മോണ്‍റോവിയ: ലൈബീരിയന്‍ പ്രസിഡന്റും മുന്‍ ലോക ഫുട്ബോളറുമായിരുന്ന ജോര്‍ജ് വിയ അന്താരാഷ് ട്ര ഫുട്ബോളില്‍ ഇറങ്ങി. അമ്പത്തിയൊന്നുകാരനായ വിയ നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തിലാണ് ലൈബീരിയയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി ബൂട്ട് കെട്ടിയത്. ലൈബീരിയന്‍ തലസ്ഥാനം മോണ്‍റോവിയയില്‍ നടന്ന മത്സരത്തില്‍ ലൈബീരിയ 2-1ന് തോറ്റു. വിയ ധരിച്ചിരുന്ന ജഴ്സിയിലെ 14-ാം നമ്പറിന്റെ വിരമിക്കല്‍ ഉദ്ദേശിച്ചായിരുന്നു ഈ മത്സരം സംഘടിപ്പിച്ചത്. 1995ല്‍ വിയയ്ക്ക് ആഫ്രിക്കന്‍, ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദ ഇയര്‍, ബാലന് ഡി ഓര് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ലോക, യൂറോപ്യന്‍ അവാര്‍ഡുകള്‍ നേടിയ ഏക ആഫ്രിക്കക്കാരനാണ് വിയ.
കഴിഞ്ഞ ഡിസംബറിലാണ് വിയയെ ലൈബീരിയയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മത്സരം ഗാലറിയില്‍ ഇരുന്നുകാണുന്നതിനു പകരം മത്സരത്തില്‍ നായക സ്ഥാനം വഹിച്ചതും ഇദ്ദേഹമായിരുന്നു. കളി തീരാന്‍ 12 മിനിറ്റുള്ളപ്പോള്‍ വിയ കളത്തിലെത്തി. തന്റെ യൗവനകാലത്ത് ഫുട്ബോളില്‍ കാണിച്ചിരുന്ന ചെറുനീക്കങ്ങള്‍ അദ്ദേഹം കളത്തില്‍ കാണിച്ചു. സഹ കളിക്കാര്‍ താങ്ക് യു കിംഗ് ജോര്‍ജ് എന്ന് ജഴ്സിയിൽ എഴുതിയിരുന്നു.
16 വര്‍ഷം മുമ്പ് ഫുട്ബോളില്‍നിന്നു വിരമിച്ച വിയയ്ക്ക് കാണികളെല്ലാം എഴുന്നേറ്റ് നിന്നുകൊണ്ട് ആശംസയറിയിച്ചു. യൂറോപ്യന്‍ ക്ലബ്ബുകളിലേക്കു ചേക്കേറും മുമ്പ് വിയ ലൈബീരിയ, ഐവറി കോസ്റ്റ്, കാമറൂണ്‍ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചിരുന്നു. അതിനുശേഷം പാരി സാന്‍ ഷെര്‍മയിന്‍, മോണക്കോ, മാഴ്സെ, എസി മിലാന് എന്നീ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ചു. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളിലും അദ്ദേഹം കളിച്ചിരുന്നു. യുഎഇ ക്ലബ് അല്‍ ജസീറയില്വച്ചാണ് വിയ വിരമിക്കുന്നത്.
വീണ്ടും പന്തു തട്ടി ജോര്‍ജ് വിയ
12:26 AM Sep 13, 2018 | Deepika.com