കപുര്‍ത്തല: ലോകത്തെ പല കായികതാരങ്ങള്‍ക്കും വിഷമതകള്‍ ഒത്തിരി പറയാനുണ്ടാകും. കുട്ടിക്കാലത്ത് അവര്‍ അനുഭവിച്ച വേദനകളും ദുഃഖങ്ങളുമെല്ലാം. ജീവിതത്തിലെ ഈ കാഠിന്യമെല്ലാം അവരെ യഥാര്‍ഥ പോരാളിയാക്കി മാറ്റി. ഇങ്ങനെ ഉയർന്നുവന്ന ഒരു പോരാളിയാണ് കൃഷണ് പഥക് എന്ന ഇന്ത്യന്‍ ഹോക്കി ഗോളി.
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിലെ രണ്ടാം ഗോളിയാണ് ഈ യുവതാരം. ഏതു കാഠിന്യത്തോടും പടവെട്ടി ജയിക്കാമെന്ന് പാഠം ജീവിതത്തില്‍ തന്നെ പഠിച്ചെടുത്ത വ്യക്തിയാണ് കൃഷണ് പഥക്. വളരെ കാഠിന്യം നിറഞ്ഞതായിരുന്നു ജീവിതം. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കു കുടിയേറിയതായിരുന്നു ഇന്ത്യയുടെ ഗോളിയുടെ കുടുംബം. അച്ഛന് തെക് ബഹാദുര്‍ കപുര്‍ത്തലയില്‍ ഒരു ക്രെയ്ന് ഓപ്പറേറ്ററായിരുന്നു. ഈ ജോലികൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ചുമക്കുന്ന ജോലി ചെയ്തു.
ജീവിതത്തിന്റെ കഠിനാവസ്ഥകള് ഇതുകൊണ്ട് തീര്‍ന്നില്ല. 20 വയസ് കടക്കുംമുമ്പ് അച്ഛനും അമ്മയും മരിച്ചു. 21 വയസുള്ള താരത്തിന് തന്റെ 12-ാം വയസില്‍ അമ്മയെ നഷ്ടമായി. രണ്ടു വര്‍ഷം കഴിഞ്ഞ് അച്ഛനെയും നഷ്ടപ്പെട്ടു. ഉറക്കത്തിനിടെ വന്ന ഹൃദയാഘാതമാണ് ഇരുവരുടെയും ജീവനെടുത്തത്. അച്ഛന് മരിച്ചതിനു വെറും ആറു മാസം മുമ്പാണ് ഇന്ത്യ 2016 ജൂണിയര്‍ ഹോക്കി ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്. ആ ടീമിലെ പ്രധാന ഗോളി കൃഷണായിരുന്നു.
എന്റെ ഇതുവരെയുള്ള ജീവിതം അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. ഞാനിപ്പോള്‍ അനാഥാനാണ്. വീട്ടില്‍ എനിക്കായി കാത്തിരിക്കാന്‍ ആളില്ല. ഇപ്പോള്‍ ഉള്ള സ്ഥലത്തെ വീടെന്നു വിളിക്കാമോയെന്നു പോലും എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒത്തിരി ക്ലേശം അനുഭവിച്ചു. ഞാന്‍ ഹോക്കിയിലേക്കു വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മയക്കുമരുന്നിന്റെ പിടില്‍ അമര്‍ന്നേനെ- വേദന നിറഞ്ഞ വാക്കുകളില്‍ കൃഷണ് പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ ജീവിക്കുന്നു. ഇപ്പോള്‍ രാജ്യത്തിനായി ഹോക്കി കളിക്കുന്നു. ഇതുമാത്രമാണ് എനിക്കു സംതൃപ്തി തരുന്ന ഏക കാര്യം- കൃഷണ് കൂട്ടിച്ചേര്‍ത്തു.
പിതൃസഹോദരന് ചന്ദ്ര പഥക്കിനൊപ്പം കപുര്‍ത്തലയിലെ ഒരു വാടകക്കെട്ടിടത്തില്‍ താമസിക്കുകയാണ്. ഈ വീട് തന്നെ ചെറുതാണ്. ഇതില്‍ അസ്ബസ്റ്റോസ് മേഞ്ഞ കൃഷന്റെ മുറി വളരെ ചെറുതുമാണ്.
2016 ജൂലൈയില്‍ തന്റെ ആദ്യ അന്താരാഷ് ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി വിമാനത്തില്‍ കയറുന്നതിന് രണ്ടു ദിവസം മുമ്പാണ് അച്ഛന് മരിച്ചുവെന്ന ദുഃഖകരമായ വാര്‍ത്ത കൃഷണു ലഭിക്കുന്നത്. ഇംഗ്ലണ്ട് ജൂണിയര്‍ ടീമിനെതിരേയായിരുന്നു മത്സരം. എന്നാല്‍ യുവതാരം ഇന്ത്യന്‍ ടീമിനൊപ്പം വിമാനത്തില്‍ കയറി. ഇതോടെ അച്ഛനുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായില്ല.
അത് കഠിനമായ അവസ്ഥയായിരുന്നു. എന്തു തീരുമാനിക്കുമെന്ന കാര്യവും എളുപ്പമായിരുന്നില്ല. ഇതേത്തുടര്‍ന്ന് അങ്കിളിനെയും നേപ്പാളിലുള്ള രണ്ടു സഹോദരിമാരെയും വിളിച്ചു. അവര്‍ തിരിച്ചുവരാന്‍ എന്നെ നിര്‍ബന്ധിച്ചില്ല. ഇതുകൊണ്ട ടീമിനൊപ്പം നില്‍ക്കാനും രാജ്യത്തിനായി കളിക്കാനും തീരുമാനിച്ചുവെന്ന് പഴയകാര്യമോര്ത്ത കൃഷൺ പറഞ്ഞു.
അന്ന് ജൂണിയര്‍ ടീമിന്റെ പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗ് തനിക്കു വീട്ടില്‍ പോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കു തന്റെ കരുത്ത് കാണിക്കണമായിരുന്നുവെന്നും യുവതാരം പറഞ്ഞു.
ഹരേന്ദ്ര സിംഗ് ഇപ്പോള്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാണ്. അന്ന് താന്‍ കൃഷൺയോട് വീട്ടില്‍ പോയിക്കൊള്ളാൻ പറഞ്ഞി രുന്നു. ടീമിലെ സ്ഥാനം നഷ്ടമാകില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ താന്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നായിരുന്നു അച്ഛന്റെ ഇഷ്ടം അതിനാല്‍ താന്‍ തിരിച്ചുപോകുന്നില്ലെന്ന് കൃഷൺ പറഞ്ഞു.
അവന് മാനസികമായി കരുത്തനാണെന്നും ഒരു യോദ്ധാവാണെന്നും അപ്പോള്‍ മനസിലായെന്ന് പരിശീലകന് പറഞ്ഞു. കൃഷ്ണന്റെ പ്രതികരണശേഷി മികച്ചതാണെന്നും തന്റെ കളി മെച്ചപ്പെടുത്താനുള്ള ദാഹം അവനില്‍ എന്നുമുണ്ടെന്നും അവന് നല്ലൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രയാസം നിറഞ്ഞ കുട്ടിക്കാലം
1997ല്‍ കപുര്‍ത്തലയിലാണ് കൃഷണ് ജനിച്ചത്. ജോലി തേടിയാണ് അച്ഛന് 1990ല്‍ നേപ്പാളിലെ ഒരു ഗ്രാമത്തില്‍നിന്ന് ഇന്ത്യയിലെത്തിയത്. 12 വയസില്‍ ജലന്ധറിലെ പ്രസിദ്ധമായ സുര്‍ജിത് ഹോക്കി അക്കാഡമിയില്‍ ചേര്‍ന്നു. ഇതിനു രണ്ടു മാസം കഴിഞ്ഞാണ് അമ്മ മരിക്കുന്നത്.
താന്‍ ഒരിക്കല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അക്കാഡമിയുടെ ഹോസ്റ്റലില്‍ തന്നെ കാണാന്‍ വരുമ്പോഴെല്ലാം അച്ഛന് പറയുമായിരുന്നു. തനിക്ക് ആ കാര്യത്തില്‍ വിശ്വാസമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു കൃഷൺ പറഞ്ഞു.
പഞ്ചാബ് സര്‍ക്കാര്‍ വാക്കു പാലിച്ചില്ല
ലക്നൗവില്‍ നടന്ന 2016 ജൂണിയര്‍ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ ടീമില്‍ പഞ്ചാബില്‍നിന്നുള്ള പത്തുപേരില്‍ ഒരാളായിരുന്ന കൃഷൺ. ഇവര്‍ക്കോരോരുത്തര്‍ക്കും 25 ലക്ഷം രൂപ വീതം നല്കുമെന്നു പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി ഒരു വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഈ താരം ആ പണത്തിനായി കാത്തിരിക്കുകയാണ്.
ദുരിതപര്‍വം താണ്ടി കൃഷണ്
12:51 AM Aug 13, 2018 | Deepika.com