ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടപോരാട്ടങ്ങൾ ഫിനിഷിംഗ് ലൈനിലേക്ക് കടക്കുന്പോൾ വന്പൻ ടീമുകൾ കൈകാലിട്ടടിക്കുന്നു. മറുവശത്ത് കുഞ്ഞന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീമുകൾ റഷ്യയിൽ വിപ്ലവം സൃഷ്ടിക്കുന്നു. കൊന്പൻ സ്രാവുകളെ നത്തോലികൾ എന്നു വിശേഷിപ്പിക്കപ്പെട്ടവർ അട്ടിമറിക്കുകയും സമനില വലയത്തിൽ കുടുക്കുകയും ചെയ്തതോടെയാണിത്.
വന്പന്മാരെന്ന വിശേഷണമുള്ള ബ്രസീൽ, അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ ടീമുകൾക്ക് ആദ്യ റൗണ്ട് കടക്കണമെങ്കിൽ ഇനി ജയം കൂടിയേ തീരൂ. ഇതെഴുതുന്പോൾ ജർമനി ഗ്രൂപ്പ് എഫിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സ്വീഡനെതിരേ ഇറങ്ങിയിട്ടില്ല. എഫിൽ മെക്സിക്കോ രണ്ടാം ജയ വുമായി പ്രീക്വാർട്ടറിലെത്തി. സ്വീഡൻ ആദ്യ കളി ജയിച്ചിരുന്നു. ജയം വീതം നേടിയതോടെ രണ്ട് ജയം നേടിയാൽ മാത്രമേ ജർമനിക്ക് നോക്കൗട്ട് കാണാൻ സാധിക്കൂ എന്നായി. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ആദ്യ റൗണ്ടിൽത്തന്നെ നിലവിലെ ചാന്പ്യന്മാർ പുറത്താകും. ഇറ്റലി (1950, 2010), ബ്രസീൽ (1966), ഫ്രാൻസ് (2002), സ്പെയിൻ (2014) എന്നിവയാണ് മുന്പ് ചാന്പ്യന്മാരായെത്തി ആദ്യ റൗണ്ടിൽ മടങ്ങിയത്.
ഗ്രൂപ്പ് ബിയിൽ സ്പെയിൻ തിങ്കളാഴ്ച മൊറോക്കോയ്ക്കെതിരേ ജയിക്കുകയോ സമനില നേടുകയോ ചെയ്യണം. പോർച്ചുഗലിന്റെ അവസ്ഥ കുറച്ചുകൂടി കഠിനമാണ്. ഇറാനെതിരേ ഇറങ്ങുന്ന പറങ്കിപ്പടയ്ക്കും സമനിലയോ ജയമോ അനിവാര്യം. പരാജയപ്പെട്ടാൽ ഇറാൻ നോക്കൗട്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് ഡി കലങ്ങി മറിഞ്ഞിരിക്കുന്നു. അർജന്റീനയ്ക്ക് അടുത്ത മത്സരത്തിൽ നൈജീരിയയെ കീഴടക്കിയാൽ മാത്രംപോരാ ഐസ് ലൻഡ് ക്രൊയേഷ്യക്കെതിരേ പരാജയപ്പെടുകയും വേണം. നൈജീരിയയാണ് ജയിക്കുന്നതെങ്കിൽ ക്രൊയേഷ്യക്കൊപ്പം അവർ നോക്കൗട്ടിൽ പ്രവേശിക്കും.
ഗ്രൂപ്പ് ഇയിൽ ബ്രസീലും സമാന സാഹചര്യത്തിലാണ്. സെർബിയയ്ക്കെതിരേ 27ന് ഇറങ്ങുന്ന ബ്രസീലിനും പ്രീക്വാർട്ടറിൽ പ്രവേശിക്കണമെങ്കിൽ ജയമോ സമനിലയോ നേടണം. സെർബിയ ജയിച്ചാൽ അവർക്ക് നോക്കൗട്ടിൽ കടക്കാമെന്നതിനാൽ പോരാട്ടം കടുപ്പമാകുമെന്നുറപ്പ്.
നത്തോലി ചെറിയ മീനല്ല!
01:43 AM Jun 24, 2018 | Deepika.com