ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽനിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള കേന്ദ്രതീരുമാനത്തിലും പല അപകടങ്ങളും ബാക്കി.
ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതിയും ദുരന്തനിവാരണ സമിതിയും മുല്ലപ്പെരിയാർ സമിതിയും കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാരും ചേർന്നെടുത്തു സുപ്രീംകോടതിയെ ഇന്നലെ അറിയിച്ച തീരുമാനത്തിലാണ് ഈ അപകടസാധ്യതകൾ. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139 അടി ആയി നിലനിർത്തണമോയെന്നതു സാഹചര്യം നോക്കി തീരുമാനിക്കുമെന്നത് ഇതിലൊന്നാണ്.
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇനി 24ന് വീണ്ടും പരിഗണിക്കുന്പോഴെങ്കിലും വേണ്ടത്ര തയാറെടുപ്പുകളോടെ കേരളജനതയുടെ ആശങ്ക പരിഹരിക്കാൻ വേണ്ടതു ചെയ്യണം. ഇതിനായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രത്യേക താത്പര്യം എടുക്കേണ്ടതുണ്ട്. പുതുക്കിനൽകിയ കരാറുകൾ അടക്കം മുൻ ഭരണാധികാരികൾക്കു പലപ്പോഴായി സംഭവിച്ച പിഴവുകൾ കൂടിയാണ് കേരളത്തെ ഇന്നു ഗതികേടിലെത്തിച്ചത്. പക്ഷേ തെറ്റുകൾ തിരുത്താനും ജനതയ്ക്കു പൂർണസുരക്ഷ ഉറപ്പാക്കാനും കഴിയണം.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഭീഷണിയില്ലെന്നു സാങ്കേതികസമിതിയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ശിപാർശ ചെയ്തിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോൾ കേരളത്തിന് വലിയ തിരിച്ചടിയായത്.
മുല്ലപ്പെരിയാർ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ച ഉന്നത ജഡ്ജിയും മലയാളിയുടെ ആശങ്കകളെ അവഗണിച്ചതും സംസ്ഥാന ജനതയുടെ താത്പര്യത്തിനു തിരിച്ചടിയായിരുന്നു. സുരക്ഷയുണ്ടോ എന്നതിനേക്കാളേറെ, ലക്ഷക്കണക്കിന് ആളുകൾക്ക് അരക്ഷിതാബോധം ഉണ്ടെങ്കിൽ അതുതന്നെ പ്രധാനമാണ്. സുരക്ഷിതാബോധം ഏതൊരു പൗരന്റെയും വലിയ അവകാശമാണ്.
1887നും 1895നും ഇടയിൽ ഇന്നത്തേതു പോലെയുള്ള ആധുനിക പഠനമോ, സാങ്കേതിക വിദ്യകളോ ഇല്ലാതെ കല്ലും കുമ്മായം ചേർത്ത സുർക്കിയുംകൊണ്ടു നിർമിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. നൂറ്റാണ്ടു പിന്നിട്ട ഡാം കേരളത്തിനു മുകളിലെ ഡെമോക്ലീസിന്റെ വാളിനേക്കാളും വലിയ ഭീഷണിയാണ്. പുതിയൊരു ഡാം അല്ലാതെ തത്കാലം മറ്റൊരു പരിഹാരവുമില്ല. പഴയ ഡാം എത്ര തവണ ബലപ്പെടുത്തിയാലും ആ ബലത്തിന് ബലമുണ്ടാകില്ല.
116 വർഷം മുന്പു നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് ആരൊക്കെ കണ്ടെത്തിയാലും ജനത്തിന് അതു വിശ്വാസമാകില്ല. എന്തും വിശ്വസിക്കാൻ മാത്രം മണ്ടന്മാരാകേണ്ടതുമില്ല. മുല്ലപ്പെരിയാർ ഡാം നിറഞ്ഞാലും ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനു കഴിയുമെന്നു വാദിച്ചവർ ഇപ്പോൾ അക്കാര്യം മിണ്ടുന്നതേയില്ല.
ലോകത്ത് ഏതൊരു ഡാമിനും കാലാവധിയുണ്ട്. മുല്ലപ്പെരിയാറിലായാലും അമേരിക്കയിലായാലും ഇതു ബാധകമാണ്. മനുഷ്യനിർമിതമായ ഒന്നും അനന്തമായി നിലനിൽക്കില്ല. കാലാവധി ഏതാണ്ടു കഴിഞ്ഞ നിർമാണങ്ങളെ ഘട്ടംഘട്ടമായെങ്കിലും ഒഴിവാക്കുക അനിവാര്യമാണ്. അതുമാത്രമാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ ജനങ്ങളുടെ ആവശ്യം. 1979ലെ മോർവി ഡാം ദുരന്തത്തിനു ശേഷം പഴയ അണക്കെട്ടുകളേക്കുറിച്ച് ആശങ്ക കൂടിയത് സ്വാഭാവികമാണ്. പ്രകൃതിദുരന്തങ്ങളുടെയും പെരുമഴകളുടെയും നാടായ കേരളത്തിൽ ഭീഷണി കൂടുതലുണ്ട്.
സുപ്രീംകോടതിയുടെ പുതിയ ഇടപെടൽ താത്കാലിക ആശ്വാസം മാത്രമാണ്. 2010ൽ ജസ്റ്റീസ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി തന്നെ നിയമിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പഴയ തീരുമാനം. ആ തീരുമാനത്തിൽ മാറ്റം വരുത്തി ജലനിരപ്പ് 139 അടിയാക്കണമെന്നു സുപ്രീംകോടതി തന്നെ നിർദേശിച്ചത് ചെറിയ കാര്യമല്ല. തമിഴ്നാടുമായുള്ള തർക്കം ഒഴിവാക്കുക കേരളത്തിന്റെ ആവശ്യമാണ്.
അയൽസംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലടിക്കാതിരിക്കാൻ വേണ്ടതു ചെയ്യാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനും സുപ്രീംകോടതിക്കുമുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് ഇപ്പോഴുള്ള പരിഹാരം.
ജോർജ് കള്ളിവയലിൽ
ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതിയും ദുരന്തനിവാരണ സമിതിയും മുല്ലപ്പെരിയാർ സമിതിയും കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാരും ചേർന്നെടുത്തു സുപ്രീംകോടതിയെ ഇന്നലെ അറിയിച്ച തീരുമാനത്തിലാണ് ഈ അപകടസാധ്യതകൾ. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139 അടി ആയി നിലനിർത്തണമോയെന്നതു സാഹചര്യം നോക്കി തീരുമാനിക്കുമെന്നത് ഇതിലൊന്നാണ്.
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇനി 24ന് വീണ്ടും പരിഗണിക്കുന്പോഴെങ്കിലും വേണ്ടത്ര തയാറെടുപ്പുകളോടെ കേരളജനതയുടെ ആശങ്ക പരിഹരിക്കാൻ വേണ്ടതു ചെയ്യണം. ഇതിനായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രത്യേക താത്പര്യം എടുക്കേണ്ടതുണ്ട്. പുതുക്കിനൽകിയ കരാറുകൾ അടക്കം മുൻ ഭരണാധികാരികൾക്കു പലപ്പോഴായി സംഭവിച്ച പിഴവുകൾ കൂടിയാണ് കേരളത്തെ ഇന്നു ഗതികേടിലെത്തിച്ചത്. പക്ഷേ തെറ്റുകൾ തിരുത്താനും ജനതയ്ക്കു പൂർണസുരക്ഷ ഉറപ്പാക്കാനും കഴിയണം.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഭീഷണിയില്ലെന്നു സാങ്കേതികസമിതിയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ശിപാർശ ചെയ്തിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോൾ കേരളത്തിന് വലിയ തിരിച്ചടിയായത്.
മുല്ലപ്പെരിയാർ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ച ഉന്നത ജഡ്ജിയും മലയാളിയുടെ ആശങ്കകളെ അവഗണിച്ചതും സംസ്ഥാന ജനതയുടെ താത്പര്യത്തിനു തിരിച്ചടിയായിരുന്നു. സുരക്ഷയുണ്ടോ എന്നതിനേക്കാളേറെ, ലക്ഷക്കണക്കിന് ആളുകൾക്ക് അരക്ഷിതാബോധം ഉണ്ടെങ്കിൽ അതുതന്നെ പ്രധാനമാണ്. സുരക്ഷിതാബോധം ഏതൊരു പൗരന്റെയും വലിയ അവകാശമാണ്.
1887നും 1895നും ഇടയിൽ ഇന്നത്തേതു പോലെയുള്ള ആധുനിക പഠനമോ, സാങ്കേതിക വിദ്യകളോ ഇല്ലാതെ കല്ലും കുമ്മായം ചേർത്ത സുർക്കിയുംകൊണ്ടു നിർമിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. നൂറ്റാണ്ടു പിന്നിട്ട ഡാം കേരളത്തിനു മുകളിലെ ഡെമോക്ലീസിന്റെ വാളിനേക്കാളും വലിയ ഭീഷണിയാണ്. പുതിയൊരു ഡാം അല്ലാതെ തത്കാലം മറ്റൊരു പരിഹാരവുമില്ല. പഴയ ഡാം എത്ര തവണ ബലപ്പെടുത്തിയാലും ആ ബലത്തിന് ബലമുണ്ടാകില്ല.
116 വർഷം മുന്പു നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് ആരൊക്കെ കണ്ടെത്തിയാലും ജനത്തിന് അതു വിശ്വാസമാകില്ല. എന്തും വിശ്വസിക്കാൻ മാത്രം മണ്ടന്മാരാകേണ്ടതുമില്ല. മുല്ലപ്പെരിയാർ ഡാം നിറഞ്ഞാലും ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനു കഴിയുമെന്നു വാദിച്ചവർ ഇപ്പോൾ അക്കാര്യം മിണ്ടുന്നതേയില്ല.
ലോകത്ത് ഏതൊരു ഡാമിനും കാലാവധിയുണ്ട്. മുല്ലപ്പെരിയാറിലായാലും അമേരിക്കയിലായാലും ഇതു ബാധകമാണ്. മനുഷ്യനിർമിതമായ ഒന്നും അനന്തമായി നിലനിൽക്കില്ല. കാലാവധി ഏതാണ്ടു കഴിഞ്ഞ നിർമാണങ്ങളെ ഘട്ടംഘട്ടമായെങ്കിലും ഒഴിവാക്കുക അനിവാര്യമാണ്. അതുമാത്രമാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ ജനങ്ങളുടെ ആവശ്യം. 1979ലെ മോർവി ഡാം ദുരന്തത്തിനു ശേഷം പഴയ അണക്കെട്ടുകളേക്കുറിച്ച് ആശങ്ക കൂടിയത് സ്വാഭാവികമാണ്. പ്രകൃതിദുരന്തങ്ങളുടെയും പെരുമഴകളുടെയും നാടായ കേരളത്തിൽ ഭീഷണി കൂടുതലുണ്ട്.
സുപ്രീംകോടതിയുടെ പുതിയ ഇടപെടൽ താത്കാലിക ആശ്വാസം മാത്രമാണ്. 2010ൽ ജസ്റ്റീസ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി തന്നെ നിയമിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പഴയ തീരുമാനം. ആ തീരുമാനത്തിൽ മാറ്റം വരുത്തി ജലനിരപ്പ് 139 അടിയാക്കണമെന്നു സുപ്രീംകോടതി തന്നെ നിർദേശിച്ചത് ചെറിയ കാര്യമല്ല. തമിഴ്നാടുമായുള്ള തർക്കം ഒഴിവാക്കുക കേരളത്തിന്റെ ആവശ്യമാണ്.
അയൽസംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിലടിക്കാതിരിക്കാൻ വേണ്ടതു ചെയ്യാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനും സുപ്രീംകോടതിക്കുമുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് ഇപ്പോഴുള്ള പരിഹാരം.
ജോർജ് കള്ളിവയലിൽ