ലോകകപ്പ് ഫുട്ബോളില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഫ്രാന്‍സ് - ബെല്‍ജിയം ആദ്യ സെമിയില്‍ രണ്ട് കാര്യങ്ങളാണ് ഫുട്ബോള്‍ ലോകത്തിന്റെ കണ്ണിലുടക്കിയത്. അതിലൊന്ന് ബെല്‍ജിയത്തിന്റെ ഫെല്ലെയ്നിയുടെയും ഫ്രാന്‍സിന്റെ ഉംറ്റിറ്റിയുടെയും റിയാക്ടിംഗ് ടൈമായിരുന്നു. 51-ാം മിനിറ്റില്‍ ഉംറ്റിറ്റി വിജയഗോള്‍ നേടിയപ്പോള്‍ ഫെല്ലെയ്നിയുടെ റിയാക്ടിംഗ് ടൈം ഫ്രഞ്ച് താരത്തിന്റേതിനേക്കാള് സെക്കന്‍ഡില്‍ നൂറിലൊരംശത്തിനു പിന്നിലായി.
അത് ബെല്‍ജിയത്തിന്റെ ഈ ലോകകപ്പിലെ മരണ മണിയായിരുന്നു. ഫ്രഞ്ച് പ്ലേമേക്കര്‍ ആന്ത്വാന് ഗ്രീസ്മാന് എടുത്ത കോര്‍ണര്‍ കിക്കിനോട് ഫെല്ലെയ്നിയും ഉംറ്റിറ്റിയും പ്രതികരിച്ചത് ഒന്നുപോലെ. ബോക്സിനുള്ളിലേക്ക് പന്ത് താഴ്ന്നിറങ്ങുന്നതിന് ഒപ്പമായിരുന്നു ഇരുവരുടെയും റിയാക്ഷന്. പന്തിന് അഭിമുഖമായി ഉയര്‍ന്നു ചാടിയ ഫെല്ലെയ്നിയേക്കാള് കുറുകേ ചാടിയെത്തിയ ഉംറ്റിറ്റിക്ക് സെക്കന്‍ഡില്‍ നൂറിലൊരംശത്തിന്റെ വേഗം കൂടുതലായിരുന്നു. ഫെല്ലെയ്നിയുടെ റിയാക്ടിംഗ് ഒരുപക്ഷേ, സെക്കന്‍ഡില്‍ നൂറിലൊരംശത്തിനു മുമ്പായിരുന്നെങ്കില്‍ ആ ഗോള്‍ പിറക്കില്ലായിരുന്നു എന്നുവേണം വിലയിരുത്താന്‍. കാരണം, ഗോളിനു മുമ്പും ശേഷവും ഫ്രാന്‍സും ബെല്ജയവും തുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്.
ബെല്‍ജിയത്തിന്റെ സ്ട്രൈക്കര്‍ റൊമേലു ലുകാക്കു മധ്യത്തിലേക്ക് ഇറങ്ങി പന്തെടുക്കുന്നത് ബ്രസീലിനെതിരായ ക്വാര്ട്ടറിലേതുപോലെ സെമിയിലും തുടര്‍ന്നു. എന്നാല്‍, ഏറെ വ്യത്യസ്തമായ മറ്റൊരു കാഴ്ചയായിരുന്നു ഫ്രഞ്ച് സ്ട്രൈക്കര്‍ ഒലിവര്‍ ഗിറുവിന്റേത്. ബെല്‍ജിയത്തിന്റെ ഗോള്‍ മുഖത്ത് മിന്നല്‍ ശ്രമങ്ങള്‍ നടത്തുന്നതോടൊപ്പം ഫ്രാന്‍സിന്റെ ബോക്സിനു തൊട്ടുപുറത്ത് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍വരെ ഗിറു ഓടിയെത്തി. സ്വന്തം പൊസിഷന്മാത്രമല്ല പന്ത് ഉള്ളിടത്തെല്ലാം എത്തണമെന്ന തന്ത്രമായിരുന്നു പരിശീലകന് ദേഷാംപ് ഗിറുവിന് ഉപദേശിച്ചു നല്‍കിയതെന്നു വ്യക്തം. അത് ഫലപ്രദമായി നിറവേറ്റിയ ഗിറുവിനെ കളത്തില്‍നിന്ന് 85-ാം മിനിറ്റില്‍ പിന്‍വലിച്ചപ്പോള്‍ ദേഷാംപ് ചേര്‍ത്തണച്ച് പുറത്ത് തട്ടുന്നതും കാണാമായിരുന്നു.
ഫെല്ലെയ്നി, ഉംറ്റിറ്റി, ഗിറു... &റിയാക്ടിംഗ് ടൈം!
02:34 AM Jul 12, 2018 | Deepika.com