ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ പരിശീലകന് യുനയ് എംറെയ്ക്ക് വിജയത്തോടെ തുടങ്ങാനായില്ല. ആഴ്സണലിനെ 2-0ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വിജയത്തോടെ തുടങ്ങാമെന്ന മോഹമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. റഹീം സ്റ്റെര്‍ലിംഗിലൂടെ (14-ാം മിനിറ്റ്) പെപ് ഗാര്‍ഡിയോളയുടെ ടീം ആദ്യ ഗോള്‍ നേടി. ബെഞ്ചമിന്‍ മെന്‍ഡിയുടെ പാസില്‍നിന്നായിരുന്നു ഗോൾ. മികച്ച പ്രതിരോധവുമായി സിറ്റി ആഴ്സണിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചു. രണ്ടാം പകുതിയില്‍ ആഴ്സണല്‍ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. 64-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ സിറ്റിക്ക് പുതിയ സീസണിലെ ആദ്യ ജയം നല്കി. ഈ ഗോളും മെന്‍ഡിയുടെ പാസില്‍നിന്നായിരുന്നു.
ഇന്നലെത്തെ ആദ്യ മത്സരത്തില്‍ സാദിയോ മാനെയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 4-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്പിച്ചു. 45+2, 53 മിനിറ്റുകളിലാണ് മാനെയുടെ ഗോളുകള്‍. 19-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലയാണ് ഗോളടിക്കു തുടക്കമിട്ടത്. 88-ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്റുറിഡ്ജ് ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
മാഞ്ചസ്റ്റർ സിറ്റിക്കും ലിവര്‍പൂളിനും ജയം
12:51 AM Aug 13, 2018 | Deepika.com