ചൊവ്വാഴ്ച രാത്രിയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നീലയില്‍ കുളിച്ചു. കറുപ്പും മഞ്ഞയും ചുവപ്പും പൂശിയെത്തിയവരുടെ കണ്ണീരാല്‍ ആ നിറങ്ങള്‍ കവിളിലൂടെ ഒഴുകിയിറങ്ങി. കന്നിലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചെത്തിയ ബെല്‍ജിയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1-0നു കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍. അതോടെ ലോകകപ്പ് ഫുട്ബോളില്‍ ബെല്‍ജിയത്തിന്റെ സ്വപ്നതുല്യമായ കുതിപ്പ് സെമി ഫൈനലില്‍ തകര്‍ന്നു. ഇതു രണ്ടാം തവണയാണ് ബെല്‍ജിയം സെമിയില്‍ വീഴുന്നത്. 1998 ജേതാക്കളായ ഫ്രാന്‍സിന്റെ മൂന്നാം ലോകകപ്പ് ഫൈനലാണ് ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കാനിരിക്കുന്നത്.
ഉംറ്റിറ്റിയുടെ സ്വര്ണത്തല
പ്രതിരോധനിര താരം സാമുവല്‍ ഉംറ്റിറ്റിയുടേ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഫ്രഞ്ച് പടയുടെ വിജയം കുറിച്ച ഗോളെത്തിയത്.
ബെല്‍ജിയവും ഫ്രാന്‍സും ഒപ്പത്തിനൊപ്പമാണ് ആദ്യ പകുതിയില്‍ പൊരുതിയത്. കൃത്യമായ ആസൂത്രണത്തോടെ അതിവേഗ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇരു ടീമുകള്‍ക്കും ഒരുപോലെ സാധിച്ചു.ബെല്‍ജിയത്തിന്റെ വല കാക്കും ഭൂതമായി നിന്ന ഗോളി തിബൂട്ട് കൂര്ട്ട്വോ പുറത്തെടുത്ത മിന്നും പ്രകടനം പലപ്പോഴും ഫ്രാന്‍സിനെ ഗോളില്‍ നിന്നും അകറ്റി. മറുവശത്ത് ബെല്‍ജിയത്തിനു കീറാമുട്ടിയായി ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസും നിലകൊണ്ടു.
ഇരുപതാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് നടത്തിയ അത്യുഗ്രന്‍ സേവ് ഒന്നാം പകുതിയുടെ ഹൈലൈറ്റായി. ബെല്‍ജിയത്തിന്റെ സംഘടിത ആക്രമണത്തിന് ഒടുവില്‍ ആല്ഡര്വിയേര്ഡ് വെട്ടിത്തിരിഞ്ഞ് തൊടുത്ത തന്ത്രപരമായ ഷോട്ട് ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയപ്പോള്‍ ഗാലറിയിലെ ബെല്‍ജിയം ആരാധകര്‍ക്കത് അവിശ്വസനീയ നിമിഷമായി. ഇരുപത്തിരണ്ടാം മിനിറ്റില്‍ ആല്‍ഡര്‍വയ്റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണര്‍ ഗോളെന്നു കരുതിയെങ്കിലും ബെല്‍ജിയത്തെ ഭാഗ്യം തുണച്ചില്ല.
അവസാന പത്തു മിനിറ്റിലും ബെല്‍ജിയം നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധ മതിലില്‍ തട്ടി തരിപ്പണമായി. ഏഡന്‍ അസാറിനു സര്‍വപിന്തുണയുമായി ഡിബ്രൂയിനും ചാഡ് ലിയും നിലകൊണ്ടെങ്കിലും ഫ്രഞ്ച് പ്രതിരോധമോ ലോറിസോ കുലുങ്ങിയില്ല. റൊമേലു ലുകാക്കുവിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതും ബെല്‍ജിയത്തിനു തിരിച്ചടിയായി.
ദേഷാംപിന്റെ തന്ത്രവിജയം!
ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപിന്റെ ഇഷ്ടവിഷയമാണ് പ്രതിരോധം. അതു കൈവിട്ടുള്ള ഒരു കളിക്കും അദ്ദേഹം ഒരുങ്ങില്ലതാനും. ഇതുതന്നെയാണ് ബെല്‍ജിയത്തെ കുരുക്കാന്‍ അദ്ദേഹം പ്രയോഗിച്ച തന്ത്രവും. അതിനെ മറികടക്കാന്‍ മാര്‍ട്ടിനസിന്റെ ചാണക്യ തന്ത്രങ്ങള്‍ക്കായില്ല. കളത്തിലിറക്കിയ ബെല്‍ജിയം കുതിരകള്‍ക്ക് കോച്ചിന്റെ ഗൃഹപാഠം അതുപോലെ പ്രാവര്‍ത്തികമാക്കാനും സാധിച്ചില്ല. ഫ്രാന്‍സിന്റെ ഡിഫന്‍സ് മിനിസ്റ്ററായി തന്ത്രം മെനഞ്ഞ ദേഷാംപ് പതിനൊന്നു പട്ടാളക്കാരെ ഇറക്കി ബ്രസല്‍സിലെ നാറ്റോപ്പടയെ ഒതുക്കുന്നതായിരുന്നു സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി കണ്ടത്.
ആക്രമണത്തിന്റെ പാതവിട്ട് ബോക്സ് കവര്‍ ചെയ്തു ഗോളിനെ ലക്ഷ്യംവയ്ക്കുന്ന എതിരാളികളെ നിഷ്പ്രഭമാക്കാന്‍ കാന്റെ, വാറാന്‍, പോഗ്ബ, മറ്റീഡി, ഉംറ്റിറ്റി എന്നിവരെ പ്രത്യേകം ചുമതലപ്പെടുത്തിയതും ദേഷാംപിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതില്‍ ബെല്‍ജിയത്തിന്റെ പടക്കുതിരയായ ലുകാക്കുവിനെ മാര്‍ക്ക് ചെയ്തു നിര്‍ത്താനും സാധിച്ചു.
കൗണ്ടര്‍ ആക്രമണവും വേഗക്കളിയുമെന്ന തന്ത്രം പൊളിഞ്ഞുവെന്നു മനസിലാക്കിയ ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് മൂസ ഡെംബെലെയെ തിരിച്ചുവിളിക്കുകയും കാരസ്കോയേയും മേര്ട്ടന്സിനെയും ഇറക്കി കളി ജയിക്കാന്‍ അവസാന ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.കളി നിയന്ത്രിച്ച ഉറുഗ്വേക്കാരന് റഫറി അന്ത്രയാസ് കുന്‍ഹ ഫ്രാന്‍സിന്റെ ഫൗളുകളില്‍ ചിലപ്പോഴൊക്കെ കണ്ണടച്ചതും ബെല്‍ജിയത്തിന്റെ വിധി നിശ്ചയിക്കാന്‍ കാരണമായി.
ഗോൾ വഴി
ഗോള്‍ 1. സാമുവല്‍ ഉംറ്റിറ്റി (ഫ്രാന്‍സ്), 51ാം മിനിറ്റ്. ഫ്രാന്‍സിന്റെ മത്യൂഡിയും ഗിറുവും നല്കിയ പാസ് വിന്‍സന്റ് കോംപനി തട്ടിയകറ്റിയപ്പോള്‍ ലഭിച്ച കോര്‍ണറാണ് ഗോളായി പിറന്നത്. അളന്നു തൂക്കി ആന്ത്വാന് ഗ്രീസ്മാന് എടുത്ത കോര്‍ണര്‍ കിക്കിനെ തടയാന്‍ ശ്രമിച്ച ഫെല്ലെയ്നിയേക്കാളും അല്പംകൂടി ഉയര്‍ന്നു ചാടിയ ഉംറ്റിറ്റി ഹെഡറിലൂടെ പന്ത് ബെല്‍ജിയം വലയിലേക്ക് തിരിച്ചുവിട്ടു. തടയാന്‍ ശ്രമച്ച ബെല്‍ജിയം ഗോളി തിബൂ കൂര്ട്ട്വായെ കടന്ന് പന്ത് വലയില്‍.
കളിയിലെ കണക്ക്
ഫ്രാന്‍സ് ബെല്‍ജിയം 36% പന്തടക്കം 64%
5 ഗോൾ ഷോട്ട് 3
4 കോർണർ 5
346 പാസ് 594
6 ഫൗൾ 16
2 മഞ്ഞക്കാർഡ് 3
1 ഓഫ് സൈഡ് 1
ജോസ് കുമ്പിളുവേലില്‍
ഫ്രഞ്ച് നീലിമ
02:34 AM Jul 12, 2018 | Deepika.com