ലോഡ്സ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു. മത്സരമാകുന്പോൾ തോൽവി സ്വാഭാവികം. പക്ഷേ, തോറ്റ രീതി അതാണ് പ്രശ്നം. ഇന്നിംഗ്സിനും 159 റൺസിനും. ആദ്യ മത്സരത്തിലും ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റിരുന്നു. അത് പക്ഷേ, വിജയത്തിന്റെ തൊട്ടടുത്തുവരെ എത്തിയ ശേഷമായിരുന്നു. മത്സരത്തിൽ ഒരിക്കലും പോരാട്ടവീര്യം പ്രകടിപ്പിക്കാൻ കോഹ്ലിക്കും സംഘത്തിനു കഴിഞ്ഞില്ല. തിരിച്ചുവരാനുള്ള ഒരു പഴുതും നല്‍കാതെ ഇംഗ്ലണ്ട് ഇന്ത്യയെ പൂട്ടുകയും ചെയ്തു. ക്യാപ്റ്റൻ കോഹ്ലിയുടെ നായക കരിയറിലെ ഏറ്റവും വലിയ പരാജയവും ഇതാണ്.
ഈ തോൽവി ഒരു മുന്നറിയിപ്പാണ്. ലോകത്തെ ഒന്നാം നന്പർ ടെസ്റ്റ് രാജ്യമെന്ന അഹങ്കാരം തിരിച്ചറിയേണ്ട മുന്നറിയിപ്പ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഉണർന്നു കളിച്ചില്ലെങ്കിൽ പരമ്പരയില്‍ വരാനിരിക്കുന്ന വൻ ദുരന്തത്തിന്റെ മുന്നറിയിപ്പ്. ബിര്‍മിങാമില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പൊരുതി കീഴടങ്ങിയ ഇന്ത്യക്ക് ലോഡ്സില്‍ ഒന്ന് ആശ്വസിക്കാന്‍ പോലും വകയില്ല. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് പിടിമുറുക്കുകയും ചെയ്തു.
ടോസ് നഷ്ടം
ആദ്യദിനം മഴയെടുത്തതോടെ മത്സരത്തില്‍ ടോസ് നിര്‍ണായകമായിരുന്നു. പേസര്‍മാര്‍ക്ക് ലഭിക്കുന്ന ഈര്‍പ്പം മഴയോടുകൂടി വര്ധിക്കുമല്ലോ. ഇവിടെ ടോസ് നേടിയ ജോ റൂട്ട് ശരിയായ തീരുമാനമെടുത്തു. പേസർമാർക്ക് പന്തു നൽകി. അത് ഇംഗ്ലീഷ് പേസര്‍മാർ നന്നായി മുതലാക്കി. ഇന്ത്യയുടെ കടലാസിലെ വന്പൻ ബാറ്റിംഗ് നിര അക്ഷരാർഥത്തിൽ തകർന്നടിഞ്ഞു. 36 ഒാവർ പൂർത്തിയാവും മുന്‍പ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിശ്രമത്തിനായി പവലിയനിൽ മടങ്ങിയെത്തി. അപ്പോൾ സ്കോർബോർഡിൽ 107 റണ്‍സ് മാത്രം.
മാറ്റം അനിവാര്യമായിരുന്നു; പക്ഷേ, ഫലമില്ല
ടീമില്‍ മാറ്റം വരുത്താനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെയും സെലക്ഷന് കമ്മിറ്റിയുടെയും തീരുമാനം തെറ്റി. ഒന്നാം ടെസ്റ്റില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഓപ്പണര്‍ ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പുജാരയെ കൊണ്ടുവന്നു; പേസര്‍ ഉമേഷ് യാദവിനു പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയത് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയായിരുന്നു. പുജാരയെ കളത്തിലിറക്കിയത് പിഴവായി ചൂണ്ടിക്കാണിക്കാനാവില്ല. എന്നാല്‍, ഉമേഷ് യാദവിനു പകരം കുല്‍ദീപിനെ ഇറക്കിയത് വലിയ പിഴവുതന്നെയായി. പേസർമാർക്ക് മുൻതൂക്കം ലഭിക്കുന്ന പിച്ചിലാണ് ഈ മാറ്റം വരുത്തിയെതെന്നോർക്കണം. അവിടെയാണ് പേസർ ഉമേഷ് യാദവിനെ പിൻവലിച്ചത്. ഒന്നാം ടെസ്റ്റില്‍ ഉമേഷ് യാദവ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പകരമെത്തിയ കുല്‍ദീപ് തീർത്തും നിറംമങ്ങി. ഒന്‍പത് ഒാവർ പന്തെറിഞ്ഞ കുൽദീപിന് ഒരു വിക്കറ്റുപോലും ലഭിച്ചില്ല. 44 റൺസ് വഴങ്ങുകയും ചെയ്തു.
കോഹ്ലി കളിച്ചുമില്ല; ബാക്കിയുള്ളവർ കളിമറന്നു
പേരുകേട്ട പ്രതിഭകൾ നിറഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിര കോഹ്ലിയെന്ന താരത്തിലേക്ക് ചുരുങ്ങുന്ന ചിത്രമാണ് ലോഡ്സിൽ കണ്ടത്. വർഷങ്ങൾക്കു മുന്‍പ് സച്ചിന്റെ അതേ അവസ്ഥ. ഒന്നാം ടെസ്റ്റില്‍ കോഹ്ലി ജയിപ്പിക്കും എന്നു തോന്നിപ്പിച്ചിരുന്നു. പക്ഷേ, ലോഡ്സിൽ കോഹ്ലി കളി മറന്നു. രണ്ടിന്നിംഗ്സിലും സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ആയ മുരളി വിജയ് അക്കൗണ്ട് തുറന്നില്ല. കീഴടങ്ങിയതാവട്ടെ ജയിംസ് ആൻഡേഴ്സണു മുന്നിലും. ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും ചേതേശ്വര്‍ പുജാരയും... പേരുകേട്ട ബാറ്റിംഗ് പ്രതിഭകൾ. പറഞ്ഞിട്ടു കാര്യമില്ല. കളിമറന്നു. ഇംഗ്ലീഷ് പേസർമാരെ മെരുക്കാൻ ശ്രമിക്കാൻ പോലും ഈ പ്രഗല്ഭ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.
ബൗളർമാർ തിളങ്ങി; ഇംഗ്ലണ്ട് ജയിച്ചു
രണ്ടു ടെസ്റ്റിലും ഇംഗ്ലണ്ടിനു വിജയമൊരുക്കിയത് ബൗളർമാർ. ലോഡ്സില്‍ രണ്ടിന്നിംഗ്സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ആന്ഡേഴ്സന് പിഴുതത്. അതില്‍ ഭൂരിഭാഗവും ഇന്ത്യയുടെ മുന്‍നിര താരങ്ങളുടേതായിരുന്നു. പരന്പരയിൽ ആൻഡേഴ്സൺ തന്റെ വിക്കറ്റ് നേട്ടം 13 ആക്കി. സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്സും സാം കരനുമെല്ലാം കൂടിച്ചേർന്നതോടെ ഇന്ത്യ വൻ പരാജയത്തിന്റെ കുഴിയിൽ വീണു. ലോഡ്സില്‍ പുറത്തിരുന്ന സ്റ്റോക്സ് മടങ്ങിയെത്തുന്നതോടെ ഇംഗ്ലീഷ് ബൗളിംഗ് നിര കൂടുതൽ കരുത്ത് നേടും.
പരിക്കു പാരയായി; സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടില്ല
മുൻനിര ബൗളർമാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രിത് ബുംറയ്ക്കും പരിക്കേറ്റതും ഇന്ത്യക്കു തിരിച്ചടിയായി. 2014 പരന്പരയിൽ ഭുവനേശ്വർകുമാർ മികച്ച പ്രകടനം നടത്തിയിരുന്നു. ഭുവനേശ്വർ കുമാറിനൊപ്പം കരുത്തനാണ് ബുംറയും. ഇരുവരുടെയും അഭാവം ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇതുവരെ ഇന്ത്യ പൊരുത്തപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇഷാന്ത് ശർമയും നിരാശപ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
പോരാ, ഈ ടീം
12:41 AM Aug 14, 2018 | Deepika.com