മിലാൻ: ബ്രസീൽ ഫുട്ബോൾ ടീം ഗോളി ആലിസണ് ഇംഗ്ലീഷ് ക്ലബ് ലിവർപൂളുമായി കരാറിലായി. 597 കോടി രൂപയ്ക്കാണ് (6.68 കോടി പൗണ്ട്) ലിവർപൂൾ ഇറ്റാലിയൻ ക്ലബ് എഎസ് റോമയിൽനിന്ന് ആലിസണെ സ്വന്തമാക്കിയത്. ഇതോടെ അമേരിക്കയിൽ നടക്കുന്ന ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പിൽ ആലിസണ് റോമയ്ക്കൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
ആലിസണ് 31 രാജ്യാന്തര മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
ലോകകപ്പിൽനിന്നു ലഭിച്ച സമ്മാനത്തുകയെല്ലാം കാരുണ്യപ്രവർത്തനത്തിനായി നൽകാനൊരുങ്ങുകയാണ് എംബാപ്പെ. ഏകദേശം 3.43 കോടി രൂപ (5,00,000 ഡോളർ) വരും ഇതെന്നാണു കണക്ക്. ഭിന്നശേഷിയുള്ള കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്കായാണ് തുക ചെലവിടുക. ലോകകപ്പിലെ ഓരോ മത്സരത്തിൽനിന്നും മാച്ച് ഫീയായി 15.30 ലക്ഷം രൂപ (22,300 ഡോളർ) കളിക്കാർക്കു ലഭിക്കും. ഇതോടൊപ്പം ഫ്രാൻസിനെ ലോകകപ്പ് നേടാൻ സഹായിച്ചതിന് 2.40 കോടി രൂപയും (3,50,000 ഡോളർ) എംബാപ്പെയ്ക്കു ലഭിക്കും. ഇതു മുഴുവൻ പാരീസിൽ ഭിന്നശേഷിയുള്ള കൂട്ടികളുടെ കായികവികസനത്തിനായി പ്രവർത്തിക്കുന്ന പ്രീമിയേഴ്സ് ഡി കോർഡി എന്ന സന്നദ്ധസംഘടനയ്ക്കായി എംബാപ്പെ കൈമാറും. ഈ സംഘടനയുടെ രക്ഷാധികാരികൂടിയാണ് യുവതാരം.
1998 ജൂലൈ 12ന് ഫ്രാൻസ് ആദ്യമായി ലോക ചാന്പ്യനായപ്പോൾ ജനിച്ചിട്ടുപോലുമില്ലാ യിരുന്ന എംബാപ്പെ ഇത്തവണ ടീമിന്റെ ജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ആ വർഷം ഡിസംബർ 20നായിരുന്നു പിഎസ്ജിതാരം ജനിച്ചത്. പാരീസിന്റെ പ്രാന്തപ്രദേശമായ ബോണ്ടിയിൽ കായികപാരന്പര്യമുള്ള ആഫ്രിക്കൻ വംശജരുടെ കുടുംബത്തിലായിരുന്നു ജനനം. ഫുട്ബോൾ പരിശീലകനായ അച്ഛൻ വിൽഫ്രഡ് എംബാപ്പെ കാമറൂണ്കാരൻ. മുൻ ഹാൻഡ്ബോൾ താരമായ അമ്മ ഫയ്സ ലമാരി അൾജീരിയ സ്വദേശിയും. ഇളയസഹോദരൻ ഏഥൻ എംബാപ്പെ പിഎസ്ജിയുടെ അണ്ടർ 12 ടീമിൽ അംഗമാണ്. എംബാപ്പെയുടെ ദത്ത് സഹോദരൻ ജിറെസ് കെംബോ എകോകോയുടെ ഒരു പ്രഫഷണൽ ഫുട്ബോൾ കളിക്കാരനും. ഫ്രാൻസ് ദേശീയ ടീമിന്റെ ഹോം ഗ്രൗണ്ടായ സ്റ്റാഡ് ഫ്രാൻസിന് പത്ത് കിലോമീറ്റർ അകലെയാണ് ബോണ്ടി. ഇവിടെയാണ് എംബാപ്പെ കാരുണ്യപ്രവൃത്തി ചെയ്യുന്ന സംഘടനയായ പ്രീമിയർ ഡി കോർഡീ സ്ഥിതിചെയ്യുന്നത്. ലോകകപ്പ് കിരീട നേട്ടത്തിനുശേഷം എംബാപ്പെ ഇവിടെയെത്തിയിരുന്നു.
ഫുട്ബോളിന്റെ ഈറ്റില്ലം
ഇൽ ഡെ ഫ്രാൻസ് റീജിയണിലുള്ള ബോണ്ടി പ്രദേശം പല രാജ്യത്തുനിന്നുള്ളവർ കഴിയുന്ന സ്ഥലമാണ്. ഇവിടമാണ് ഫ്രഞ്ച് ഫുട്ബോളിന്റെ ഈറ്റില്ലം. ലോക ഫുട്ബോളിലെ പല താരങ്ങളും ഇൽ ഡെ ഫ്രാൻസിൽ ജനിച്ചവരോ അവിടെ ഫുട്ബോൾ പഠിച്ചവരോ ആണ്. എംബാപ്പെ, എൻ ഗോളോ കാന്റെ, ബ്ലെയ്സ് മറ്റിഡി, ആന്റണി
മാർഷൽ, കിംഗ്സ് ലി കോമാൻ, അൾജീരിയയുടെ റിയാദ് മെഹ്റസ് എന്നിവർ ഇവിടെ ജനിച്ചവരോ ഇവിടെനിന്ന് ഫുട്ബോൾ പഠിച്ചവരോ ആണ്. ഈ ബോണ്ടിയുടെ തെരുവിലാണ് എംബാപ്പെ ഫുട്ബോൾ കളിച്ചുനടന്നത്. താരത്തിന്റെ സ്പോണ്സർമാരായ നൈക്കിയുടെ സഹകരണത്തോടെ അവിടെയുള്ളവർക്കായി ഒരു ഫുട്സാൽ ഗ്രൗണ്ട് നിർമിച്ചിട്ടുണ്ട്.
ലോക ഫുട്ബോളിൽ ബ്രസീലിന്റെ നെയ്മർ കഴിഞ്ഞാൽ ഏറ്റവും വിലയേറിയ താരമാണ് എംബാപ്പെ. കഴിഞ്ഞ സീസണിൽ 1,077 കോടി രൂപ മുടക്കിയാണ് എംബാപ്പെയെ മോണക്കോയിൽനിന്ന് പാരി സാൻ ഷെർമയിൻ (പിഎസ്ജി) വായ്പ വ്യവസ്ഥയിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു കൗമാരതാരത്തിന് കിട്ടുന്ന ഏറ്റവും വലിയ വിലയായിരുന്നു അത്. ഈ സീസണ് മുതൽ യുവതാരത്തെ പിഎസ്ജി പൂർണമായും സ്വന്തമാക്കി. നെയ്മറിനെയും പിഎസ്ജിയിൽ നിലനിർത്തുകയാണ് ക്ലബ്ബ്.
റഷ്യൻ ലോകകപ്പ് കാണാൻ 25 കുട്ടികളെ സ്പോൺസർ ചെയ്തിരുന്നു ഈ പത്തൊന്പതുകാരൻ. ഫ്രാൻസ് - ഡെന്മാർക്ക്, പോർച്ചുഗൽ - മൊറോക്കോ മത്സരങ്ങൾ കാണാനായിരുന്നു അത്. ലോകകപ്പിനായി റഷ്യയിലേക്ക് പുറപ്പെടും മുന്പ് കിഴക്കൻ ബോണ്ടിയിലെ ജീൻ റെനോയിർ സ്കൂൾ സന്ദർശിച്ചശേഷമായിരുന്നു താരം 25 കുട്ടികളെ സ്പോൺസർ ചെയ്തത്.
ഏതായാലും എംബാപ്പെയെന്ന മനുഷ്യസ്നേഹിയായ പത്തൊന്പതുകാരൻ കളിയിലും ജീവിതത്തിലും ലോകംകീഴടക്കുകയാണ്.
എംബാപ്പെയെ കണ്ടുപഠിക്കണം
12:29 AM Jul 19, 2018 | Deepika.com