ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ഷൂട്ടിംഗിൽ ആദ്യസ്വർണം നേടിയത് സാധാരണ കർഷകന്റെ മകനായ സൗരഭ് ചൗധരി. മീററ്റ് ജില്ലയിലെ കലിന ഗ്രാമത്തിലെ കർഷക കുടുംബത്തിൽനിന്നാണ് സൗരഭ് എന്ന പതിനാറുകാരന്റെ വരവ്. ഗെയിംസ് റിക്കാർഡോടെയാണ് സൗരഭ് പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം കരസ്ഥമാക്കിയത്.
സീനിയർ തലത്തിൽ ആദ്യമായാണ് സൗരഭ് ഒരു പ്രധാന പോരാട്ടവേദിയിലെത്തുന്നത്. പതിനാറുകാരന്റെ പരിഭ്രമങ്ങളേതുമില്ലാതെ ലോകചാന്പ്യനും ഒളിന്പിക് ചാന്പ്യനുമുൾപ്പെടെയുള്ളവർക്കെതിരേ പോരാടിയായിരുന്നു സ്വർണത്തിലേക്കുള്ള സൗരഭിന്റെ വെടിമുഴക്കൽ.
ജൂണിയർ ലോകകപ്പ് ചാന്പ്യൻ
മാസങ്ങൾക്ക് മുന്പ് ജർമനിയിൽ നടന്ന ജൂണിയർ ലോകകപ്പ് ഷൂട്ടിംഗിൽ റിക്കാർഡ് കുറിച്ച് സ്വർണം നേടിയിരുന്നു സൗരഭ്. അതുകൊണ്ടുതന്നെ ഏഷ്യൻ ഗെയിംസിൽ കൗമാരതാരം മെഡൽ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന സൗരഭ് മൂന്ന് വർഷം മുന്പ് മാത്രമാണ് ഷൂട്ടിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മീററ്റിൽനിന്ന് 53 കിലോമീറ്റർ അകലെയുള്ള ബാഗ്പട്ടിലെ അമിത് ഷിയോറണിന്റെ അക്കാഡമിയിലായിരുന്നു ഷൂട്ടിംഗ് പരിശീലനം. വീട്ടിലായിരിക്കുന്പോൾ പിതാവിനൊപ്പം കാർഷികവൃത്തിയിലേർപ്പെടുന്ന സൗരഭ് ചിത്രരചനയിലും തത്പരനാണ്.
മെഡൽ നില
സ്ഥാനം, ടീം, സ്വർണം,
വെള്ളി, വെങ്കലം, ആകെ
1. ചൈന 30 18 12 60
2. ജപ്പാൻ 12 17 18 47
3. കൊറിയ 8 12 14 34
4. ഇന്തോനേഷ്യ 5 2 5 12
7. ഇന്ത്യ 3 3 4 10
കർഷകപുത്രനായ സൗരഭ്
12:56 AM Aug 22, 2018 | Deepika.com