ന്യൂഡൽഹി: വ്യാജ ബിരുദ കേസിൽ കുടുങ്ങിയ ഇന്ത്യൻ വനിത ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെ പോലീസ് സേനയിൽ തരം താഴ്ത്താൻ ഉറച്ച് പഞ്ചാബ് സർക്കാർ. ഡെപ്യൂട്ടി സൂപ്രണ്ട് ആയ ഹർമനെ കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്താനാണു നീക്കം. തന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന കാര്യത്തിൽ തനിക്കു തന്നെ ഉറപ്പില്ലെന്നാണ് കൗർ സർക്കാരിനോട് പറഞ്ഞത്. കോച്ചിന്റെ നിർദേശം അനുസരിച്ചാണ് മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയത്. ഇവിടെ നിന്നു ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ഇവർ പറയുന്നത്.
ഒരാൾക്കു മാത്രമായി ചട്ടങ്ങളിൽ ഇളവ് വരുത്താനാകില്ലെന്നും ബിരുദം ഒറിജിനലാണെന്നു തെളിയിച്ചശേഷം പദവിയിൽ തുടർന്നാൽ മതിയെന്നുമാണ് സർക്കാർ നിലപാട്. റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന ഹർമൻപ്രീത് കഴിഞ്ഞ മാർച്ചിലാണ് ഡിഎസ്പിയായി പഞ്ചാബ് പോലീസ് സേനയിൽ ചേർന്നത്. വനിത ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.
നിലവിലെ ഹയർ സെക്കൻഡറി യോഗ്യതയുടെ അടിസ്ഥാനത്തിൽ കോണ്‍സ്റ്റബിൾ ആയി നിയമിക്കാനും പിന്നീട് ബിരുദം യഥാർഥമെന്നു തെളിയിക്കുന്പോൾ ഡിഎസ്പിയായി സ്ഥാനക്കയറ്റം നൽകാനുമാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ തീരുമാനം എന്നറിയുന്നു. പഞ്ചാബ് പോലീസ് വെരിഫിക്കേഷന് വേണ്ടി ഹർമാൻ പ്രീതിന്റെ സർട്ടിഫിക്കറ്റ് സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് വ്യാജമാണെന്നു തെളിഞ്ഞത്. കഴിഞ്ഞ വനിത ലോകകപ്പ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേരിട്ടാണ് ഇവരെ പോലീസ് സേനയിൽ എടുക്കുമെന്നു പ്രഖ്യാപിച്ചത്.
പോലീസിൽ സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിക്കുന്പോൾ ഹർമൻപ്രീതിന്റെ റെയിൽവേയുമായി അഞ്ചുവർഷക്കാലത്തേക്കുള്ള കരാർ പൂർത്തിയായിരുന്നില്ല. അതിനാൽ സേനയിൽ ചേരുന്നത് റെയിൽവേ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിലും മുഖ്യമന്ത്രി നേരിട്ടിടപെട്ട് ഇളവ് നേടിക്കൊടുക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി അഭിമാന നേട്ടങ്ങൾ കൈവരിച്ചത് കൊണ്ടും വ്യാജ സർട്ടിഫിക്കറ്റ് നേടിയതിൽ നേരിട്ടു പങ്കില്ലാത്തത് കൊണ്ടുമാണ് ഇവർക്കെതിരേ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്.
പഞ്ചാബിലെ മോഗയാണ് ഹർമൻപ്രീത് കൗറിന്റെ സ്വദേശം. മുപ്പത് കിലോമീറ്റർ ട്രെയിൻ യാത്ര ചെയ്താണ് കൗർ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയിരുന്നത്. 2014ൽ പടിഞ്ഞാറൻ റെയിൽവേയിൽ ജോലിയുമായി മുംബൈയിലേക്ക് താമസം മാറ്റി. 2009ലാണ് കൗർ ഇന്ത്യക്കുവേണ്ടി അരങ്ങേറിയത്. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലായിരുന്നു ഇത്. 2013ൽ രണ്ടു തവണ ഏകദിനത്തിൽ സെഞ്ചുറിയടിച്ചു. 2016 നവംബറിൽ ഇന്ത്യൻ വനിതാ ടീമിന്റെ ട്വന്റി 20 ക്യാപ്റ്റനായി. മിതാലി രാജിൽ നിന്നാണ് കൗർ ക്യാപ്റ്റന്റെ തൊപ്പി ഏറ്റുവാങ്ങിയത്. രണ്ടു ടെസ്റ്റും 77 ഏകദിനവും 68 ട്വന്റി 20 മത്സരവും കൗർ കളിച്ചു.
ഓസ്ട്രേലിയൻ ബിഗ് ബാഷ് ടൂർണമെന്റിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹർമൻപ്രീത് കൗർ.
വ്യാജ ബിരുദം: ഹർമൻപ്രീതിനെതിരേ നടപടി
01:41 AM Jul 11, 2018 | Deepika.com