ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ പല നാടോടി ഗോത്രങ്ങളുടെ കീഴിലായിരുന്നു. അവരെ കീഴടങ്ങി ഗ്രീക്ക്-റോമന്‍ സാമ്രാജ്യങ്ങളും ആ പ്രദേശം ഭരിച്ചു. ഈ സാമ്രാജ്യങ്ങളുടെ തകര്‍ച്ചയ്ക്കുശേഷം സ്ലാവ് വംശജരായ ക്രോട്ടുകള്‍ ഈ പ്രദേശം കയ്യടക്കി. തുടർന്ന് ക്രോട്ടുകള്‍ തങ്ങളുടെ രാജ്യം ഇവിടെ സ്ഥാപിച്ചു. യൂഗോസ്ലാവിയയുടെ പിറവിയോടെ ക്രൊയേഷ്യ ആ രാജ്യത്തിന്റെ ഭാഗമായി. 1991 ജൂണ്‍ 25ന് ക്രൊയേഷ്യ യൂഗോസ്ലാവിയയില്‍നിന്ന് സ്വാതന്ത്ര്യം നേടി.
ക്രൊയേ ഷ്യയുടെ ഫുട്ബോൾ താരങ്ങളിൽ ഭൂരിഭാഗവും യുഗോസ്ലാവ്യൻ, ബോസ്നിയൻ യുദ്ധങ്ങളിൽ അഭയാർഥികളാക്ക പ്പെട്ടവർ. സെര്‍ബ് വംശജരുടെ ക്രൂരതയാൽ നാടുവിടേണ്ടിവന്നരും തങ്ങളുടെ ഉറ്റവര്‍ അവരുടെ തോക്കിലെ വെടിയുണ്ടയ്ക്ക് ഇരയാകുന്നത് കണ്ടവരും ഈ ടീമിലുണ്ട്. 1998നുശേഷം ക്രൊയേഷ്യ വീണ്ടും ലോകകപ്പ് സെമിയിലെത്തി നിൽക്കുന്നു. 1990 ലോകകപ്പില്‍ അര്‍ജന്റീന തുടര്‍ച്ചയായി രണ്ടു ഷൂട്ടൗട്ടുകളില്‍ ജയിച്ചശേഷം ആദ്യമായാണ് ഒരു ടീം രണ്ട് ഷൂട്ടൗട്ട് അതിജീവിക്കുന്നത്.
ലോകത്തെ ആദ്യ ഫുട്ബോള്‍ ടീമുകളില്‍ ഒന്ന് ഇംഗ്ലണ്ടിന്റേതായിരുന്നു. മറ്റൊന്ന് സ്കോട്ലന്ഡിന്റേതും. ലോകത്തെ ആദ്യത്തെ അന്താരാഷ്ട്ര മത്സരവും ഇവര്‍ തമ്മിലായിരുന്നു. ഒളിമ്പിക് ഗെയിംസില്‍ യുണൈറ്റഡ് കിംഗ്ഡം എന്ന പേരില്‍ അണിനിരക്കുമ്പോള്‍ മറ്റ് പ്രധാന പ്രഫഷണല്‍ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ട് എന്ന പേരിലാണ് പോരാടുന്നത്. ലോക ഫുട്ബോളില്‍ തങ്ങളുടേതായ സ്ഥാനം എല്ലാക്കാലത്തുമുള്ളവരാണ് ഇംഗ്ലണ്ട്. 1966ല്‍ ലോക ചാമ്പ്യന്മാരായി. അതിനുശേഷം ഒരിക്കല്‍പ്പോലും ത്രീ ലയണ്‍സിനു ലോകകപ്പിന്റെ ഫൈനലിലെത്താനായിട്ടില്ല. 1990നുശേഷം ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി സെമി ഫൈനലിലെത്തിയിരിക്കുകയാണ്. പരിചയസമ്പത്ത് കുറഞ്ഞ ഈ സംഘത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
ചരിത്രം ആവർത്തിക്കാൻ ഇംഗ്ലണ്ട്
1966ലെ കിരീടനേട്ടം ആവർത്തിക്കാനാണ് ഹാരി കെയ്നും സംഘവും ഇറങ്ങുന്നത്.
ഗോള്‍കീപ്പര്‍: ജോര്‍ദാന്‍ പിക്ഫോര്‍ഡ്- ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലരായ എതിരാളികളെ നേരിട്ടതുകൊണ്ട് പിക്ഫോര്‍ഡിന് കാര്യമായ വെല്ലുവിളികള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മുതലാണ് പിക്ഫോര്‍ഡിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൊളംബിയയുടെ ശക്തമായ ആക്രമണത്തെ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. ഷൂട്ടൗട്ടിലെത്തിയപ്പോള്‍ കാര്‍ലോസ് ബാക്കയുടെ നിര്‍ണായകമായ ഷോട്ട് പിക്ഫോര്‍ഡ് തടഞ്ഞു.
പ്രതിരോധം: ഹാരി മാഗ്വെയര്‍, ജോണ്‍ സ്റ്റോണ്‍സ്, കെയ്്ൽ വാക്കര്‍, ജോര്‍ദാന്‍ ഹെന്ഡേഴ്സണ് എന്നിവരടങ്ങുന്ന പ്രതിരോധം കരുത്തേറിയതാണ്. നാലു ഗോള്‍ മാത്രമേ ഇവര്‍ വഴങ്ങിയിട്ടുള്ളൂ. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇവരുടെ പ്രകടനം അത്ര നന്നായിരുന്നില്ല. ദുര്‍ബലരായ ടുണീഷ്യക്കും പാനമയ്ക്കും ഗോള്‍ നേടാനായി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ആക്രമണങ്ങള്‍ ഇഞ്ചുറി ടൈം വരെ തകര്‍ക്കാനായി. ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങിയെങ്കിലും എക്സ്ട്രാ ടൈമിലും ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തമാക്കാനായി. സെറ്റ് പീസുകള്‍ ഗോളാക്കാന്‍ പ്രതിരോധക്കാര്ക്കാകുന്നുണ്ട്.
മധ്യനിര: ഡെലെ അലി, ജെസെ ലിങ്ഗാര്‍ഡ്, കീറോണ്‍ ട്രിപ്പര്‍ എന്നിവരുടെ യുവ മധ്യനിര സംഘത്തില്‍ ആഷ്ലി യംഗ് എത്തിയതോടെ ശക്തമായി മാറി. പന്തടക്കത്തിലും കളിയുടെ നിയന്ത്രണത്തിലും പ്രതിരോധിക്കുന്നതിലും ഇവര്‍ വിജയിക്കുന്നുണ്ട്. യംഗിന്റെയും ട്രിപ്പറുടെയും സെറ്റ്പീസുകള്‍ക്ക് കൃത്യതയും കണിശതയുമുണ്ട്. ഇവരുടെ സെറ്റ്പീസുകളില്‍നിന്ന് ഗോള്‍ പിറക്കുന്നു. ട്രിപ്പറുടെ പ്രകടനത്തെ ആരാധകര്‍ ഡേവിഡ് ബെക്കാമിനോടാണ് ഉപമിക്കുന്നത്.
മുന്നേറ്റം: ഹാരി കെയ്നും റഹീം സ്റ്റെര്ലിംഗുമുള്ള മുന്നേറ്റനിര ഏതു പ്രതിരോധത്തിനും ഭീഷണിയാണ്. സ്റ്റെര്‍ലിംഗ് ഇതുവരെ ഗോള്നേടിയിട്ടില്ലെങ്കിലും പ്രതിരോധം ഭേദിച്ച് എതിര് ബോക്സിലെത്തുന്ന പതിവുണ്ട്. ടോട്ടനത്തിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന കെയ്ന്‍ ലോകകപ്പിലും മോശമാക്കിയില്ല.
ഇംഗ്ലണ്ട്
ഗ്രൂപ്പ് ജി രണ്ടാം സ്ഥാനം പ്രീക്വാർട്ടർ:
ഇംഗ്ലണ്ട് 1, കൊളംബിയ 1 (4-3)
ക്വാർട്ടർ: ഇംഗ്ലണ്ട് 2, സ്വീഡൻ 0
കളികൾ: 05
അടിച്ച ഗോൾ: 11
വഴങ്ങിയ ഗോൾ: 04
ഗോൾ ഷോട്ട്: 19
പെനൽറ്റി: 03
ഓഫ് സൈഡ്: 12
കോർണർ: 30
നടത്തിയ ഫൗൾ: 53
വഴങ്ങിയ ഫൗൾ: 69
മഞ്ഞക്കാർഡ്: 05
പന്തടക്കം: 55.12%
പാസ്: 2,671
പാസ് കൃത്യത: 85.32%
പരിശീലകൻ: ഗാരത് സൗത്ത്ഗേറ്റ്
സാധ്യതാ ഫോർമേഷൻ: 3-5-2
ചരിത്രം കുറിക്കാൻ ക്രൊയേഷ്യ
1998ലെ സെമിയാണ് ക്രൊയേഷ്യയുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം. കന്നിക്കിരീടംനേടി ചരിത്രം കുറിക്കാനാണ് ലൂക്ക മോഡ്രിച്ചും സംഘവും ഇറങ്ങുന്നത്.
ഗോള്‍കീപ്പര്‍: ഡാനിയല്‍ സുബാസിച്ച്- മികച്ച ഗോള്‍കീപ്പറെന്ന പേര് ഇതോടകം സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടു ഷൂട്ടൗട്ടിലും വീരനായി. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ മൂന്നു ഷോട്ടുകളാണ് സുബാസിച്ച് തടഞ്ഞത്. ക്വാര്‍ട്ടറിലെത്തിയപ്പോള്‍ റഷ്യയുടെ വേഗമേറിയ ആക്രമണത്തെ ചെറുത്തു. എക്സ്ട്രാ ടൈമില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ ആ വേദന അവഗണിച്ച പന്തുകള്‍ തടഞ്ഞു.
പ്രതിരോധം: ഇവാന് സ്ട്രിനിച്ച്, ഡൊമാഗോജ് വിദ, സിമെ വ്രസാല്‍കോ, ഡെജാന്‍ ലോവറെന് എന്നിവരുള്ള പ്രതിരോധനിര ശക്തമാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രതിരോധക്കാര്‍ ഗോള്‍ വഴങ്ങിയിരുന്നു. ഹാരി കെയ്നും റഹീം സ്റ്റെര്ലിംഗുമുള്ള മുന്നേറ്റനിരയെ തടയാന്‍ ഇവര്‍ക്കു കൂടുതല്‍ അധ്വാനിക്കേണ്ടിവരും.
മധ്യനിര: ലൂക്ക മോഡ്രിച്ച്, ഇവാന് റാക്കിട്ടിച്ച്, ആന്റെ റെബിച്ച്, ഇവാന് പെരിസിച്ച് എന്നിവരുള്ള ലോക ഫുട്ബോളില്‍ ഏറ്റവും മികച്ച മധ്യനിരയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ടീം. ക്ലബ് തലത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊപ്പമാണ് ഇവര്‍ കളിക്കുന്നത്. എന്നാല്‍ ദേശീയകുപ്പായത്തില്‍ ഇവർ ഒരുമിച്ചപ്പോള്‍ മികച്ച കളിയാണ് ക്രൊയേഷ്യയില്നിന്നു പുറത്തുവരുന്നത്. ഏറ്റവും മികച്ച മധ്യനിര കളിക്കാരില്‍ ഒരാളായ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ മധ്യനിരയിലെ കളി മെനയുന്നത്. മോഡ്രിച്ചിനെ സഹായിക്കാന്‍ റാക്കിട്ടിച്ചുമുണ്ട്. പാസിംഗില്‍ ഇവർ പുലര്‍ത്തുന്ന കൃത്യത മികച്ചാണ്. വിംഗുകളിലൂടെ റെബിച്ചും പെരിസിച്ചും ശോഭിക്കുന്നു. റെബിച്ചിന്റെ വേഗം എതിരാളികളെ സമ്മര്‍ദത്തിലാക്കും.
മുന്നേറ്റനിര: മരിയോ മാന്‍സുകിച്ച്, ആന്ദ്രെ ക്രമാറിച്ച് എന്നിവരുള്ള മുന്നേറ്റനിര ഏതു പ്രതിരോധക്കാര്‍ക്കും ഭീഷണിയാണ്. മാന്‍സുകിച്ച് തന്റെ കരുത്ത് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിനെതിരേ തെളിയിച്ചതാണ്. എന്നാല്‍ ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമേ നേടാനായിട്ടുള്ളൂ. ക്രമാറിച്ച് റഷ്യക്കെതിരേ ഗോള്‍ നേടിയിരുന്നു.
ക്രൊയേഷ്യ
ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനം പ്രീക്വാർട്ടർ:
ക്രൊയേഷ്യ 1, ഡെന്മാർക്ക് 1 (3-2)
ക്വാർട്ടർ: ക്രൊയേഷ്യ 2, റഷ്യ 2 (4-3)
കളികൾ: 05
അടിച്ച ഗോൾ: 10
വഴങ്ങിയ ഗോൾ: 04
ഗോൾ ഷോട്ട്: 19
പെനൽറ്റി: 01
ഓഫ് സൈഡ്: 07
കോർണർ: 26
നടത്തിയ ഫൗൾ: 78
വഴങ്ങിയ ഫൗൾ: 80
മഞ്ഞക്കാർഡ്: 12
പന്തടക്കം: 55.86%
പാസ്: 2,703
പാസ് കൃത്യത: 80.98%
പരിശീലകൻ: സ്ലാട്കോ ഡാലിച്ച്
സാധ്യതാ ഫോർമേഷൻ: 4-2-3-1
ഗോൾ നേട്ടക്കാർ
ഇംഗ്ലണ്ട്
ഹാരി കെയ്ൻ: 6
ജോണ്‍ സ്റ്റോണ്‍സ്: 2
ജെസെ ലിങ്ഗാർഡ്: 1
ഹാരി മഗ്വയർ: 1, ഡാലെ അലി: 1
ക്രൊയേഷ്യ
ലൂക്ക മോഡ്രിച്ച്: 2, റാക്കിറ്റിച്ച്: 1 മൻസുകിച്ച്: 1, വിദ: 1
പെരിസിച്ച്: 1, ക്രാമറിച്ച്: 1
ബഡെൽജ്: 1, റെബിച്ച്: 1
ക്ലാസിക് സെമി
01:41 AM Jul 11, 2018 | Deepika.com