മാഡ്രിഡ്: മാര്‍കോ അസെന്‍സിയോ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയ മത്സരത്തില്‍ സ്പെയിന് യുവേഫ നേഷന്‍സ് ലീഗില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ 6-0ന് തകര്‍ത്തു. ലീഗില്‍ സ്പെയിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ ആക്രമണത്തെ തടയാനാകാതെ പോയ ക്രൊയേഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ ആറു പോയിന്റുമായി സ്പെയിനാണ് ഒന്നാമത്.
സ്പാനിഷ് ക്ലബ് എല്‍ഷെയുടെ ഹോം ഗ്രൗണ്ട് മാര്‍ട്ടിനസ് വലേറോയിലാണ് മത്സരം നടന്നത്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സൗള്‍ നിഗ്വെസിന്റെ ഹോം സിറ്റിയാണിത്. സൗളും ഗോള്‍ നേടി.
മത്സരത്തില്‍ ക്രൊയേഷ്യയാണ് മികച്ച തുടക്കമിട്ടത്. മികച്ച രണ്ട് അവസരങ്ങള്‍ ക്രൊയേഷ്യ നഷ്ടപ്പെടുത്തി. എന്നാല്‍ അതുവരെയുള്ള കളിക്കു വിപരീതമായി സ്പെയിന് വല കുലുക്കി. സൗളിന്റെ ഹെഡറില്നിന്നായിരുന്നു 24-ാം മിനിറ്റില്‍ പിറന്ന ഈ ഗോൾ. ഡാനി കര്വാഹലിന്റെ ക്രോസാണ് ഗോളിനു വഴിയൊരുക്കിയത്.
വൈകാതെ തന്നെ അസെന്‍സിയോയും വല കുലുക്കി. 32-ാം മിനിറ്റില്‍ അസെന്‍സിയോയുടെ 25 വാര പുറത്തുനിന്നുള്ള വെടിയുണ്ടപോലെയുള്ള ഇടം കാല് ഷോട്ട് വലയ്ക്കുള്ളില്‍ തറച്ചു. രണ്ടു മിനിറ്റിനുശേഷം അസെന്‍സിയോ അടുത്ത ഗോളിനും വഴിയൊരുക്കി. ക്രോസ്ബാറിലിടിച്ച പന്ത് ഗോള്‍കീപ്പര്‍ ലോവറെ കാലിനിച്ചിന്റെ കൈയില്‍നിന്ന് വലയിലെത്തി.
രണ്ടാം പകുതി തുടങ്ങിയതേ സ്പെയിന്റെ ലീഡ് ഉയര്‍ന്നു. 49-ാം മിനിറ്റില്‍ റോഡ്രിഗോ വല കുലുക്കുമ്പോള്‍ ക്രൊയേഷ്യന്‍ പ്രതിരോധക്കാരെല്ലാം മുന്നോട്ടു കയറി നില്‍ക്കുകയായിരുന്നു. 57-ാം മിനിറ്റില്‍ നായകന് സെര്‍ജിയോ റാമോസ് ഹെഡറിലൂടെ ക്രൊയേഷ്യന്‍ വല അഞ്ചാം തവണ കുലുക്കി. 70-ാം മിനിറ്റില്‍ ഇസ്കോയുടെ ഗോളും കൂടി ചേര്‍ന്നപ്പോള്‍ സ്പെയിന് വന്‍ ജയവുമായി കളം വിട്ടു.
ഈ ലീഗിലെ തന്നെ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളിന് ഐസ്ലന്ഡിനെ തോല്‍പ്പിച്ചു. റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളാണ് ബെല്‍ജിയത്തിന് ആദ്യ ജയമൊരുക്കിയത്. ഒരു പെനല്‍റ്റി നേടാനും ലുക്കാക്കുവിനായി. 29-ാം മിനിറ്റില്‍ ലഭിച്ച സ്പോട് കിക്ക് എഡന്‍ അസാര് ഗോളാക്കി. ലീഡ് നേടിയ ഉടനേ തന്നെ ലൂക്കാക്കു (31-ാം മിനിറ്റ്) ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നല്കി. കളി തീരാന്‍ ഒമ്പത് മിനിറ്റ് കൂടിയുള്ളപ്പോള്‍ ലുക്കാക്കു രണ്ടാം ഗോള്‍ നേടി. ലീഗിലെ ആദ്യ മത്സരത്തില്‍ ഐസ് ലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡിനോട് 6-0ന് തോറ്റിരുന്നു. ലീഗ് ബിയിലെ ഗ്രൂപ്പ് മൂന്നില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന 1-0ന് ഓസ്ട്രിയയെ പരാജയപ്പെടുത്തി.
ലീഗ് സിയിലെ ഗ്രൂപ്പ് രണ്ടില്‍ ഹംഗറി 2-1ന് ഗ്രീസിനെയും ഫിന്‍ലന്‍ഡ് 1-0ന് എസ്റ്റോണിയയെയും തോല്പിച്ചു. ലീഗ് ഡിയിലെ ഗ്രൂപ്പ് രണ്ടില്‍ ലക്സംബര്‍ഗ് 3-0ന് സാന്‍ മരിനോയെ പരാജയപ്പെടുത്തിയപ്പോള്‍ ബലാറസ്-മോള്‍ഡോവ മത്സരം ഗോള്‍രഹിത സമനിലയായി.
വല നിറച്ച് സ്പെയിന്
12:26 AM Sep 13, 2018 | Deepika.com