ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ. നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ഈ പരന്പര നഷ്ടപ്പെട്ടാൽ ഒന്നാം റാങ്കും നഷ്ടമാവും. ബർമിങ്ങാമിലെ എജ്ബാസ്റ്റൺ ടെസ്റ്റിൽ ജയം ഇന്ത്യയുടെ കൈയിൽ നിന്നു വഴുതിപ്പോവുകയായിരുന്നു. ദയനീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.
നാളെ ലോഡ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ജയമാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യ കേളീശൈലി മാറ്റിയേതീരൂ. കാരണം ജയിംസ് ആൻഡേഴ്സൺ എന്ന സ്വിംഗ് ബൗളർ ഇന്ത്യൻ നിരയെ തകർത്തറിയാൻ കാത്തിരിക്കുന്നു. ലോഡ്സിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയാൽ ഇത് വെറുംവാക്കല്ലെന്നു ബോധ്യപ്പെടും. 22 മത്സരങ്ങളാണ് അദ്ദഹം ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ കളിച്ചിട്ടുള്ളത്. 94 വിക്കറ്റുകൾ ഇത്രയും മത്സരങ്ങളിൽ നിന്ന് അദ്ദേഹം സ്വന്തം ക്രെഡിറ്റിൽ ചേർത്തു.
ജയിംസ് ആൻഡേഴ്സന്റെ ഈ കണക്ക് മുൻനിര താരങ്ങൾക്ക് വലിയ ഭീഷണിയാണ്. അവർ കൂടുതൽ സൂക്ഷ്മതയോടെയും കളിക്കേണ്ടിയിരിക്കുന്നു. ഏകദിനത്തിലെ മികച്ച ഓപ്പണറായ ശിഖര്‍ ധവാന് ടെസ്റ്റില്‍ പക്ഷേ പലപ്പോഴും ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. ഏഷ്യക്കു പുറത്ത് അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകിച്ച് സ്വിംഗ് ബൗളിംഗിനെതിരേ പരാജയമാണ്. ആൻഡേഴ്സൺ വെല്ലുവിളിക്കുക കൂടി ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ ലോഡ്സ് ടെസ്റ്റില്‍ ധവാനെ പുറത്തിരുത്തി പകരം ലോകേഷ് രാഹുലിനെ പരീക്ഷിച്ചാലും അതിൽ വലിയ അദ്ഭുതമില്ല. പകരക്കാരനായി ചേതേശ്വര്‍ പുജാരയെ കളിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നു. ടീമിനെ ജയിപ്പിക്കേണ്ട വലിയ ദൗത്യം മുന്നിൽ നിൽക്കെയാണ് അദ്ദേഹം നിരുത്തരവാദപരമായി വിക്കറ്റ് വലിച്ചെറിഞ്ഞത്. രണ്ടിന്നിംഗ്സുകളിലായി 20 റണ്‍സ് മാത്രമാണ് കാർത്തിക് നേടിയത്. രണ്ടാം ടെസ്റ്റില്‍ കാര്‍ത്തികിനു പകരം യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിനെ പരീക്ഷിക്കാന്‍ കോഹ്ലി നിർബന്ധിതനായേക്കാം.
ധോണിപ്പടയുടെ നേട്ടം കണ്ട് ലോഡ്സിൽ കോഹ്ലിപ്പടയിറങ്ങുന്നു
തിരിച്ചുവരവിനുള്ള ഇന്ത്യൻ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത് 2014ലെ വിജയമാണ്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ലോഡ്സില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ആ മത്സരത്തിൽ പേസർ ഇഷാന്ത് ശർമ മികച്ച പ്രകടനം നടത്തിയിരുന്നു. അന്ന് 95 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ നേടിയ ഏക വിജയവും ലോഡ്സിലായിരുന്നു. 2014ലെ തോല്‍വി ഇംഗ്ലണ്ടിന് ഇത്തവണ ആശങ്ക വര്‍ധിപ്പിച്ചേക്കും. കാരണം, ഒന്നാം ടെസ്റ്റില്‍ ഇന്ത്യ അത്ര എളുപ്പത്തിലല്ല കീഴടങ്ങിയത്. 2014ല്‍ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നെങ്കില്‍ ഇത്തവണ ഒന്നാം ടെസ്റ്റില്‍ തന്നെ ഇന്ത്യ തോല്‍വി വഴങ്ങിയിരിക്കുകയാണ്.
വിജയത്തിന് തൊട്ടടുത്തെത്തിയ ശേഷം. 2014ല്‍ ഇന്ത്യയുടെ മാനംകത്ത ലോഡ്സ് ഇത്തവണയും ഇന്ത്യക്കൊപ്പം നില്‍ക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇശാന്ത് തന്നെയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ആദ്യ ടെസ്റ്റിലെ രണ്ടിന്നിംഗ്സുകളിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ഇത്തവണയും ആ പ്രകടനം ആവർത്തിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കൂടാതെ അന്നത്തെ വിജയത്തിന് ചുക്കാൻ പിടിച്ച അജിങ്ക്യ രഹാനെയും മുരളി വിജയും ഇന്നും ടീമിലുണ്ട്. അന്ന് രഹാനെ സെഞ്ചുറി നേടിയപ്പോൾ മുരളി വിജയിക്ക് അഞ്ചു റൺസിന് സെഞ്ചുറി നഷ്ടപ്പെട്ടിരുന്നു. അന്ന് ധോണിപ്പടയായിരുന്നെങ്കിൽ ഇന്ന് കോഹ്ലിപ്പടയാണ് ലോഡ്സിൽ വിജയത്തിനായിട്ടിറങ്ങുന്നത്.
ആരാകും പ്രഭുക്കൾ
12:23 AM Aug 08, 2018 | Deepika.com