ജക്കാര്‍ത്ത: ഒളിമ്പിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ തിരിതെളിഞ്ഞു. ജക്കാര്‍ത്തയിലെ ഗിലോറ ബങ് കര്‍ണോ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങുകാണാന്‍ ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. ഇന്തോനേഷ്യയുടെ സുന്ദരമായ പ്രകൃതിഭംഗി ആധാരമാക്കി നിര്‍മിച്ച് ഭീമന് സ്റ്റേജിലാണ് ഉദ്ഘാടന പരിപാടികള്‍ അരങ്ങേറിയത്.
വൈകിട്ട് അഞ്ചു മണിക്ക് സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.പ്രശസ്ത ഇന്തോനേഷ്യൻ ഗായകരായ ആന്ഗുന്, റെയ്സ, ടുലൂസ് തുടങ്ങിയവരുടെ ലൈവ് സംഗീത ഷോ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. 7.45ന് ആരംഭിച്ച കായികതാരങ്ങളുടെ പരേഡില്‍ ജാവ്ലിന് ത്രോ താരം നീരജ് ചോപ്ര ഇന്ത്യന്‍ സംഘത്തെ നയിച്ചു. 4,000 പേരടങ്ങുന്ന നൃത്തസംഘം ചടങ്ങിനെ കൂടുതല്‍ വര്‍ണശബളമാക്കി. രാത്രി പത്തുമണിയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. ആദ്യദിനമായ ഇന്നലെ മത്സരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാധ്യമായി രണ്ടു നഗരങ്ങളിലായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയും സൗത്ത് സുമാത്ര പ്രൊവിന്‍സിന്റെ തലസ്ഥാനമായ പാലെംബാഗുമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക പോരാട്ടത്തിന് വേദിയാകുക. 45 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം കായികതാരങ്ങള്‍ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും.
572 കായികതാരങ്ങളടക്കം 804 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍നിന്ന് ജക്കാര്‍ത്തയില്‍ എത്തിയിരിക്കുന്നത്. 183 ഒഫീഷ്യല്‍സും 119 പരിശീലകരും 21 ഡോക്ടര്‍മാരും 23 അധിക ഒഫീഷ്യല്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 2014ല്‍ സൗത്ത് കൊറിയയിലെ ഇഞ്ചിയോളില്നടന്ന ഏഷ്യന്‍ ഗെയിംസില്‍ 151 സ്വര്‍ണവും 109 വെള്ളിയും 85 വെങ്കലവും നേടിയ ചൈനയാണ് ഒന്നാമതെത്തിയത്. 11 സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു.
ഏഷ്യ ഉണർന്നു, ഇനി കായിക ദിനങ്ങൾ
10:45 PM Aug 18, 2018 | Deepika.com