ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കും (147 റൺസ്) നായകന് ജോ റൂട്ടും (125 റൺസ്) കളംവാണപ്പോൾ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 423 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. ഫലത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 464 ആയി കുറിക്കപ്പെട്ടു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് രണ്ട് റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ധവാൻ (ഒന്ന്), പൂജാര (പൂജ്യം), കോഹ്ലി (പൂജ്യം) എന്നിവരാണ് തുടക്കത്തിലേ മടങ്ങിയത്.
മൂന്നാം ദിനം രണ്ടു വിക്കറ്റിന് 114 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് നിര്‍ത്തിയ ഇംഗ്ലണ്ടിനായി കുക്കും റൂട്ടും നാലാം ദിനം കരുതിയുള്ള കളിയാണ് പുറത്തെടുത്തത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പന്തേല്‍പ്പിച്ച പേസര്‍മാരെയും സ്പിന്നര്‍മാരെയും ഇരുവരും മനോഹരമായി നേരിട്ടു.
46 റണ്‍സില്‍ റൂട്ട് നല്കിയ ഒരവസരം അജിങ്ക്യ രഹാനെ വിട്ടുകളഞ്ഞു. 70 ഓവറിന്റെ ആദ്യ പന്തില്‍ കുക്ക് സെഞ്ചുറി നേടി. രവീന്ദ്ര ജഡേജയായിരുന്നു പന്തെറിഞ്ഞത്. ഓവര്ത്രോയാണ് കുക്കിനെ സെഞ്ചുറിയിലെത്തിച്ചത്. 96 റണ്‍സുമായി നിന്ന കുക്ക് ആദ്യം സിംഗിളെടുത്തു. എന്നാല്‍ ഓവര്‍ത്രോയില്‍ പന്ത് ബൗണ്ടറി കടന്നു. കുക്ക് അനായാസം സെഞ്ചുറി തികച്ചു. കുക്കിന്റെ 33-ാമത് ടെസ്റ്റ് സെഞ്ചുറിയായിരുന്നു. വിരമിക്കല്‍ മത്സരത്തില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് കുക്ക്. 2006 കുക്ക് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ നേടിയ സെഞ്ചുറിയും ഇന്ത്യക്കെതിരേയായിരുന്നു. നാഗ്പുരിലായിരുന്നു കുക്ക് അരങ്ങേറ്റം കുറിച്ച ടെസ്റ്റ്. അന്ന് പുറത്താകാതെ 106 റണ്‍സാണ് ഇംഗ്ലീഷ് താരം നേടിയത്.
ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ റൂട്ടിനെ വിട്ടുകളഞ്ഞു. മുഹമ്മദ് ഷാമി എറിഞ്ഞ പന്തില്‍ സ്ലിപ്പില്‍നിന്ന ചേതേശ്വര്‍ പൂജാരയാണ് ഇത്തവണ ക്യാച്ച് വിട്ടത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും പന്തിലേക്കു ഡൈവ് ചെയ്തിരുന്നു. വൈകാതെ തന്നെ റൂട്ട് സെഞ്ചുറിയടിച്ചു. സെഞ്ചുറിക്കു ശേഷവും ഈ കൂട്ടുകെട്ട് നന്നായി കളിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടിയ ഹനുമ വിഹാരി പൊളിച്ചു. 95-ാം ഓവറിന്റെ ആദ്യ പന്തില്‍ റൂട്ട് പുറത്ത്. ഹര്‍ദിക് പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. 190 പന്ത് നേരിട്ട റൂട്ട് 12 ഫോറും ഒരു സിക്സും നേടി. അടുത്ത പന്തില്‍ കുക്കും വീണു. പന്തിനായിരുന്നു ക്യാച്ച്. 286 പന്തില്‍ 14 ഫോറാണ് മുന്‍ നായകന് നേടിയത്. 259 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും സ്ഥാപിച്ചത്.
ജോണി ബെയര്‍സ്റ്റോയ്ക്കും ജോസ് ബട്ലര്ക്കും ക്രീസില്‍ ഉറപ്പിക്കാനാകും മുമ്പേ ഈ സഖ്യം പൊളിഞ്ഞു. ബെയര്‍സ്റ്റോയെ (18) ഷാമി ക്ലീന്‍ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ റണ്ണൊന്നുമെടുക്കാത്ത ബട്ലറെ ജഡേജ ഷാമിയുടെ കൈകളിലെത്തിച്ചു.
പിന്നീടൊരുമിച്ച ബെന്‍ സ്റ്റോക്സും സാം കരനും പിടിച്ചുനിന്നതോടെ പെടെന്നു തീര്‍ക്കാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ നടന്നില്ല. 36 പന്തില്‍ 37 റണ്‍സെടുത്ത സ്റ്റോക്സിനെ ജഡേജ പുറത്താക്കി. കെ.എല്‍. രാഹുലിനായിരുന്നു ക്യാച്ച്.
തുടക്കം പിഴച്ച് ഇന്ത്യ
12:44 AM Sep 11, 2018 | Deepika.com