ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് ക്ലബ്ബ് പോരാട്ടങ്ങൾക്ക് കിക്കോഫ്. ലീഗുകളുടെ മുന്നോടിയായി ക്ലബ്ബുകളുടെ രാജ്യാന്തര പര്യടനം നാളെ മുതൽ ആരംഭിക്കും. ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിന് നാളെ ഷിക്കാഗോയിൽ തുടക്കം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ജർമൻ സംഘമായ ബൊറൂസിയ ഡോട്ട്മുണ്ടുമാണ് ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ഏറ്റുമുട്ടുക. യുവന്റസ് - റയൽ മാഡ്രിഡ് പോരാട്ടത്തിനും ചാന്പ്യൻഷിപ്പ് വേദിയാകും. റയലിൽനിന്ന് യുവന്റസിലേക്ക് കൂടുമാറിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പഴയ ക്ലബ്ബിനെതിരേ ഇറങ്ങുന്നതിനായാണ് ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ്. അടുത്ത മാസം അഞ്ചിന് ഇന്ത്യൻ സമയം പുലർച്ചെ 3.35നാണ് റയൽ മാഡ്രിഡ് - യുവന്റസ് പോരാട്ടം.
ഇന്റർ നാഷണൽ ചാന്പ്യൻസ് കപ്പിന് 22 വേദികളാണുള്ളത്. അതിൽ 15 എണ്ണം അമേരിക്കയിലും ഏഴ് എണ്ണം യൂറോപ്പോലും ഒരെണ്ണം സിംഗപ്പൂരിലുമാണ്. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന മത്സരങ്ങളിൽ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയായിരുന്നു കിരീടം നേടിയത്. സിംഗപ്പൂരിലെ പോരാട്ടത്തിൽ കിരീടം ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനായിരുന്നു.
ലോകകപ്പിനു തൊട്ടുപിന്നാലെയായതിനാൽ മുഴുവൻ കരുത്തോടെയാണോ ക്ലബ്ബുകൾ ഇറങ്ങുന്നതെന്ന് കണ്ടറിയണം. ഇംഗ്ലണ്ടിൽനിന്ന് ആഴ്സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നിവയാണ് ചാന്പ്യൻഷിപ്പിലുള്ളത്. ഫ്രഞ്ച് ലീഗിൽനിന്ന് പിഎസ്ജി, ലിയോണ്‍ എന്നിവയും ജർമനിയിൽനിന്ന് ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോട്ട്മുണ്ട് എന്നിവയുമാണ്. ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയാണ് സ്പെയിനിൽനിന്നുള്ളത്. യുവന്റസ്, ഇന്റർ മിലാൻ, എസി മിലാൻ, എഎസ് റോമ എന്നിവ ഇറ്റലിയിൽനിന്നും പോർച്ചുഗലിൽനിന്ന് ബെൻഫിക്കയും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു.
റൊണാൾഡോ x റയൽ
01:02 AM Jul 20, 2018 | Deepika.com