പാരീസ്: ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അരിയഡിന ബോര്‍ഗസിന്റെ ഗോളില്‍ ബ്രസീല്‍ സമനിലയുമായി രക്ഷപ്പെട്ടു. അണ്ടര്‍ 20 വനിത ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിനോട് തോല്‍വി ഉറ്റുനോക്കുകയായിരുന്ന ബ്രസീല്‍ കളി തീരാന്‍ മിനിറ്റുകള്‍ ഉള്ളപ്പോള്‍ നേടിയ ഗോളില്‍ 1-1ന് സമനില പിടിച്ചു.
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ യുവ സിംഹികള്‍ മികച്ച തുടക്കമിട്ടു. 11-ാം മിനിറ്റില്‍ ജോര്‍ജിയ സ്റ്റാന്വേ പെനല്‍റ്റിയിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഫൈനല്‍ വിസിലിനു മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ബ്രസീല്‍ ബോര്‍ഗസിലൂടെ അര്‍ഹിച്ച സമനില നേടി.
ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും മെക്സിക്കോ രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ മെക്സിക്കോയ്ക്കു തോല്‍വി. 2-1ന് ഉത്തര കൊറിയയാണ് മെക്സിക്കോയെ കീഴടക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഉത്തരകൊറിയയുടെ ടൂര്‍ണമെന്റിലെ ആദ്യ ജയമാണ്. 12-ാം മിനിറ്റില്‍ ലിസ്ബത് ജാക്വലിന് ഒവാലെയിലൂടെ മെക്സിക്കോ മുന്നിലെത്തി. എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ കൊറിയ കും ഒകെ ചോവിലൂടെ സമനില പിടിച്ചു. മുഴുവന്‍ സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ക്യോംഗ് യോംഗ് കിം ഉത്തര കൊറിയയ്ക്കു വിജയം നല്കി.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത നാലു ഗോളിന് ഘാനയെ തോല്‍പ്പിച്ചു. ഫെന്ന കാല്‍മ ഇരട്ട ഗോള്‍ (28, 32) നേടിയപ്പോള്‍ അനിയെക് നൗവെന്‍ (22-ാം മിനിറ്റ്), വിക്ടോറി പെലോവ (80-ാം മിനിറ്റ്) ഓരോ ഗോള്‍ വീതം നേടി.
ബ്രസീല്‍ രക്ഷപ്പെട്ടു; നെതർലൻഡ്സ് ക്വാർട്ടറിൽ
12:13 AM Aug 09, 2018 | Deepika.com