ലണ്ടൻ: ട്വന്റി-20 കിട്ടി, പക്ഷേ, ഏകദിനം പോയി, ഇനിയുള്ളത് ടെസ്റ്റ്... ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയാണിത്. ട്വന്റി-20 പരന്പര 2-1നു നേടിയ ഇന്ത്യക്ക് ഏകദിന പരന്പര അതേ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. മൂന്നാം ഏകദിനത്തിൽ എട്ട് വിക്കറ്റിനു പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് പരന്പര നഷ്ടപ്പെട്ടത്. പത്ത് ഓവറിൽ 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്. ഇന്ത്യ മുന്നോട്ടുവച്ച 257 റണ്‍സ് എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 260 എടുത്ത് മറികടക്കുകയായിരുന്നു.
ആതിഥേയർക്കായി ജോ റൂട്ട് 100 റണ്‍സ് എടുത്തും ക്യാപ്റ്റൻ ഇയോണ്‍ മോർഗണ്‍ 88 റണ്‍സുമായും പുറത്താകാതെനിന്നു. ജയിംസ് വിൻസി (27 റണ്‍സ്), ജോണി ബെയിർസ്റ്റോ (30 റണ്‍സ്) എന്നിവരുടെ വിക്കറ്റുമാത്രമാണ് ആതിഥേയർക്കു നഷ്ടപ്പെട്ടത്.
ഭുവനേശ്വർ ഉണ്ടായേക്കില്ല!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പേസർ ഭുവനേശ്വർ കുമാർ ഉണ്ടായേക്കില്ലെന്ന് സൂചന. ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചതിൽ ഭുവനേശ്വർ ഇല്ല. പുറംവേദനയെത്തുടർന്നാണ് ഭുവനേശ്വറിന്റെ സാന്നിധ്യം ഉറപ്പില്ലാതാക്കിയത്. അതേസമയം, 18 അംഗ ടീമിൽ ഉൾപ്പെട്ട ജസ്പ്രീത് ഭുംറ രണ്ടാം ടെസ്റ്റ് മുതലേ കളിക്കാൻ സാധ്യതയുള്ളൂ. വിരൽ ഒടിഞ്ഞതുഭേദപ്പെട്ടുവരുന്നതേയുള്ളൂ എന്നതാണ് ഭുംറയുടെ വരവ് വൈകിപ്പിക്കുന്നത്. ഭുവനേശ്വറിന്റെ പരിക്കിനെക്കുറിച്ച് തീരുമാനമായശേഷം അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചത്. ഭുവിയുടെ അഭാവം ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കനത്ത ആഘാതമാകും.
ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെ സെലക്ടർമാരുടെ കണ്ണിലുടക്കിയ ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്പിന്നർ കുൽദീപ് യാദവും ഇന്ത്യൻ സംഘത്തിലുൾപ്പെട്ടു. ജൂണിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ കുൽദീപ് ടീമിലുണ്ടായിരുന്നു. എന്നാൽ, പന്തിന് ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഏകദിന പരന്പരയിൽ ഒന്‍പത് വിക്കറ്റ് വീഴ്ത്തി ബൗളർമാരിൽ ഒന്നാമതായിരുന്നു കുൽദീപ്. അതേസമയം, ഓപ്പണർ രോഹിത് ശർമയെ പരിഗണിച്ചില്ല. കരുണ്‍ നായർക്ക് ഇടംലഭിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടം ഓഗസ്റ്റ് ഒന്നിന് ബിർമിങ്ഹാമിലാണ്.
2014ൽ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടത്തിൽ ഭുവനേശ്വർ കുമാറായിരുന്നു വിക്കറ്റ് വേട്ടയിൽ മുന്നിൽ. അഞ്ച് ടെസ്റ്റിൽനിന്നായി 19 വിക്കറ്റുകൾ അന്ന് ഭുവി നേടിയിരുന്നു. 45 വിക്കറ്റുകളായിരുന്നു 2014ൽ ഇന്ത്യ പേസർമാർ വീഴ്ത്തിയത്.
ഋഷഭ് പന്തും കുൽദീപും ഇന്ത്യൻ ടെസ്റ്റ് ടീമിൽ
12:29 AM Jul 19, 2018 | Deepika.com