ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും ലിവർപൂളിനും തുടർച്ചയായ അഞ്ചാം ജയം. ലിവർപൂൾ 2-1ന് ടോട്ടനത്തെയും ചെൽസി 4-1ന് കാർഡിഫ് സിറ്റിയെയും ഇന്നലത്തെ പോരാട്ടത്തിൽ കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി 3-0ന് ഫുൾഹാമിനെ കീഴടക്കിയപ്പോൾ ആഴ്സണൽ 2-1ന് ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന് മൂന്ന് പോയിന്റ് വീതം സ്വന്തമാക്കി. സനെ (രണ്ടാം മിനിറ്റ്), സിൽവ (21-ാം മിനിറ്റ്), സ്റ്റെർലിംഗ് (47-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഫുൾഹാമിനെതിരേ സിറ്റിയുടെ ഗോളുകൾ. സാക്ക (49-ാം മിനിറ്റ്), ഓസിൽ (58-ാം മിനിറ്റ്) എന്നിവർ ആഴ്സണലിനായി ഗോളുകൾ നേടി.
ഏഡൻ ഹസാർഡിന്റെ ഹാട്രിക്കാണ് ചെൽസിക്ക് ഏകപക്ഷീയ ജയമൊരുക്കിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു നീലപ്പടയുടെ ജയം. 37, 44, 80 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ഹസാർഡിന്റെ ഗോളുകൾ. 83-ാം മിനിറ്റിൽ വില്യൺ ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ വെംബ്ലിയിൽ ടോട്ടനത്തോട് തോറ്റതിന് ലിവർപൂൾ പകരം വീട്ടി. ഏകപക്ഷീയമായ രണ്ടു ഗോളിനു ലിവർപൂൾ ടോട്ടനത്തെ തകർത്തു. ജോർജിനിയോ വിജ്നാൽഡം (39-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (54-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനുവേണ്ടി ഗോൾ നേടിയത്. 1990നുശേഷം ആദ്യമായാണ് ലിവർപൂൾ ആദ്യ അഞ്ചു മത്സരങ്ങളും ജയിക്കുന്നത്.
ബാഴ്സയ്ക്കു ജയം
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ജയം. എവേ പോരാട്ടത്തിൽ ബാഴ്സ 2-1ന് റയൽ സോസിഡാഡിനെ കീഴടക്കി. ലൂയിസ് സുവാരസ് (63-ാം മിനിറ്റ്), ഡെംബെലെ (66-ാം മിനിറ്റ്) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. നാലാം ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ ഐബർ അത്ലറ്റിക്കോയെ 1-1 സമനിലയിൽ തളച്ചു. ഐബറിന്റെ തുടർച്ചയായ നാലാം സമനിലയാണിത്. നാല് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്. ഒരു ജയം മാത്രമേ ആൻത്വാൻ ഗ്രീസ്മാനും സംഘത്തിനും ഇതുവരെ നേടാനായിട്ടുള്ളൂ.
തോൽക്കാതെ ചെൽസി, ലിവർപൂൾ
12:44 AM Sep 16, 2018 | Deepika.com