മോസ്കോ: സ്വിസ് താരങ്ങളായ ഗ്രാനിത് ജാക്കയ്ക്കും ജെർദാൻ ഷകീരിക്കുമെതിരേ നടപടിയെടുക്കണമെന്ന് ഫിഫയോട് സെർബിയ. ഗ്രൂപ്പ് ഇ മത്സരത്തിൽ ഗോൾ നേടിയ ഇവർ ആഘോഷത്തിൽ അൽബേനിയൻ കഴുകന്റെ ചിഹ്നം കാണിച്ചതിന് ഇവരെ രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കണമെന്നാവശ്യപ്പെടാണ് സെർബിയ ഫിഫയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
മറ്റ് രാജ്യങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുന്ന തരത്തിലുള്ള പ്രവൃത്തി ഉണ്ടായാൽ ഫിഫയ്ക്ക് കളിക്കാരെ അടുത്ത മത്സരങ്ങളിൽനിന്ന് വിലക്കാവുന്നതാണ്. ജാക്കയും ഷകീരിയും അൽബേനിയയുടെ കൊടിയിലെ ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകന്റെ ആംഗ്യമാണ് ആഘോഷത്തിനിടെ കാണിച്ചത്. ആ ആംഗ്യം ഗോൾ നേടിയ സന്തോഷത്തിൽ മാത്രമുണ്ടായതാണെന്നും അതിൽക്കൂടുതൽ അതിലൊന്നുമില്ലെന്നും ഷകീരി പറഞ്ഞു. എന്നാൽ, എതിർ കളിക്കാർക്ക് തന്നെ ഇഷ്ടമില്ല, അതുകൊണ്ട് അങ്ങനെ കാണിച്ചുവെന്നായിരുന്നു ജാക്കയുടെ വിശദീകരണം.
കാലങ്ങളായി ആൽബേനിയയും സെർബിയയും നല്ല ബന്ധത്തിലല്ല. സ്വിറ്റ്സർലൻഡ് ടീമിലെ പല കളിക്കാരും ഇരട്ട പൗരത്വമുള്ളവരാണ്. സ്വിസ് ടീമിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നവരിൽ മൂന്നുപേർ -ഗോൾ നേടിയ രണ്ടുപേരും-കൊസോവോയിലും അൽബേനിയയിലും വേരുകൾ ഉള്ളവരാണ്. ആൽബേനിയൻ പൈതൃകമുള്ളവരാണ് ജാക്കയും ഷകീരിയും. 1990കളുടെ അവസാനങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയാണ് കൊസോവോയ്ക്ക് സെർബിയയിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചത്.
ലോകകപ്പിനു മുന്പ് ഇൻസ്റ്റഗ്രാമിലിട്ട ഒരു ഫോട്ടോയിൽ ഷകീരി ലോകകപ്പിൽ ധരിക്കുന്ന ബൂട്ടുകളിൽ രണ്ടു രാജ്യത്തിന്റെയും പതാക പതിപ്പിച്ചിരുന്നു. ഇടത് ബൂട്ടിൽ സ്വിസ് പതാകയും വലതു ബൂട്ടിൽ കൊസോവയുടെ പതാകയും. ഇത് സെർബിയൻ കളിക്കാരെ ചൊടിപ്പിച്ചിരുന്നു. കൊസോവയെ ഷകീരി ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ആ ടീമിൽ ചേരുന്നില്ലെന്ന് സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്ച് ചോദിച്ചു.
2008 ഫെബ്രുവരി 17ന് സെർബിയയിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതായി കൊസോവോ പ്രഖ്യാപിച്ചു. കൊസോവോയെ സ്വതന്ത്രപരമാധികാര രാജ്യമായി യുഎന്നിൽ അംഗത്വമുള്ള 113 രാജ്യങ്ങൾ അംഗീകരിച്ചു. എന്നാൽ, സെർബിയ കൊസോവോയെ ഇതുവരെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാൻ തയാറായിട്ടില്ല. ഷകീരിയും ജാക്കയും അൽബേനിയൻ ഭാഷ സംസാരിക്കുന്നവരാണ്. അൽബേനിയൻ മാതാപിതാക്കൾക്ക് സെർബിയയിൽവച്ചുണ്ടായ കുട്ടിയാണ് ജാക്ക. ഗ്രാനിതിന്റെ ഇളയ സഹോദരൻ തൗലന്റ് ജാക്ക അൽബേനിയയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. കൊസോവോയെ അംഗീകരിക്കാൻ റഷ്യയും തയാറായിട്ടില്ല.
ജാക്കയ്ക്ക് സെർബിയയോട് വൈരാഗ്യംതോന്നാൻ കാരണമുണ്ട്. 1980കളിൽ അന്നത്തെ യൂഗോസ്ലാവിയൻ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ പ്രതിഷേധപ്രകടനം നടത്തിയതിന് ഈ ആഴ്സണൽ മിഡ്ഫീൽഡറുടെ പിതാവിനെ സർക്കാർ മൂന്നര വർഷം ജയിലടച്ചിരുന്നു.
ഷകീരിയെക്കൂടാതെ സ്വിസ് ടീമിലെ പ്രതിരോധതാരമായ വാലോൻ ബെഹ്റാമിയും കൊസോവോയിലാണ് ജനിച്ചത്. കൊസോവോയുടെ സാന്പത്തിക-രാഷ്ട്രീയ സ്ഥിതി വഷളായതിനൊപ്പം സെർബിയൻ-അൽബേനിയൻ വംശങ്ങൾ യുദ്ധത്തിലേർപ്പെട്ടപ്പോൾ സ്വിറ്റ്സർലൻഡിലേക്കു കുടിയേറിയവരാണ് ഇവരുടെ കുടുംബം. ബെഹ്റാമിയുടെ കാലിൽ കൊസോവോയുടെ പതാക ടാറ്റു ചെയ്തിട്ടുമുണ്ട്. സ്വിസ് ടീമിലെ ബെൽറിം സെമയ്ലി അൽബേനിയൻ നഗരമായ ടെറ്റോവോയിലാണ് ജനിച്ചത്.
കളത്തിൽ രാഷ്ട്രീയം കലർന്നപ്പോൾ!
01:43 AM Jun 24, 2018 | Deepika.com