മോസ്കോ: സ്പെയിൻ-ഇറാൻ മത്സരം. ഫൈനൽ വിസിൽ മുഴങ്ങാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ ഇറാന് അനുകൂലമായി സ്പാനിഷ് പെനാൽറ്റി ബോക്സിനരുകിൽ വച്ച് ത്രോ. മത്സരം സമനിലയിലാക്കാൻ ഇറാനുള്ള ഏക അവസരം.
ത്രോ എടുക്കാനെത്തിയത് മിലാദ് മുഹമ്മദി. മുഹമ്മദി എടുത്തത് സാധാരണ ത്രോയായിരുന്നില്ല. ആദ്യം പന്തിൽ ചുംബിച്ചു, ആകാശത്തേക്കു ഒന്നു നോക്കി വിരൽ ചുണ്ടി. പിന്നെ പുറകോട്ട് മാറി തലകുത്തി മറിഞ്ഞ് കൃത്യമായി ലാൻഡ് ചെയ്തു. എന്നാൽ, പന്തുമായി എറിയാനെത്തിയപ്പോൾ റഫറിയുടെ വിലക്ക്. ത്രോ ഒന്നു കൂടി എടുക്കണം. ഇതോടെ മുഹമ്മദിയുടെ മുഖം ചുവന്നു. താരത്തിന് ത്രോയിലും ശ്രദ്ധിക്കാനായില്ല. പെനാൽറ്റി ബോക്സിലേക്ക് എറിയുന്നതിനു പകരം പുറത്തേക്ക് എറിഞ്ഞു. ഇത് ഇറാനെ സഹായിക്കുന്നതിനു പകരം എതിരാളികളായ സ്പെയിനെ സഹായിക്കുകയാണ് ചെയ്തത്. പെനാൽറ്റി ബോക്സിനുള്ളിൽ സ്പാനിഷ് താരങ്ങൾക്ക് കണക്കൂട്ടലുകളിലൂടെ നിലയുറപ്പിക്കാനായി. ഏകദേശം 30 സെക്കൻഡാണ് മുഹമ്മദി പാഴാക്കിയത്.
വളരെ കുറച്ചു കളിക്കാർമാത്രമേ ഇത്രയും സമ്മർദം അനുഭവിക്കുന്ന സമയത്തും ഇങ്ങനെയൊരു ത്രോയ്ക്കു മുതിരാറുള്ളൂ. ന്യൂകാസിൽ യുണൈറ്റഡ് ഇതിഹാസം സ്റ്റീവ് വാട്സണ് തലകുത്തിമറിഞ്ഞ് ത്രോ ചെയ്യുന്നതിൽ പേരെടുത്തയാളാണ്. ഇങ്ങനെയുള്ള ത്രോ ചെയ്യുന്പോൾ കുറച്ചു സമയം ലഭിക്കുന്നതുകൊണ്ട് ഏറിന് ശക്തി കൂടാറുണ്ട്. എന്നാൽ, കളിയുടെ അവസാന സെക്കൻഡുകളിൽ മുഹമ്മദിയുടെ ത്രോ സമയം നഷ്ടപ്പെടുത്തുകമാത്രമാണ് ചെയ്തതെന്നുമാത്രം.
തലകുത്തിമറിഞ്ഞൊരു ത്രോ!
01:16 AM Jun 22, 2018 | Deepika.com