ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഗോദയിൽനിന്ന് രണ്ടാം സ്വർണം. ഇന്നലെ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി വിനേഷ് ഫോഗട്ട് സ്വർണമണിഞ്ഞു. ജാപ്പനീസ് താരമായ യൂകി ഇറിയെ 6-2നു കീഴടക്കിയാണ് വിനേഷ് ഇന്ത്യൻ അക്കൗണ്ടിൽ രണ്ടാം സ്വർണം എത്തിച്ചത്. ഒരുഘട്ടത്തിൽ 4-0നുവരെ മുന്നിട്ടുനിന്നശേഷമാണ് വിനേഷ് രണ്ട് പോയിന്റ് വഴങ്ങിയതുപോലും. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സുശീൽ കുമാർ യോഗ്യതാ റൗണ്ടിൽ പുറത്താകുന്നതുകണ്ട ആദ്യ ദിനത്തിന്റെ അവസാനം പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ ബജ്റംഗ് പൂനിയ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.
അതേസമയം, ഇന്നലെ വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം നഷ്ടപ്പെട്ടു. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ പൂജ ധണ്ഡ ജപ്പാന്റെ കത്സുകി സകഗാമിയോട് പരാജയപ്പെട്ടു. 6-1നായിരുന്നു ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്.
സുശീൽ കുമാറിനു പിന്നാലെ ഇന്നലെ സാക്ഷി മാലിക്കും ഇന്ത്യക്ക് ഗോദയിൽ നിരാശ സമ്മാനിച്ചു. ഒളിന്പിക് ജേതാവായ സാക്ഷി വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി സെമിയിൽ പരാജയപ്പെട്ടു.
കിർഗിസ്ഥാന്റെ ഐസുലു ത്യാനിബെകോവയോടാണ് സാക്ഷി ശക്തമായ പോരാട്ടത്തിനൊടുവിൽ കീഴടങ്ങിയത്. 7-9നായിരുന്നു സാക്ഷിയുടെ തോൽവി. എന്നാൽ, വെങ്കല മെഡൽ പോരാട്ടത്തിനു യോഗ്യത നേടിയ സാക്ഷിക്ക് അവിടെയും പിഴച്ചു. വെങ്കല മെഡൽ പോരാട്ടത്തിൽ സാക്ഷി മാലിക്ക് കൊറിയൻ താരത്തിനോട് 12-2നു തോൽവി വഴങ്ങി.
ബാഡ്മിന്റണിൽ പുറത്ത്
ബാഡ്മിന്റണ് പുരുഷ-വനിതാ ടീം ഇനത്തിൽ കോമണ്വെൽത്ത് മെഡൽ ജേതാക്കളായ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. വനിതാ ടീം ക്വാർട്ടറിൽ ഇന്ത്യ ജപ്പാനോട് 3-1നു പരാജയപ്പെട്ട് പുറത്തായി. പുരുഷന്മാർ ഇന്തോനേഷ്യയോട് അതേ വ്യത്യാസത്തിൽ തോൽവി വഴങ്ങി.
പുരുഷ ടീം മത്സരത്തിലെ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ജയം നേടിയതൊഴിച്ചാൽ മറ്റ് മത്സരങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾക്ക് പരാജയം നേരിടേണ്ടിവന്നു. 21-15, 21-19നായിരുന്നു പ്രണോയിയുടെ ജയം.
ബാസ്കറ്റിൽ തോൽവി
വനിതാ ബാസ്കറ്റ്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം പരാജയം. കൊറിയയ്ക്കു മുന്നിലാണ് ഇന്ത്യ ഇന്നലെ തോൽവി വഴങ്ങിയത്. 54-104നായിരുന്നു ഇന്ത്യൻ പരാജയം. ഗ്രൂപ്പ് എയിലെ കഴിഞ്ഞ മത്സരങ്ങളിൽ കസാക്കിസ്ഥാനോടും ചൈനീസ് തായ്പേയിയോടും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.
കബഡി കബഡി
പുരുഷന്മാരുടെ കബഡിയിൽ ഇന്ത്യ ശക്തമായ പോരാട്ടത്തിനൊടുവിൽ കൊറിയയോട് പരാജയപ്പെട്ടു. 23-24നായിരുന്നു കൊറിയൻ ജയം. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും ഇന്ത്യ ആദ്യ മത്സരങ്ങളിൽ കീഴടക്കിയിരുന്നു.
അതേസമയം, വനിതാ വിഭാഗത്തിൽ ഇന്ത്യ തായ്ലൻഡിനെ 33-23നു കീഴടക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജപ്പാനെ 43-12ന് ഇന്ത്യൻ വനിതകൾ മറികടന്നിരുന്നു.
ഹോക്കിയിൽ ഗോളടിമേളം
ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ഗോളടിമേളത്തോടെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിനു തുടക്കം കുറിച്ചു. പുരുഷന്മാർ പൂൾ എയിലെ ആദ്യമത്സരത്തിൽ 17-0ന് ഇന്തോനേഷ്യയെ നിലംപരിശാക്കി. ഇന്ത്യക്കായി മൻദീപ് സിംഗ്, സിംരഞ്ജിത് സിംഗ്, ദിൽപ്രീത് സിംഗ് എന്നിവർ ഹാട്രിക്ക് നേടി.
വനിതാ വിഭാഗത്തിൽ പൂൾ ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ 8-0ന് ഇന്തോനേഷ്യയെ കീഴടക്കി.
വോളിയിൽ ജയം
പുരുഷന്മാരുടെ വോളിബോളിൽ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഹോങ്കോങ്ങിനെ 27-25, 25-22, 25-19നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിന് ഇറങ്ങും. വിയറ്റ്നാമാണ് ഇന്ത്യൻ വനിതകളുടെ എതിരാളി.
ഗുസ്തി പിടിച്ച് ഇന്ത്യ
12:59 AM Aug 21, 2018 | Deepika.com