലൂടെ ഇന്ത്യ ഗോൾ നേടുന്നതിൽനിന്നു തടഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് 66-ാം മിനിറ്റിൽ അലി ഫാസിർ വലകുലുക്കി. ആക്രമണത്തിനായി എല്ലാ ഇന്ത്യൻ കളിക്കാരും കയറിനിൽക്കുന്പോളാണ് ഈ ഗോൾ വന്നത്. ഗോളിനുള്ള ശ്രമം ഇന്ത്യ തുടർന്നുകൊണ്ടിരുന്നു. 90+2-ാം മിനിറ്റിൽ സുമിത് പാസി ഒരു ഗോൾ മടക്കിയെങ്കിലും സമയം വൈകിയിരുന്നു.
കൈവിട്ടു, കിരീടം!
12:44 AM Sep 16, 2018 | Deepika.com