മോസ്കോ: കളത്തിലും ഗാലറിയിലും ജപ്പാനും സെനഗലും ലോകകപ്പ് വേദിയിൽ ചർച്ചയാവുകയാണ്. കളത്തിൽ തങ്ങളേക്കാൾ ഉയർന്ന റാങ്കിലുള്ളവരെ അട്ടിമറിച്ച് ഇരുവരും കരുത്തറിയിച്ചു. അതേസമയംതന്നെ ഗാലറിയിൽ ഇവരുടെ ആരാധകർ മാതൃകയാകുകയും ചെയ്തു. തങ്ങളിരുന്ന സ്റ്റേഡിയപ്രദേശങ്ങൾ വൃത്തിയാക്കിക്കൊണ്ടാണ് ജാപ്പനീസ്, സെനഗൽ ആരാധകർ ഏവർക്കും മാതൃകയായത്. തങ്ങളുടെ സാമൂഹികപ്രതിബദ്ധതയാണ് ഇവർ ലോകത്തിനു കാണിച്ചുകൊടുത്തത്.
സാധാരണ കളി കാണാനെത്തുന്നവർ സ്റ്റേഡിയത്തിൽ പ്ലാസ്റ്റിക് കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളു മറ്റും ഉപേക്ഷിച്ചുപോകാറാണ് പതിവ്. എന്നാൽ, മാലിന്യം മാറ്റേണ്ടത് അത് നിക്ഷേപിച്ചവരുടെ ഉത്തരവാദിത്വമാണെന്നാണ് സെനഗലിന്റെയും ജപ്പാന്റെയും ആരാധകർ കാണിച്ചുകൊടുത്തത്. ഈ ആരാധകർ തങ്ങളുടെ ഇഷ്ടടീമിന്റെ വിജയഘോഷത്തിന് താത്കാലിക അവധികൊടുത്തുകൊണ്ടാണ് സ്റ്റേഡിയം വൃത്തിയാക്കാൻ ഇറങ്ങിയത്. ബ്രസീൽ 2014 ലോകകപ്പിലും ജപ്പാൻ ആരാധകർ ഇതേ പ്രവൃത്തി ചെയ്തിരുന്നു. അന്ന് തങ്ങളുടെ ടീമിന്റെ തോൽവിക്കുശേഷമായിരുന്നു വൃത്തിയാക്കാൽ എന്നുമാത്രം.
ജപ്പാൻ ആരാധകർ പ്ലാസിക്കിന്റെ മാലിന്യ നിക്ഷേപ ബാഗുകൾ കരുതിക്കൊണ്ടാണ് എത്തിയത്. സെനഗലിന്റെ ആരാധകർ അവിടെനിന്നു ലഭിച്ച പ്ലാസ്റ്റിക് കൂടുകളിലാണ് തങ്ങൾ ഇരുന്ന ഭാഗത്തെ മാലിന്യങ്ങൾ നിക്ഷേപിച്ചത്.
ജപ്പാന്റെയും സെനഗലിന്റെയും ആരാധകരെ കണ്ടുപഠിക്കൂ...
12:56 AM Jun 21, 2018 | Deepika.com