ഫുട്ബോളില്‍ എപ്പോഴും ഗോളടിക്കുന്നവരാണ് ഹീറോസ്. അപൂര്‍വം ചിലര്‍ കളി മെനയുന്നതിലൂടെയും ഗോളടിപ്പിക്കുന്നതിലൂടെയും നായകര്‍ ആകാറുണ്ട്. എന്നാല്‍, ടീമിന്റെ ഏറ്റവും പ്രധാന ശക്തിയായിനിന്ന് പാടിപ്പുകഴ്ത്തപ്പെടാത്ത താരങ്ങള്‍ ഓരോ ടീമിനുമുണ്ട്. അവരുടെ പ്രതിഭയെയും കഴിവും പുറത്ത് അറിയുകയുമില്ല. ടീമിന്റെ ജയത്തിന് ഇവര്‍ വഹിക്കുന്ന പങ്ക് വലുതായിരിക്കും. സുവര്‍ണതലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെല്‍ജിയന്‍ ഫുട്ബോള്‍ ടീമിൽ ഏഡന്‍ അസാര്, റൊമേലു ലുക്കാക്കു, കെവിന് ഡി ബ്രൂയിന് എന്നിപേരുകളിലേക്കായിരിക്കും ആരാധകര്‍ ആദ്യമെത്തുക. എന്നാൽ, ടീമില്‍ പാടിപ്പുകഴ്ത്തപ്പെടാത്ത താരങ്ങളുമുണ്ട്. മധ്യനിരതാരം അക്സല്‍ വിറ്റ്സല്‍ അവരില്‍ പ്രധാനപ്പെട്ട ഒരാളാണ്.
ബെല്‍ജിയത്തിലെ ലീയേഷ് എന്ന നഗരത്തിലാണ് വിറ്റ്സല്‍ ജനിച്ചത്. ആ നഗരത്തിന്റെ സ്വന്തം ക്ലബ്ബായ സ്റ്റാന്‍ഡേര്‍ഡ് ലീയേഷിൽ കളി പഠിച്ചു. ഈ ക്ലബ്ബിന്റെ യൂത്ത് തലത്തില്‍ 2004 മുതല്‍ 2006 വരെ കളി പഠിച്ചു. അതിനുശേഷം 2006 മുതല്‍ 2011 വരെ സീനിയര്‍ തലത്തിലേക്കു മാറി. അവിടെനിന്ന് ബെന്‍ഫിക്കയില്‍ ഒരു സീസണ് കളിച്ചു. 2012 മുതല്‍ 2016 വരെ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ കളിച്ചു. 2017ല്‍ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ടിയാന്‍ജിന്‍ ക്വാന്ജിയാനൊപ്പം ചേര്‍ന്നു. 2004 മുതല്‍ ബെല്‍ജിയത്തിന്റെ യൂത്ത് ടീമുകളില്‍ കളിച്ച മധ്യനിരതാരം 2008ല്‍ സീനിയര്‍ ടീമിലെത്തി. 94 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒമ്പത് ഗോള്‍ നേടിയിട്ടുണ്ട്.
ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡറായ വിറ്റ്സല്‍ എപ്പോഴും ടീമിന്റെ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും. ചൈനയില്‍ എത്തിയപ്പോഴും അതിനു മാറ്റമുണ്ടായില്ല. പാസുകള്‍ നല്കുന്നതില് കൃത്യതയുള്ള ഈ താരം വലതുവശത്താണ് കൂടുതലും കളിക്കുക. എന്നാല്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും സ്ഥിരം കളിക്കുന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ സ്ഥാനത്തും ഇറക്കാനാകും. കളിക്കുന്ന സ്ഥാനത്ത് പുലര്‍ത്തുന്ന സ്വാഭാവികമായ കഴിവുകളും സാങ്കേതിക വൈദഗ്ധ്യവുമാണ് ഈ താരത്തെ വ്യത്യസ്തനാക്കുന്നത്. ഏതു പൊസിഷനില്‍നിന്നു വരുന്ന പാസുകളും പിടിച്ചെടുക്കാനുള്ള പ്രത്യേക കഴിവുണ്ട്. അസാമാന്യവേഗതകൊണ്ടുപോലും എതിരാളികളെ ഞെട്ടിക്കാനുമാകും.
ബ്രസീലിനെതിരേ ഇറങ്ങിയപ്പോള്‍ വിറ്റ്സല്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഇറങ്ങി. ഒരു മധ്യനിരതാരത്തിന്റെ റോള്‍ എത്രമാത്രമാണെന്ന് വിറ്റ്സല്‍ തെളിയിക്കുകയും ചെയ്തു. 38 പാസിനു ശ്രമിച്ച താരം 36 പാസ് പൂര്‍ത്തിയാക്കി. വിറ്റ്സലിന്റെ പാസിലെ കൃത്യത 95 ശതമാനമായിരുന്നു.
സൂക്ഷിക്കുക, വിറ്റ്സല്‍ ഉണ്ട്!
01:12 AM Jul 08, 2018 | Deepika.com