ലണ്ടന്‍: ഫ്രഞ്ച് ഫുട്ബോള്‍ ടീമിന്റെ ലോകകപ്പ് താരം പോള്‍ പോഗ്ബ സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ ചേക്കേറാന്‍ ഒരുങ്ങുകയാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ പോഗ്ബ പരിശീലകന് ഹൊസെ മൗറിഞ്ഞോയുമായി അത്ര നല്ല ബന്ധത്തില്ല. ഇതാണ് പോഗ്ബയെ ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ച മത്സരത്തില്‍ പോഗ്ബ ഗോള്‍ നേടിയിരുന്നു. ബാഴ്സയുമായി 11.5 കോടി ഡോളറില്‍ അഞ്ചു വര്‍ഷത്തെ കരാറിലാണ് ഫ്രഞ്ച് മധ്യനിരതാരമെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ലാണ് പോഗ്ബ യുവന്റസില്‍നിന്ന് യുണൈറ്റഡുമായി കരാറിലായത്. ഈ സീസണില്‍ യുണൈറ്റഡ് കളിക്കാരെ വാങ്ങുന്നകാര്യത്തില്‍ വലിയ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. ബാഴ്സലോണയില്‍നിന്ന് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യെരി മിന, മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗോമസ് എന്നിവരെ സ്വന്തമാക്കാനുള്ള നീക്കം ഉപേക്ഷിച്ച അവസ്ഥയിലാണ്.
പോഗ്ബ ക്ലബ് വിട്ടാല്തന്നെ അതിനു പകരം ആളെ കണ്ടെത്താൻ യുണൈറ്റഡിന് അധികം സമയവുമില്ല. ഇന്ന് പാതിരാത്രിയോടെ പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുകയാണ്. എന്നാല്‍ പോഗ്ബയുടെ മാറ്റത്തെക്കുറിച്ച് ഇതുവരെ യുണൈറ്റഡില്‍നിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ക്ലബ് മാറുന്നതുമായി ബന്ധപ്പെട്ട് ക്ലബ് എക്സിക്യൂട്ടിവ് ചെയര്മാന് എഡ് വുഡ് വാര്‍ഡിനു കത്തൊന്നും നല്‍കിയിട്ടില്ലെന്ന് ക്ലബ് അറിയിച്ചു. ഈ മാസം അവസാനത്തോടെയേ ലാ ലിഗയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കൂ.
ബാഴ്സലോണയില്‍ ചേക്കേറാനൊരുങ്ങി പോഗ്ബ
12:13 AM Aug 09, 2018 | Deepika.com