പോര്‍ച്ചുഗലിന്റെ നായകനും റയല്‍ മാഡ്രിഡിന്റെ സ്ട്രൈക്കറുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ ചേര്‍ന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷം റൊണാള്‍ഡോ റയലിനൊപ്പമായിരുന്നു. 10 കോടി യൂറോയ്ക്ക് (806 കോടി രൂപ) നാലു വര്‍ഷത്തെ കരാറിലാണ് യുവന്റസ് റൊണാള്‍ഡോയുമായി ഒപ്പുവച്ചിരിക്കുന്നത്. റയല്‍ വിടാന്‍ ക്ലബ്ബിന്റെ അനുമതി ലഭിച്ചതോടെ റൊണാള്‍ഡോ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെടുക്കുകയായിരുന്നു. യുവന്റസ് ചെയര്മാന് ആന്ദ്രേ അഗ്നെല്ലി നേരിട്ടെത്തി ഗ്രീസില്‍വച്ച് റൊണാള്‍ഡോയുമായി കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. നാലു വര്‍ഷത്തെ കരാറില്‍ റൊണാള്‍ഡോയ്ക്ക് വര്‍ഷത്തില്‍ യുവന്റസ് മൂന്നു കോടി യൂറോ (242 കോടി രൂപ) വീതം നല്‍കും.
റയലിനൊപ്പമുണ്ടായിരുന്ന ഒമ്പത് വര്‍ഷം സന്തോഷകരമായിരുന്നുവെന്നും നഗരത്തോട് വളരെ നന്ദിയുണ്ടെന്നും ക്ലബ്ബിന്റെ ആരാധകര്‍ക്കെഴുതിയ കത്തില്‍ സിആർ7 കുറിച്ചു. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് റയലിലെത്തിയ റൊണാള്‍ഡോ നാലു ചാമ്പ്യന്‍സ് ലീഗിലും രണ്ടു ലാ ലിഗയിലും രണ്ടു സ്പാനിഷ് കപ്പിലും മൂന്നു ഫിഫ ക്ലബ് ലോകകപ്പിലും പങ്കാളിയായി. റയലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളും റൊണാള്‍ഡോയുടെ പേരിലാണ്. 438 മത്സരങ്ങളില്‍ 451 ഗോള്‍. അഞ്ച് തവണ ലോക ഫുട്ബോളർ പുരസ്കാരവും നേടി.
റൊണാള്‍ഡോ യുവന്റസില്‍
01:41 AM Jul 11, 2018 | Deepika.com