സ്പെയിനിലെ വലന്‍സിയയില്‍ നടന്ന അന്താരാഷ് ട്ര അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ജേതാക്കളായി. ഈ അര്‍ജന്റീനയെ ഇന്ത്യയുടെ ഭാവി താരങ്ങള്‍ 2-1ന് കീഴടക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. ടീം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് വിരോചിത സ്വീകരണമാണ് ലഭിച്ചത്.
ടൂര്‍ണമെന്റില്‍ ആകെ 10 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായാണ് മത്സരിച്ചത്. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യ അവസാന സ്ഥാനക്കാരായി. അവസാന മത്സരത്തിലായിരുന്നു ചരിത്ര ജയം. അതിനു മുമ്പ് നടന്ന മത്സരത്തില്‍ വെനസ്വേലയെ ഗോള്‍രഹിത സമനലിയില്‍ കുരുക്കാനുമായി. ഈ ഗ്രൂപ്പില്‍ അര്‍ജന്റീനയായിരുന്നു ഒന്നാംസ്ഥാനക്കാര് അവര്‍ക്കേറ്റ ഏക തോല്‍വി ഇന്ത്യയില്‍നിന്നായിരുന്നു.
ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയോടു തോറ്റ അര്‍ജന്റീനയും സമനില വഴങ്ങിയ വെനസ്വേലയും സെമി ഫൈനലിലെത്തി. ഗ്രൂപ്പ് ബിയില്‍നിന്ന് റഷ്യയും ഉറുഗ്വെയുമാണ് സെമിയിലെത്തിയത്. സെമിയില്‍ റഷ്യ 2-0ന് വെനസ്വേലയെയും അര്‍ജന്റീന 1-0ന് ഉറുഗ്വെയും തോല്‍പ്പിച്ചു. എക്സ്ട്രാ ടൈമിലേക്കു കടന്ന ഫൈനലില്‍ അര്‍ജന്റീന 2-1ന് റഷ്യയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ചു. രണ്ടാം പകുതിയില്‍ ഗോളൊന്നും പിറന്നിരുന്നില്ല. ഇതോടെയാണ് കളി എക്സ്ട്രാ ടൈമിലെത്തിയത്.
ഇന്ത്യക്കു പുറമെ ജപ്പാന്, ഇറാഖ്, ജോര്‍ദാന്‍, യെമന്‍ ടീമുകള്‍ അണിനിരന്ന അണ്ടര്‍ 16 വാഫ് കപ്പില്‍ കിരീടം ജപ്പാനായിരുന്നു. നാലു കളിയില്‍ മൂന്നു ജയവും ഒരു തോല്വിയുമുണ്ടായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനക്കാരായി. നാലില്‍ നാലും ജയിച്ചാണ് ജപ്പാന് ജേതാക്കളായത്. ജപ്പാനോടു മാത്രമാണ് ഇന്ത്യ തോറ്റത്.
വീരോചിത സ്വീകരണമേറ്റുവാങ്ങി ഇന്ത്യൻ യുവസംഘം
12:41 AM Aug 14, 2018 | Deepika.com