ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് നിരാശ. മെഡൽ സ്വപ്നംകണ്ട ഇനങ്ങളിലുൾപ്പെടെ തിരിച്ചടി നേരിട്ടപ്പോൾ ഷൂട്ടിംഗിലൂടെ ആദ്യ മെഡൽ ഇന്ത്യൻ അക്കൗണ്ടിലെത്തി. ഗോദയിലാണ് ഇന്ത്യക്ക് അടിതെറ്റിയത്. രണ്ട് തവണ ഒളിന്പിക് മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ സുശീൽ കുമാർ യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായി. പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തിലായിരുന്നു സുശീലിന്റെ അപ്രതീക്ഷിത പുറത്താകൽ. ക്വാളിഫിക്കേഷൻ റൗണ്ടിൽ ബഹറിന്റെ ആദം ബാരിസ്റ്റോവിനോട് 3-5നു സുശീൽ പരാജയം സമ്മതിച്ചു.
ഒളിന്പിക് ഗുസ്തി മെഡൽ ജേതാവായ യോഗേശ്വർ ദത്തിനെ ഇഷ്ടതാരമായി നെഞ്ചിനുള്ളിൽ കൊണ്ടുനടക്കുന്ന ഹരിയാനക്കാരനായ ബജ്റംഗ് പൂനിയ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ 65 കിലോഗ്രാമിന്റെ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ തജിക്കിസ്ഥാന്റെ ഫയ്സീവിനെ 12-2നു പരാജയപ്പെടുത്തിയ ഇരുപത്തിനാലുകാരനായ ഇന്ത്യൻ താരം, സെമിയിൽ മംഗോളിയയുടെ ബാറ്റ്മാഗ്നൈയെ മറികടന്നു. 10-0നായിരുന്നു ബജ്റംഗിന്റെ സെമിഫൈനൽ ജയം.
പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ പവൻ കുമാർ റിപ്പെഷ് റൗണ്ടിൽ ജയം നേടി വെങ്കല പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. ഇന്തോനേഷ്യയുടെ ഫഹ്റിയാൻഷായെ 11-0നു കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കല മത്സരത്തിനു യോഗ്യത നേടിയത്.
അതേസമയം, 97 കിലോഗ്രാം വിഭാഗത്തിൽ ഖത്രി മൗസം, 57 കിലോയിൽ സന്ദീപ് തോമർ എന്നിവർ നിരാശപ്പെടുത്തി പുറത്തായി.
വോളിയിലും ബാസ്കറ്റിലും തോൽവി, കബഡിയിൽ ജയം
ഏഷ്യൻ ഗെയിംസ് വനിതാ വോളിബോളിൽ ഇന്ത്യക്ക് പൂൾ ബിയിലെ ആദ്യ മത്സരത്തിൽ തോൽവി. കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. സ്കോർ: 25-17, 25-11, 25-13.
അതേസമയം, കബഡിയിൽ ഇന്ത്യൻ വനിതകൾ ജപ്പാനെതിരേ ജയം സ്വന്തമാക്കി. 43-12 എന്ന സ്കോറിൽ ഏകപക്ഷീയമായാണ് ഇന്ത്യൻ വനിതകൾ ജയം നേടിയത്. പുരുഷ വിഭാഗത്തിലും ഇന്ത്യ എതിരാളികളെ ഛിന്നഭിന്നമാക്കി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ 21-50നു കീഴടക്കിയ ഇന്ത്യ രണ്ടാം പോരാട്ടത്തിൽ 44-28നു ശ്രീലങ്കയെയും നിലംപരിശാക്കി.
വനിതകളുടെ ബാസ്കറ്റ്ബോളിൽ ഇന്ത്യ ഗ്രൂപ്പ് എയിലെ മത്സരത്തിൽ പരാജയപ്പെട്ടു. ചൈനീസ് തായ്പേയ് 84-61നാണ് ഇന്ത്യയെ തോൽപ്പിച്ചത്.
സജൻ പ്രകാശ് അഞ്ചാമത്
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ പോരാട്ടത്തിൽ അഞ്ചാം സ്ഥാനം. ഫൈനലിൽ മൂന്നാം ലൈനിൽ മത്സരിച്ച സജൻ 1:57.75 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി.
ഈ ഇനത്തിൽ ജപ്പാന്റെ സേതൊ ഡൈയ, ഹൊറോമൗര നാവോ എന്നിവർ സ്വർണവും വെള്ളിയും കരസ്ഥമാക്കി. 1:54.53 സെക്കൻഡിലാണ് സേതോ സ്വർണത്തിലെത്തിയത്. 1:55.58 സെക്കൻഡിൽ നാവോ രണ്ടാമത് ഫിനിഷ് ചെയ്തു. ചൈനയുടെ ലി സുഹാവൊയ്ക്കാണ് (1:55.76 സെക്കൻഡ്) വെങ്കലം.
സുശീൽ നിലംപൊത്തി!
12:35 AM Aug 20, 2018 | Deepika.com