മുൻ ലോക ചാന്പ്യന്മാരും ഫിഫ റാങ്കിലെ 12-ാം സ്ഥാനക്കാരുമായ ഇംഗ്ലണ്ടിന്റെ മേൽ 21-ാം റാങ്കുകാരായ ടുണീഷ്യ സുനാമിപോലെ ആഞ്ഞടിച്ചെങ്കിലും നിർഭാഗ്യത്തിന്റെ നിഴൽവീണു തോൽവി ഏറ്റുവാങ്ങി. ലോകകപ്പിൽ വന്പൻമാർ കുഞ്ഞൻമാരുടെ മുന്നിൽ കളി മറക്കുന്ന പ്രവണത ഇവിടെയും തുടർന്നു. ഗ്രൂപ്പ് ജി മത്സരത്തിൽ കളി ജയിച്ചത് ഇംഗ്ലണ്ടാണെങ്കിലും അവരെ വിറപ്പിച്ച് കൈയടി നേടിയത് ടുണീഷ്യ. സ്കോർ: 2 - 1. ഇംഗ്ലീഷ് ടീമിനായി രണ്ടു ഗോളും നേടിയത് ക്യാപ്റ്റൻ ഹാരി കെയ്ൻ.
ഇംഗ്ലണ്ടിന്റെ നിരന്തര ആക്രമണങ്ങളോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ, മികച്ച ഷൂട്ടർമാരുടെ അഭാവം മുന്നേറ്റ നിരയിൽ നിഴലിച്ചു നിന്നു. കെയ്നും റഹീം സ്റ്റെർലിങ്ങുമാണ് ഫോർവേഡ് പൊസിഷനിൽ കളിച്ചത്. പതിനൊന്നാം മിനിറ്റിൽ കെയ്ന്റെ ഗോളിലൂടെ മുന്നിലെത്തിയതും ഇംഗ്ലീഷ് ടീം തന്നെ. എന്നാൽ, അര ഡസൻ സുവർണാവസരങ്ങളെങ്കിലും അവർ നഷ്ടപ്പെടുത്തുകയും ചെയ്തു.
മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലെന്ന് ഉറപ്പായിരിക്കുന്ന സമയത്താണ് ടുണീഷ്യയുടെ ഗോൾ പിറന്നത്. ഫക്രദ്ദീൻ ബെൻ യൂസഫിനെ ഇംഗ്ലീഷ് താരം പെനൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു കിട്ടിയ സ്പോട് കിക്ക് ഫെർജാനി സാസി ലക്ഷ്യത്തിലെത്തിച്ചു. ഈ ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീം നേടുന്ന ആദ്യ ഗോൾ കൂടിയാണ് സാസിയുടെ പേരിൽ കുറിക്കപ്പെട്ടത്.
ഇംഗ്ലീഷ് ടീം വീണ്ടും ആക്രമണം ശക്തമാക്കിയെങ്കിലും, ഗോളടിച്ച ആവേശത്തിൽ ടുണീഷ്യൻ താരങ്ങൾ കൂടുതൽ ഉണർന്നു കളിച്ചു. രണ്ടാം പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് ഇംഗ്ലീഷ് ആരാധകർക്ക് ആശങ്ക ഉയരുന്പോഴാണ് ഇഞ്ചുറി ടൈമിൽ (90+1ാം മിനിറ്റ്) കെയ്ൻ വീണ്ടും വല ചലിപ്പിക്കുന്നത്. കോർണറിൽനിന്നു കിട്ടിയ പന്തിൽ നിന്നായിരുന്നു ഗോൾ. ഇതോടെ മത്സരത്തിന്റെ വിധി നിർണയിക്കപ്പെട്ടു.
ഉരുളയ്ക്ക് ഉപ്പേരി
യൂറോപ്പിലെ കരുത്തരായ ഇംഗ്ലീഷുകാർക്ക് ആഫ്രിക്കയുടെ ചുണക്കുട്ടന്മാർ ചുട്ട മറുപടി നൽകുന്ന കാഴ്ചയായിരുന്നു കണ്ടത്. ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ ആഫ്രിക്കൻ സംഘം ഇംഗ്ലണ്ടിനെ വിറപ്പിച്ചു. നിരവധി അവസരങ്ങൾ ഇംഗ്ലീഷ് യുവാക്കൾ തുറന്നെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവർക്ക് തലവേദനയായി. ടുണീഷ്യക്കാർ തകർത്തു കളിച്ചതോടെ ഇംഗ്ലണ്ട് സമനിലയിൽ കുടുങ്ങുമെന്ന പ്രതീതി ജനിച്ചിരുന്നു. എന്നാൽ, കളിയുടെ അവസാന നിമിഷം ഇംഗ്ലണ്ടിന്റെ ഉൽക്ക ടുണീഷ്യയുടെ മേൽ പതിക്കുകയായിരുന്നു. അതോടെ ആഫ്രിക്കൻ ശൗര്യം നിർജീവമായി.
ജോസ് കുന്പിളുവേലിൽ
കളിയിലെ താരം
അവസരം മുതലാക്കി ഗോളടിച്ച് ടീമിനെ ജയത്തിലെത്തിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്നാണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ഗോൾ വഴി
ഗോൾ 1: ഹാരി കെയ്ൻ (ഇംഗ്ലണ്ട്),
11-ാം മിനിറ്റ്. കോർണർ കിക്കിനെത്തുടർന്ന് ടുണീഷ്യൻ ഗോളിയുടെ രക്ഷപ്പെടുത്തൽ ഫലം കണ്ടില്ല. ഗോളി തട്ടിയിട്ട പന്ത് വലയിലാക്കി കെയ്ൻ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.
ഗോൾ 2: സാസി (ടുണീഷ്യ), 35-ാം മിനിറ്റ്. കെയ്ലി വാക്കറിന്റെ ഫൗളിന് ലഭിച്ച പെനാൽറ്റി കിക്ക് സാസി ഗോളാക്കി.
ഗോൾ 3: കെയ്ൻ, 90+1-ാം മിനിറ്റ്. കോർണർ കിക്കിനെത്തുടർന്ന് ഇംഗ്ലണ്ടിന്റെ ജോണ്‍ സ്റ്റോണ്‍സ് ഹെഡ് ചെയ്ത പന്ത് മറ്റൊരു ഹെഡറിലൂടെ കെയ്ൻ വലയിലാക്കി.
കളിയിലെ കണക്ക്
ഇംഗ്ലണ്ട് ടുണീഷ്യ
8 ഫൗൾസ് 14
1 മഞ്ഞക്കാർഡ് 0
8 ഓഫ് സൈഡ് 4
7 കോർണർ 2
61% പന്തടക്കം 39%
18 ഗോൾ ഷോട്ട് 6
1 ഷോട്ട്സ് ഓണ്‍ ടാർജറ്റ് 8
ഇഞ്ചുറിയിൽ ഇംഗ്ലണ്ട്
01:03 AM Jun 20, 2018 | Deepika.com