മോസ്കോ: 21-ാം ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടും. 1998 ലോകകപ്പിലെ രണ്ട് സുവർണ ടീമുകളാണ് 20 വർഷത്തിനുശേഷം കിരീടത്തിനായി പോരാടുന്നതെന്നതാണ് ഇത്തവണത്തെ ഫൈനലിന്റെ പ്രത്യേകത. 1998ലാണ് ഫ്രാൻസ് ആദ്യമായി ഫൈനലിൽ എത്തിയതും കിരീടം സ്വന്തമാക്കിയതും. അതേ ലോകകപ്പിലാണ് ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്ന സെമി പ്രവേശനം നടത്തിയത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ.
ബുധനാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ അധിക സമയത്തെ ഗോളിൽ 2-1നു കീഴടക്കിയാണ് ക്രൊയേഷ്യ ഫൈനലിൽ കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. യുവനിരയുമായെത്തിയ ഇംഗ്ലണ്ടിന്റെ ഫൈനൽ സ്വപ്നം ഇതോടെ തകർന്നു.
അഞ്ചാം മിനിറ്റിൽ കിറോൺ ട്രിപ്പിയറിന്റെ ഉജ്വല ഫ്രീകിക്കിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും ഇവാൻ പെരിസിച്ചിലൂടെ 68-ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പമെത്തി. തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 109-ാം മിനിറ്റിൽ മരിയോ മാൻസുകിച്ച് ക്രൊയേഷ്യൻ ജയം കുറിച്ച ഗോൾ നേടി. ആദ്യസെമിയിൽ ബെൽജിയത്തെ 1-0നു കീഴടക്കിയായിരുന്നു ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം. ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. ശനിയാഴ്ച രാത്രി 7.30നു നടക്കുന്ന മൂന്നാം സ്ഥാന പോരാട്ടത്തിൽ ഇംഗ്ലണ്ടും ബെൽജിയവും ഏറ്റുമുട്ടും.
ഫ്രാൻസ് x ക്രൊയേഷ്യ ഫൈനൽ
01:57 AM Jul 13, 2018 | Deepika.com